കോട്ടയം: കേരള രാഷ്ട്രീയത്തിൽ എക്കാലത്തെയും ആകാംഷാകേന്ദ്രമായ പാലാ നഗരസഭയിൽ വൻ രാഷ്ട്രീയ അട്ടിമറി. മാണി സി. കാപ്പന്റെയും യുഡിഎഫിന്റെയും കൈകളിൽ ഭദ്രമെന്ന് കരുതിയ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ യുഡിഎഫ് ഭരണം നിലംപൊത്തി. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയെന്ന സവിശേഷതയോടെ അമരത്തിരുന്ന ദിയ പുളിക്കകണ്ടത്തിന് കേവലം ഏഴുമാസത്തെ ഭരണത്തിന് ശേഷം കസേര നഷ്ടമായി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് പാലായിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറിയത്. സ്വതന്ത്രരായി വിജയിച്ച പുളിക്കകണ്ടം കുടുംബാംഗങ്ങളായ ബിനു, ബിജു, ദിയ എന്നിവരെയും കോൺഗ്രസ് വിമത മായാ രാഹുലിനെയും ഒപ്പം കൂട്ടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി 22-ാം വയസിലാണ് ദിയ പുളിക്കകണ്ടം പാലായുടെ നഗരസഭാധ്യക്ഷയാകുന്നത്.
എന്നാൽ ചെറുപ്പത്തിന്റെ ആവേശവും പുതുരക്തത്തിന്റെ ഊർജവുമായി അമരത്തെത്തിയ ദിയയ്ക്ക് മുന്നണിയിലെയും നഗരസഭയിലെയും പ്രാദേശിക രാഷ്ട്രീയ പോരുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കസേര ഉറപ്പിച്ചു നിർത്താൻ അവസാന നിമിഷം വരെ യുഡിഎഫ് കേന്ദ്രങ്ങൾ ശ്രമിച്ചെങ്കിലും അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കാൻ മുന്നണിക്കായില്ല.
ആകെ 26 അംഗങ്ങളുള്ള കൗൺസിലിൽ 17 പേരാണ് അവിശ്വാസ പ്രമേയ ചർച്ചയ്ക്കെത്തിയത്. എത്തിയ എല്ലാവരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. 12 പ്രതിപക്ഷ അംഗങ്ങൾക്ക് പുറമെ പാർട്ടി വിപ്പ് ലംഘിച്ചെത്തിയ നാല് കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്ര കൗൺസിലറും അവിശ്വാസത്തെ പിന്തുണച്ചു. ലിസിക്കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നീ കോൺഗ്രസ് പ്രതിനിധികളാണ് വിപ്പ് മറികടന്ന് വോട്ട് ചെയ്തത്.
കോൺഗ്രസ് വിമതയായി ജയിച്ച് വൈസ് ചെയർപേഴ്സൺ പദവിയിലെത്തിയ മായാ രാഹുലും അവിശ്വാസത്തിനൊപ്പം നിലയുറപ്പിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പുളിക്കകണ്ടം കുടുംബത്തിന് സ്വാധീനമുള്ള മേഖലയിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് മുതൽ കോൺഗ്രസിനുള്ളിൽ അമർഷം പുകയുന്നുണ്ടായിരുന്നു.
കൂടെ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനായി കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകിയ നടപടിയെ കോൺഗ്രസ് ശക്തമായി എതിർത്തതും മുന്നണിക്കുള്ളിൽ വൻ ഭിന്നതയ്ക്ക് വഴിവെച്ചു. ഡിസിസി നേതൃത്വം വരെ നേരിട്ടിടപെട്ടിട്ടും സ്വന്തം പാളയത്തിലെ അസംതൃപ്തി പരിഹരിക്കാൻ കഴിയാതെ പോയത് യുഡിഎഫിന് വലിയ തിരിച്ചടിയായി.
കോൺഗ്രസിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയ ബിനു പുളിക്കകണ്ടം ഇടതുപക്ഷത്തോടൊപ്പവും ബിജെപിക്ക് വേണ്ടിയും മത്സരിച്ച ശേഷമാണ് സ്വതന്ത്രനായി രംഗത്തെത്തിയത്. മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കിയശേഷം എംബിഎ പഠനത്തിന് ഒരുങ്ങുന്നതിനിടയിലാണ് ദിയ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. ആദ്യ മത്സരത്തിൽ തന്നെ മിന്നും വിജയം സ്വന്തമാക്കി.
ഭരണം നഷ്ടമായതോടെ പാലായിൽ പുതിയ ഭരണസമിതി രൂപീകരണത്തിനുള്ള ചരടുവലികൾ സജീവമായിട്ടുണ്ട്. എൽഡിഎഫും വിമതരും ചേരുന്ന പുതിയ കൂട്ടുകെട്ട് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കി. തൽക്കാലം കസേര നഷ്ടമായെങ്കിലും പാലായിലെ രാഷ്ട്രീയ പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന സൂചനയാണ് 'പുളിക്കകണ്ടം ബ്രദേഴ്സ്' നൽകുന്നത്.