പ്രതീകാത്മക ചിത്രം
കോട്ടയം: ഈ മാസത്തിലെ ആദ്യ ആറുദിനങ്ങളിൽ സംസ്ഥാനത്തു പെയ്തിറങ്ങിയത് റിക്കാർഡ് മഴ. ഈമാസം ഒന്നുമുതൽ ആറ് വരെയുള്ള ദിവസങ്ങളിൽ 235.9 മില്ലിമീറ്റർ മഴയാണു സംസ്ഥാനത്ത് പെയ്തത്. 106 മില്ലിമീറ്റർ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം കാലവർഷത്തിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ ലഭിക്കേണ്ടത്. എന്നാൽ ഇക്കുറി 123 ശതമാനം അധികമഴയാണ് സംസ്ഥാനത്തു പെയ്തത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, ഓഗസ്റ്റ് മാസം സംസ്ഥാനത്ത് ലഭിക്കേണ്ട മുഴുവൻ മഴയുടെയും 51 ശതമാനവും ആദ്യ ആറ് ദിവസംകൊണ്ട് ലഭിച്ചു. സംസ്ഥാനത്തു മിന്നൽപ്രളയം രൂക്ഷമാകുന്നതിന് പ്രധാന കാരണമായത് ഈ അധികമഴയാണ്.
മുന്നിൽ കോഴിക്കോട്
ഓഗസ്റ്റിലെ ആദ്യ ആറുദിനങ്ങളിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്. 115.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് 326.5 മില്ലിമീറ്റർ മഴയാണു കോഴിക്കോട്ട് ലഭിച്ചത്. 182 ശതമാനം അധികമഴയാണിത്. കണ്ണൂരാണ് തൊട്ടുപിന്നിൽ. 320.3 മില്ലിമീറ്റർ മഴയാണു കണ്ണൂരിൽ പെയ്തത്. കാസർഗോഡ് ജില്ലയിൽ 271.6 മില്ലിമീറ്റർ മഴ ലഭിച്ചു.
പത്തനംതിട്ടയിൽ പെരുമഴ
പ്രളയം ഏറ്റവുമധികം ബാധിച്ച പത്തനംതിട്ടയിൽ ഇക്കുറി റിക്കാർഡ് മഴയാണു ഓഗസ്റ്റിലെ ആദ്യ ആറുദിവസങ്ങളിൽ ലഭിച്ചത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം 70.2 മില്ലിമീറ്റർ മഴയാണ് ഈ ദിവസങ്ങളിൽ ജില്ലയിൽ ലഭിക്കേണ്ടത്. എന്നാൽ, ഇക്കുറി 315.9 മില്ലിമീറ്റർ മഴയാണു ലഭിച്ചത്. 350 ശതമാനം അധികമഴയാണു പത്തനംതിട്ടയിൽ പെയ്തത്. ജില്ലയിൽ ഓഗസ്റ്റിൽ ലഭിക്കേണ്ട മൊത്തം മഴയുടെ 88 ശതമാനവും ആദ്യത്തെ ആറുദിനങ്ങളിൽത്തന്നെ ലഭിച്ചു.
കോട്ടയം ജില്ലയിൽ 92 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 258.3 മില്ലിമീറ്റർ മഴ പെയ്തു. ആലപ്പുഴയിലാകട്ടെ 73.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 168.7 മില്ലിമീറ്റർ മഴയാണു ലഭിച്ചത്.
Tags : Kerala Monsoon Rainfall Pathanamthitta Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash