പ്രതീകാത്മക ചിത്രം
തൃശൂർ: കുറുപ്പംറോഡിലെ കാന-ഫുട്പാത്ത് നിർമാണം അശാസ്ത്രീയമാണെന്ന പരാതിയെത്തുടർന്ന് മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്യോഗസ്ഥരെയും പരാതിക്കാരെയും കൗണ്‍സിലർമാരെയും പങ്കെടുപ്പിച്ച് യോഗം വിളിച്ചു. കോർപറേഷൻ പൊതുമരാമത്ത് വിഭാഗവും പിഡബ്ല്യുഡി റോഡ് വിഭാഗം എൻജിനിയർമാരും സ്ഥലത്ത് അടിയന്തര പരിശോധന നടത്തണമെന്നു മേയർ നിർദേശിച്ചു. കാന നിർമാണപ്രവൃത്തിയും എസ്റ്റിമേറ്റും പഠിച്ച് വിശദ റിപ്പോർട്ട് തയാറാക്കാനായി ഗവ. എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പലിനു കത്തുനൽകാനും തീരുമാനിച്ചു.
കോണ്‍ക്രീറ്റ് ചെയ്തതോടെ കുറുപ്പംറോഡിന് ഇരുവശങ്ങളിലുമുള്ള ഫുട്പാത്തും കാനയുമായുള്ള ഉയരം ആനുപാതികമല്ലാതായെന്നു മേയർ പറഞ്ഞു. മുൻഭരണസമിതി റോഡിന്റെ നിർമാണം മാത്രം പൂർത്തീകരിച്ചാണു തുറന്നുകൊടുത്തത്. ഇവിടെ അപകടങ്ങൾ പതിവായതോടെയാണ് അടിയന്തരമായി കാന നവീകരിച്ച് ഫുട്പാത്ത് നിർമിക്കാൻ അനുമതി നൽകിയതെന്നു മേയർ വ്യക്തമാക്കി. റോഡ് നിർമാണത്തിനു നൽകിയിരുന്ന സാങ്കേതിക അനുമതിയിൽ നിർമാണവൈകല്യങ്ങൾ മുൻകൂട്ടി കണ്ടെങ്കിലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു മേയർ പറഞ്ഞു.
ഡെപ്യൂട്ടിമേയർ എ. പ്രസാദ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ അഡ്വ. വില്ലി ജിജോ, പ്രതിപക്ഷ നതാവ് ടി.ആർ. ഹിരണ്‍, ബിജെപി പാർലിമെന്ററി പാർട്ടി നേതാവ് രഘുനാഥ്. സി. മേനോൻ, ഡിവിഷൻ കൗണ്‍സിലർ പൂർണിമ സുരേഷ്, സൂപ്രണ്ടിംഗ് എൻജിനിയർ ഷൈബി ജോർജ്, അസി. എൻജിനിയർ പി.എ. മഹേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Road