ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ് 3,500 പോസ്റ്റുകളും 600 അക്കൗണ്ടുകളും നീക്കം ചെയ്തു. അശ്ലീല ഉള്ളടക്കങ്ങൾക്കെതിരേ സർക്കാർ നൽകിയിരുന്ന നിർദേശങ്ങൾ കർശനമായി പാലിക്കാതിരുന്ന എക്സ് ഒടുവിൽ തെറ്റ് സമ്മതിച്ചെന്നും ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകിയെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് അധിക്ഷേപകരവും അശ്ലീലകരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചിരുന്ന പോസ്റ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്തത്.
വ്യക്തികളുടെ അശ്ലീല വ്യാജചിത്രങ്ങൾ നിർമിതബുദ്ധിയുടെ സഹായത്തോടെ എക്സിന്റെ എഐ ചാറ്റ്ബോട്ടായ ‘ഗ്രോക് എഐ’ ഉപയോക്താക്കളുടെ ആവശ്യപ്രകാരം ജനറേറ്റ് ചെയ്തു നൽകിയത് ആഗോളതലത്തിൽ വ്യാപക വിമർശനത്തിനു വഴിവച്ചിരുന്നു.
വിഷയം ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഐടി മന്ത്രാലയം എക്സിനോട് ഇന്ത്യയിലെ ഐടി നിയമങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഗ്രോക് എഐയിലെ അശ്ലീല ഉള്ളടക്കങ്ങൾ നിയന്ത്രിക്കണമെന്നും ഇന്ത്യയിലെ ഐടി നിയമങ്ങൾ പാലിക്കാത്തപക്ഷം ഇന്ത്യൻ നിയമങ്ങൾക്കു കീഴിൽ ലഭിച്ചുവരുന്ന നിയമപരിരക്ഷ എക്സിന് ഇല്ലാതാകുമെന്നും കേന്ദ്രം കഴിഞ്ഞ രണ്ടിന് എക്സിന് അയച്ച നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
നേരത്തേ ഇതേ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം പലതവണ എക്സിന് നോട്ടീസുകൾ നൽകിയതോടെ വ്യക്തികളുടെ അശ്ലീല വ്യാജചിത്രങ്ങൾ അടക്കമുള്ള തെറ്റിദ്ധാരണാജനകമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുമെന്നു വ്യക്തമാക്കിയിരുന്നു.
Tags : Strict action against X