സ്റ്റോക്ഹോം: സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദ് പോളാർ സ്റ്റാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ദ്വിദിന സന്ദർശനത്തിനായി ഞായറാഴ്ചയാണ് മോദി സ്വീഡനിലെത്തിയത്. സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റർസൻ മോദിയെ ഗോതൻബെർഗ് വിമാനത്താവളത്തിൽ സ്വീകരിച്ചു. തുടർന്ന് വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തി.
സ്വീഡനുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ പ്രമുഖർക്കായി 1748 മുതൽ നൽകി വരുന്ന ബഹുമതിയാണിത്. ഇതോടെ മോദിക്കു ലഭിച്ച രാജ്യാന്തര അംഗീകാരങ്ങളുടെ എണ്ണം 31 ആയി. 1921ൽ സ്റ്റോക്കോം സന്ദർശിച്ചപ്പോൾ രബീന്ദ്രനാഥ ടഗോർ കവിത കുറിച്ച രണ്ട് കാർഡുകളുടെ പകർപ്പും മോദിക്ക് സമ്മാനിച്ചു.
സ്വീഡനിലെ ഇന്ത്യൻ സമൂഹത്തെയും മോദി കണ്ടു. സ്വീഡിഷ് ഓപറ ഗായിക ഷാർലറ്റ് ഹൾഡറ്റ് വൈഷ്ണവ ജനതോ ഭജൻ പാടിയാണ് മോദിയെ വരവേറ്റത്. ഇന്ത്യ - യൂറോപ്പ് വ്യാപാരബന്ധവും നിക്ഷേപ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാര, വ്യവസായ രംഗത്തെ പ്രമുഖരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.