International
കാബൂൾ: തീവ്രവാദത്തെ വളർത്തി വലുതാക്കി അവശ്യകാര്യങ്ങൾക്കുപയോഗിക്കുന്ന രണ്ടു രാജ്യങ്ങൾ തീവ്രവാദത്തിന്റെ പേരിൽ സംഘർഷത്തിലേർപ്പെടുന്നുവെന്ന കൗതുകമാണ് അഫ്ഗാൻ-പാക്കിസ്ഥാൻ യുദ്ധത്തിനുള്ളത്. തൊണ്ണൂറുകളിൽ താലിബാൻ പ്രസ്ഥാനം പിറവികൊണ്ടതുതന്നെ പാക്കിസ്ഥാനിലെ മദ്രസകളിലാണ്. പാക്കിസ്ഥാനിലെ സൈന്യവും ഇന്റലിജൻസ് ഏജൻസികളും ദീർഘകാലം താലിബാനിൽ വലിയതോതിൽ സ്വാധീനം ചെലുത്തിയിരുന്നു.
2021ൽ അമേരിക്കൻ സേനയുടെ പിന്മാറ്റത്തോടെ താലിബാൻ വീണ്ടും അഫ്ഗാൻ ഭരണം പിടിച്ചപ്പോൾ ആദ്യം സ്വാഗതം ചെയ്തവരിലും പാക്കിസ്ഥാനുണ്ടായിരുന്നു. “അടിമത്തത്തിന്റെ ചങ്ങല അഫ്ഗാനിസ്ഥാൻ പൊട്ടിച്ചെറിഞ്ഞു” എന്നാണ് അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത്. എന്നാൽ, പഴയതുപോലെ വരുതിയിൽ നിർത്താൻ കഴിയുന്ന പ്രസ്ഥാനമല്ല താലിബാനെന്ന് പാക്കിസ്ഥാനു വൈകാതെ മനസിലായി.
ടിടിപിയും ബലൂച് വിഘടനവാദികളും
പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ഗോത്രമേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തെഹ്രിക് ഇ താലിബാൻ എന്ന ഭീകരപ്രസ്ഥാനവും (ടിടിപി- പാക് താലിബാനെന്നും അറിയപ്പെടുന്നു) ബലൂചിസ്ഥാൻ പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിഘടനവാദികളും അടുത്തകാലത്ത് ആക്രമണം വർധിപ്പിച്ചതാണ് ഇപ്പോഴത്തെ സംഘർഷത്തിനു കാരണം. ടിടിപിയുടെ പല നേതാക്കളും ബലൂച് വിഘടനവാദികളും അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പാക്കിസ്ഥാൻ ആരോപിക്കുന്നു. അഫ്ഗാൻ താലിബാൻ ഇവർക്ക് സംരക്ഷണം നല്‍കുന്നതായും പറയുന്നു.
ആരോപണങ്ങൾ താലിബാൻ നിഷേധിക്കുകയാണ്. തങ്ങളുടെ ശത്രുക്കളായ ഇസ്ലാമിക് സ്റ്റേറ്റിന് പാക്കിസ്ഥാൻ പിന്തുണ നല്‍കുന്നുവെന്ന ആരോപണവും താലിബാൻ ഉന്നയിക്കുന്നുണ്ട്.
യുദ്ധം തുടങ്ങിയത് ഒക്ടോബറിൽ
പാക്-അഫ്ഗാൻ യുദ്ധം കഴിഞ്ഞ വർഷം ഒക്ടോബറിലേ തുടങ്ങിയതാണ്. ഇരുവിഭാഗവും അതിർത്തിപ്രദേശങ്ങളിൽ വലിയ ആക്രമണങ്ങൾ നടത്തി. ഡസൻകണക്കിനു പട്ടാളക്കാരും സിവിലിയന്മാരും കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ വലിയ തോതിൽ നാശനഷ്ടങ്ങളുണ്ടായി. തുർക്കി, ഖത്തർ, സൗദി രാജ്യങ്ങളുടെ മധ്യസ്ഥതയിൽ അന്നുണ്ടാക്കിയ ദുർബല വെടിനിർത്തലാണ് ഇപ്പോൾ തകർന്നിരിക്കുന്നത്.
കഴിഞ്ഞയാഴ്ച പാക് വ്യോമസേന അഫ്ഗാനിസ്ഥാനിലെ രണ്ട് അതിർത്തി പ്രവിശ്യകളിൽ വ്യോമാക്രമണം നടത്തി. തുടർന്ന് താലിബാന്റെ പ്രത്യാക്രമണമുണ്ടായി.ഇതാണ് കാബൂളിലടക്കം ബോംബിടാൻ പാക് സേനയെ പ്രേരിപ്പിച്ചത്.
അടുത്തിടെ പാക്കിസ്ഥാനിലുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ അഫ്ഗാൻ ഭീകരരാണെന്നതിനു നിഷേധിക്കാൻ പറ്റാത്ത തെളിവുണ്ടെന്നാണ് പാക് വൃത്തങ്ങൾ പറയുന്നത്.
മേൽക്കൈ പാക്കിസ്ഥാന്
അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ തിരിച്ചടി തുടരുമെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെട്ടത്. ശക്തമായ വ്യോമസേനയുള്ള അണ്വായുധശക്തിയായ പാക്കിസ്ഥാനെ നേരിടാനുള്ള ശേഷി താലിബാനില്ല. സാന്പത്തിക പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങൾക്കു നടുവിലാണു താലിബാൻ.
സൈനികരുടെ എണ്ണംകൊണ്ടും ആയുധശേഷികൊണ്ടും താലിബാൻ പാക്കിസ്ഥാനോടു കിടനിൽക്കുന്ന എതിരാളിയല്ല. സോവ്യറ്റ് സേനയും അമേരിക്കൻ സേനയും ഉപേക്ഷിച്ചു പോയതും കരിഞ്ചന്തയിൽനിന്നു വാങ്ങിയതുമായ ആയുധങ്ങളാണ് അവർക്കുള്ളത്.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലെ നിയമവ്യവസ്ഥയെ അടിമുടിമാറ്റി താലിബാൻ ഭരണകൂടം പുതിയ ക്രിമിനൽ നടപടിക്രമം പുറത്തിറക്കി. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സദ ഒപ്പിട്ട പുതിയ നിയമം, ജനങ്ങളെ നാലു വിഭാഗങ്ങളായി തിരിക്കുകയും ഓരോ വിഭാഗത്തിനും വ്യത്യസ്ത ശിക്ഷകൾ നിശ്ചയിക്കുകയും ചെയ്യുന്നു. ഇതോടെ അഫ്ഗാനിൽ പൗരവകാശവും സമത്വവും ഇല്ലാതാകുകയാണ്.
സാമൂഹിക വിഭജനം
പുതിയ നിയമപ്രകാരം അഫ്ഗാൻ സമൂഹത്തെ നാലായി തരംതിരിച്ചിരിക്കുന്നു:
മതപണ്ഡിതർ (ഉലമ/മുല്ലമാർ)- ഇവർ കുറ്റം ചെയ്താൽ "ഉപദേശം' നൽകി വിട്ടയക്കും. ഇവർക്കു നിയമത്തിനു മുന്നിൽ പൂർണ പരിരക്ഷ. എത്ര വലിയ കുറ്റമാണെങ്കിലും ഇവർ ശിക്ഷാ നടപടികൾക്ക് അതീതരാണ്.
ഉന്നത കുലജാതർ (അഷ്റഫ്)- ഇവർക്കു കോടതിയിൽ ഹാജരാകാൻ സമ്മൻസ് നൽകുകയും തുടർന്ന് ഉപദേശിക്കുകയും ചെയ്യും.
മധ്യവർഗം- ഇവർ ചെയ്യുന്ന കുറ്റങ്ങൾക്കു തടവുശിക്ഷ ലഭിക്കും.
താഴ്ന്ന വിഭാഗം- പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ഈ വിഭാഗത്തിനു തടവുശിക്ഷയ്ക്കു പുറമെ അതിക്രൂരമായ ശാരീരിക ശിക്ഷകളും (ചാട്ടവാറടി ഉൾപ്പെടെ) ലഭിക്കും.
തിരിച്ചുവരുന്നു അടിമത്തം
അന്താരാഷ്ട്ര തലത്തിൽ കർശനമായി നിരോധിച്ചിട്ടുള്ള "അടിമത്തം' പുതിയ നിയമസംഹിതയിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. നിയമത്തിലെ വിവിധ വകുപ്പുകളിൽ "സ്വതന്ത്ര മനുഷ്യർ' എന്നും "അടിമകൾ' എന്നും വേർതിരിച്ചു കാണിച്ചിട്ടുണ്ട്. ഇത് ആധുനിക ലോകത്ത് അടിമത്തത്തെ നിയമവിധേയമാക്കുന്നതിനു തുല്യമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
കോടതി പേരിനു മാത്രം
പുതിയ നിയമപ്രകാരം പ്രതികൾക്ക് അഭിഭാഷകനെ വയ്ക്കാൻ അവകാശമില്ല. കുറ്റസമ്മതമൊഴികളും സാക്ഷിമൊഴികളും മാത്രമാണു ശിക്ഷാവിധിക്ക് ആധാരം. സ്വതന്ത്രമായ അന്വേഷണമോ തെളിവെടുപ്പോ പുതിയ നിയമത്തിൽ നിർബന്ധമല്ല. ഡാൻസ് ചെയ്യുന്നതും സംഗീതം കേൾക്കുന്നതുമെല്ലാം കൊടിയ കുറ്റമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതൊരു നീതിന്യായ വ്യവസ്ഥയല്ല, മറിച്ച് അധികാരത്തിലുള്ളവർക്ക് ആനുകൂല്യങ്ങൾ നൽകുന്ന വിവേചനപരമായ നിയമമാണ്. മതനേതാക്കൾ നിയമത്തിനു മുകളിലാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ സാധാരണക്കാരുടെ ജീവിതം താലിബാൻ അപകടത്തിലാക്കിയിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
നിയമം ഉടൻ പിൻവലിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം. നീതി എന്നത് എല്ലാവർക്കും തുല്യമായി ലഭിക്കേണ്ട ഒന്നാണെന്ന ആഗോള തത്വം അഫ്ഗാനിസ്ഥാനിൽ ഇതോടെ പൂർണമായും ഇല്ലാതായിരിക്കുകയാണ്.
International
യുഎൻ: അഫ്ഗാനിസ്ഥാനിലെ താലിബാനുമായി പ്രായോഗികമായി ഇടപെടുകയാണ് വേണ്ടതെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ പറഞ്ഞു.
ശിക്ഷണ മാർഗങ്ങൾ ഉപയോഗിച്ചാൽ എക്കാലത്തെയുംപോലെ സ്ഥിതിഗതികൾ തുടരും. കഴിഞ്ഞ നാലര വർഷങ്ങളായി ഇത് നാം കണ്ടുകൊണ്ടിരിക്കുന്നു.
ഐക്യരാഷ്്ട്രസഭയും അന്താരാഷ്്ട്ര സമൂഹവും അഫ്ഗാൻ ജനതയ്ക്ക് ഗുണകരമാകുന്ന തരത്തിലുള്ള നയങ്ങൾ സ്വീകരിക്കണം.
അഫ്ഗാൻ ജനതയുടെ വികസനം ഉറപ്പുവരുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് പറഞ്ഞു. അതോടൊപ്പം, ഭീകരസംഘടനകൾ അതിർത്തി കടന്നുള്ള തീവ്രവാദപ്രവർത്തനത്തിൽ ഏർപ്പെടുന്നത് തടയണമെന്നും ഹരീഷ് ആഹ്വാനം ചെയ്തു.
വ്യാപാരപാതകൾ ഉപയോഗിച്ചും അതിർത്തികൾ അടച്ചിട്ടും അഫ്ഗാനു മേൽ പാക്കിസ്ഥാൻ സമ്മർദം ചെലുത്തുന്നതിനെയും ഹരീഷ് വിമർശിച്ചു. അഫ്ഗാനിസ്ഥാനിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി വർഷങ്ങളായി ഇന്ത്യ നിലകൊള്ളുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ കോടതിക്കു വെളിയിൽ സ്ഫോടനം നടത്തിയ ചാവേർ അഫ്ഗാനിസ്ഥാൻ പൗരനെന്ന് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി. ചൊവ്വാഴ്ച നടന്ന ചാവേർ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.
ഈയാഴ്ച സൗത്ത് വസീറിസ്ഥാനിലെ വാന കേഡറ്റ് കോളജിൽ ആക്രമണം നടത്തിയ ചാവേറുകളും അഫ്ഗാനിസ്ഥാനിൽനിന്നുള്ളവരാണെന്ന് മൊഹ്സിൻ നഖ്വി പറഞ്ഞു. ആക്രമണത്തിൽ ആറു പേർക്കു പരിക്കേറ്റു.
International
ഇസ്ലാമബാദ്: പാക്കിസ്ഥാനെ ഇനിയും ആക്രമിച്ചാൽ അഫ്ഗാൻ താലിബാനെ നാമാവശേഷമാക്കാൻ മടിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ മുന്നറിയിപ്പ്.
നാലു ദിവസത്തോളം ഇസ്താംബൂളിൽ നടന്ന സമാധനചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അഫ്ഗാൻ മണ്ണ് ഭീകരവാദത്തിന് ഉപയോഗിക്കുന്ന താലിബാനെതിരേ നടപടിയെടുക്കണമെന്നതായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം. സഹോദര രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് സമാധാനത്തിനുള്ള അവസരമുണ്ടോയെന്നു പരിശോധിച്ചത്. പക്ഷേ, അഫ്ഗാൻ ഉദ്യോഗസ്ഥരുടെ വിഷലിപ്തമായ പ്രസ്താവനകൾ അവരുടെ മനസിലിരുപ്പ് വെളിവാക്കി-ആസിഫ് പറഞ്ഞു.
International
കാബൂൾ: കുനാർ നദിയിൽ ഡാം നിർമിച്ച് പാക്കിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് തടയാനൊരുങ്ങി അഫ്ഗാനിസ്ഥാൻ. ഇതുസംബന്ധിച്ച് താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ജലവിഭവ മന്ത്രി മുല്ല അബ്ദുൾ ലത്തീഫ് മൻസൂർ എക്സ് പോസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഡാം നിര്‍മാണത്തിനായി വിദേശ കമ്പനികളെ കാത്തിരിക്കാതെ ആഭ്യന്തര കമ്പനികളുമായി ചര്‍ച്ച നടത്താനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ബ്രോഗില്‍ചുരത്തോട് ചേര്‍ന്നുള്ള ഹിന്ദുകുഷ് പര്‍വതനിരകളില്‍ നിന്നാണ് കുനാര്‍ നദി ഉദ്ഭവിക്കുന്നത്.
പാക്കിസ്ഥാനിലെ കാബൂൾ നദിയിൽ ചേരുന്ന പ്രധാന നദിയാണ് ഇത്. കുനാറിൽ നിന്നുള്ള ജലം കുറയുന്നത് പാക് മേഖലകളെ സാരമായി ബാധിക്കും.
International
ഇസ്ലാമാബാദ്: അഫ്ഗാന് അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 200ലധികം താലിബാന് സേനാംഗങ്ങളും ഭീകരരും കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ.
ഏറ്റുമുട്ടലില്‍ 23 പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പാക്കിസ്ഥാന് പറഞ്ഞു. നേരത്തേ 58 പാക് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാക് സൈന്യം കണക്കുകളുമായി രംഗത്തെത്തിയത്.
അഫ്ഗാനിസ്ഥാന്റെ 19 സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തതായാണ് പാക് സൈന്യം അവകാശപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാനും തെഹ്രീകെ താലിബാന് പാക്കിസ്ഥാൻ(ടിടിപി) എന്ന പാക്കിസ്ഥാനി താലിബാനും യാതൊരു പ്രകോപനവുമില്ലാതെയാണ് അതിര്‍ത്തിയില്‍ ആക്രമണം നടത്തിയതെന്നും പാക് സൈന്യം അറിയിച്ചു.
താലിബാന് ആക്രമണത്തെ ശക്തമായി ചെറുത്തെന്നും താലിബാന്റെ വിവിധയിടങ്ങളിലെ കേന്ദ്രങ്ങള്‍ തകര്‍ത്തതായും പാക് സൈന്യം അവകാശപ്പെട്ടു.
'സ്വന്തം മണ്ണിലെ ഐഎസ് സാന്നിധ്യത്തിന് നേരേ പാക്കിസ്ഥാൻ കണ്ണടച്ചു. അഫ്ഗാനിസ്ഥാന് ഞങ്ങളുടെ കര, വ്യോമ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അതിനാല്‍ ഒരു ആക്രമണത്തിനും മറുപടി നല്കാതിരിക്കില്ല. പാക്കിസ്ഥാൻ അവരുടെ രാജ്യത്ത് ഒളിച്ചിരിക്കുന്ന ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ ഇസ്ലാമിക് എമിറേറ്റിന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്ഥാൻ ഉള്‍പ്പെടെ ലോകത്തെ പലരാജ്യങ്ങള്‍ക്കും ഐഎസ് ഒരു ഭീഷണിയാണ്'.-താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് നേരത്തേ പറഞ്ഞിരുന്നു.
International
ന്യൂഡൽഹി: ബാഗ്രാം എയർബേസ് തിരികെ വേണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യത്തോട് പ്രതികരിച്ച് താലിബാൻ.
ചിലർ രാഷ്ട്രീയകരാറിലൂടെ സൈനികതാവളം തിരികെ നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതിനായി അഫ്ഗാനിസ്ഥാനുമായി ചർച്ചകൾ തുടങ്ങിയെന്നും ചിലർ പറയുന്നു. എന്നാൽ, അഫ്ഗാനിലെ ഒരിഞ്ച് മണ്ണിന് വേണ്ടിയും കരാറുണ്ടാക്കാൻ തങ്ങൾ തയാറല്ലെന്ന് അഫ്ഗാൻ പ്രതിരോധമന്ത്രാലയത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഫസിഹുദ്ദീൻ ഫിത്രത്ത് പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പ്രദേശിക സമഗ്രതക്കുമാണ് വലിയ പ്രാധാന്യം നൽകുന്നതെന്നും അവർ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വിമാനത്താവളം അമേരിക്കൻ സേനയ്ക്കു തിരിച്ചു തന്നില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. രണ്ടു പതിറ്റാണ്ട് നീണ്ട അഫ്ഗാൻ അധിനിവേശത്തിൽ അമേരിക്കൻ സേനയുടെ മുഖ്യതാവളമായിരുന്ന ബാഗ്രാം തിരിച്ചുകിട്ടാൻ ശ്രമിക്കുന്നതായി ട്രംപ് വ്യാഴാഴ്ചയാണു വെളിപ്പെടുത്തിയത്.