ഇസ്ലാമാബാദ്: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം തുറന്ന യുദ്ധമായി മാറി. കാബൂൾ, കാണ്ഡഹാർ, പക്തിയ, ഖോസ്ത്, ലാഘ്മൻ എന്നിവിടങ്ങളിലെ സുപ്രധാന സൈനിക താവളങ്ങളിൽ പാക് സേന നടത്തിയ വ്യോമാക്രമണത്തിൽ 274 താലിബാൻ പോരാളികൾ കൊല്ലപ്പെട്ടു.
നാനൂറിലേറെ പേർക്കു പരിക്കേറ്റു അഫ്ഗാൻ താലിബാന്റെ 73 പോസ്റ്റുകൾ തകർത്തുവെന്നും 18 പോസ്റ്റുകൾ പിടിച്ചെടുത്തുവെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടു. തങ്ങളുടെ 12 സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ സ്ഥിരീകരിച്ചു. താലിബാനെതിരേ പാക് സൈന്യം കരയാക്രമണവും നടത്തിയതായി റിപ്പോർട്ടുണ്ട്.
തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും അഫ്ഗാനുമായി തുറന്ന യുദ്ധത്തിലാണെന്നും പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ അസിഫ് പറഞ്ഞു. ""അഫ്ഗാനിസ്ഥാനെ ഇന്ത്യയുടെ കോളനിയാക്കി താലിബാൻ മാറ്റി. ലോകത്തെ എല്ലാ രാജ്യങ്ങളിൽനിന്നും ഭീകരരെ അഫ്ഗാനിസ്ഥാനിലെത്തിച്ച് ഭീകരത കയറ്റുമതി ചെയ്യുകയാണ്''- ഖവാജ അസിഫ് കൂട്ടിച്ചേർത്തു. ഏത് ആക്രമണവും നേരിടാൻ പാക്കിസ്ഥാൻ പൂർണ സജ്ജമാണെന്ന് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പറഞ്ഞു. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനം ഷരീഫ് സന്ദർശിച്ചു.
അഫ്ഗാനിസ്ഥാനാണ് ആദ്യം ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. വ്യാഴാഴ്ച അർധരാത്രിക്കുശേഷമാണ് പാക്കിസ്ഥാൻ പ്രത്യാക്രമണം ആരംഭിച്ചത്. അഫ്ഗാനിലെ 22 കേന്ദ്രങ്ങളിലായിരുന്നു പാക് വ്യോമാക്രമണം. താലിബാൻ കോർ ആസ്ഥാനം, ബ്രിഗേഡ് ആസ്ഥാനം, ബറ്റാലിയൻ ആസ്ഥാനം, ആയുധ ഡിപ്പോ എന്നിവ ആക്രമണത്തിൽ തകർന്നു.
തിരിച്ചടിയിൽ പാക്കിസ്ഥാന്റെ 55 സൈനികർ കൊല്ലപ്പെട്ടുവെന്നും പാക്കിസ്ഥാനിലെ സുപ്ര ധാന സൈനിക താവളങ്ങൾ ആക്രമിച്ചെന്നും അഫ്ഗാൻ വക്താവ് സബിഹുള്ള മുജാഹിജ് അറിയിച്ചു. പാക് സൈന്യത്തിന്റെ 19 ചെക് പോസ്റ്റുകളും രണ്ട് ആസ്ഥാനങ്ങളും പിടിച്ചെടുത്തെന്ന് അഫ്ഗാൻ അവകാശപ്പെട്ടു.
Tags : Pakistan declares open war Afghanistan Taliban