National
ന്യൂഡൽഹി: രജൗരി ഏറ്റുമുട്ടൽ അവസാന ഘട്ടത്തിലെന്ന് സുരക്ഷാസേന. ഓപ്പറേഷൻ ഷെരുവാലി ആറാം ദിവസത്തിലേക്ക് കടന്നതോടെ ഭീകരർ നിലവിലുള്ള പ്രദേശം വിട്ടുപോകാൻ കഴിയാത്ത വിധം ചുറ്റപ്പെട്ടെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രദേശത്തെ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് പ്രത്യേക ഇന്റലിജൻസ് വിവരങ്ങളെതുടർന്ന് ശനിയാഴ്ചയാണ് ‘ഓപ്പറേഷൻ ഷെരുവാലി' എന്ന പേരിൽ സൈനിക നീക്കം ആരംഭിച്ചത്. സൈന്യം, ജമ്മു കാശ്മീർ പോലീസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.
ഓപ്പറേഷൻ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഡോറിമൽ-ഗംഭീർ മൊഗ്ല ബെൽറ്റിൽ സുരക്ഷാ സേനയും സംശയിക്കപ്പെടുന്ന തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക വിവരങ്ങൾ പ്രകാരം, മൂന്നിലധികം തീവ്രവാദികൾ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് നിഗമനം. ഭീകരർ രക്ഷപ്പെടുന്നത് തടയാൻ വിപുലമായ നിരീക്ഷണ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സൈന്യം പറഞ്ഞു.
വനമേഖലയിൽ രാത്രിയിലും കനത്ത വെടിവെപ്പുണ്ടായി. ഭീകരരുടെ ഒളിത്താവളം തകർത്തെന്നും വനത്തിനുള്ളിലെ ഗുഹയിലാണ് നിലവിൽ ഭീകരർ ഒളിച്ചിരിക്കുന്നതെന്നും സുരക്ഷാസേന അറിയിച്ചു.
International
ന്യൂഡൽഹി: ലോകം തിരയുന്ന കൊടും ഭീകരന്മാരുടെ താവളമാണ് പാക്കിസ്ഥാനെന്ന് തെളിയിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പാക്കിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹംസ ബുർഹാന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് അമേരിക്ക തിരയുന്ന ഭീകരരുൾപ്പടെ നിരവധി കൊടുംകുറ്റവാളികൾ ഒന്നിച്ചത്.
യുഎസ് ഭീകരനായി പ്രഖ്യാപിച്ച ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സല്ലാഹുദീൻ, അൽ-ബദർ തലവൻ ബഖ്ത് സമീൻ ഖാൻ എന്നിവരുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തങ്ങൾ ഭീകരതയെ പിന്തുണയ്ക്കുന്നില്ലെന്ന പാക്കിസ്ഥാന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.
അൽ-ബദർ ഭീകര സംഘടനയുടെ ഉന്നത കമാൻഡറും "ഡോക്ടർ' എന്ന രഹസ്യനാമത്തിലും അറിയപ്പെട്ട ഹംസ ബുർഹാൻ ആണ് കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ടത്. പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമ്മുകാഷ്മീരിൽ നിരവധി ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തയാളായിരുന്നു ഹംസ ബുർഹാൻ.
ഹംസ ബുർഹാന്റെ സംസ്കാര ചടങ്ങിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതിന്റെയും സായുധരായ ഭീകരരെ വിന്യസിച്ചിരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോകം തിരയുന്ന കൊടും ഭീകരരെ പാക്കിസ്ഥാൻ സംരക്ഷിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സംഭവം.
പാക്കിസ്ഥാൻ ഭീകരർക്ക് അഭയം നൽകുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്. ഈ നിലപാടിന്റെ പേരിൽ ലോകരാജ്യങ്ങളിൽ നിന്നും പലപ്പോഴും പാക്കിസ്ഥാന് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിട്ടുമുണ്ട്.
ഒരു മാസം മുമ്പ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അടുത്ത സഹായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ മകനും ഭീകരനുമായ ഹാഫിസ് തൽഹ സയീദിനൊപ്പം ഒരു വേദി പങ്കിട്ടിരുന്നു.
കൂടാതെ, ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ നിരവധി ഉന്നത പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.
ജമ്മുകാഷ്മീരിലെ പുൽവാമ ജില്ലയിലെ രത്നിപോറ സ്വദേശിയായ ഹംസ ബുർഹാൻ ഉന്നത പഠനത്തിനെ വ്യാജേനയാണ് പാക്കിസ്ഥാനിലെത്തി അൽ-ബദർ സംഘടനയിൽ ചേർന്നത്. 2019 ൽ 40 സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനായിരുന്നു ഇയാൾ. 2022-ൽ ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചു.
National
ഇംഫാൽ: കുക്കി, നാഗാ വിഭാഗങ്ങളിലെ 38 പേർ വിവിധ തീവ്രവാദ സംഘടനകളുടെ തടങ്കലിലാണെന്ന് മണിപ്പുർ ആഭ്യന്തര മന്ത്രി ഗോവിന്ദാസ് കോൻതൗജം.
ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായി ചർച്ച നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷമാണ് മന്ത്രിയുടെ പരാമർശം.
മണിപ്പുരിൽ മൂന്നു പാസ്റ്റർമാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് കുക്കി, നാഗാ വിഭാഗങ്ങൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ബന്ദ് പൂർണമായിരുന്നു.
കാങ്പോക്പി, ചുരാചന്ദ്പുർ, ചാന്ദേൽ ജില്ലകളിലായിരുന്നു ബന്ദ്. കുക്കികളുടെ അപ്പെക്സ് ബോഡിയായ കുക്കി ഇൻപി മണിപ്പുർ ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
കാങ്പോക്പി ജില്ലയിലാണ് മൂന്നു പാസ്റ്റർമാരെ തീവ്രവാദികൾ വെടിവച്ചുകൊന്നത്. മൂന്നു പാസ്റ്റർമാരെ തീവ്രവാദികൾ കൊല്ലപ്പെടുത്തിയതിനെ മിസോറം, മണിപ്പുർ മുഖ്യമന്ത്രിമാർ അപലപിച്ചു.
International
ജറുസലെം: ഭീകര സംഘടനയിലെ ഒരു നേതാക്കൾക്കായും താൻ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
മുജ്തബ ഖമനയ്യെയും ഹിസ്ബുള്ള തലവൻ നയിം ഖാസിമിനെയും ഇസ്രയേൽ ലക്ഷ്യമിടുന്നുണ്ടോയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനെതിരായ യുദ്ധം പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണെന്നും ഇസ്രയേൽ എന്നത്തേക്കാളും ശക്തമാണെന്നും നെതന്യാഹു പറഞ്ഞു. ക്രൂരമായ സ്വേച്ഛാധിപത്യ ഭരണകൂടത്തെ നീക്കം ചെയ്യാനുള്ള സാഹചര്യങ്ങൾ ഇറാൻ ജനയ്ക്കായി സൃഷ്ടിക്കുന്നതിനാണ് യുഎസും ഇസ്രയേലും പ്രവർത്തിക്കുന്നത്.
ഇറാനിൽ ഭരണമാറ്റം കൊണ്ടുവരാൻ ഇസ്രയേൽ ശ്രമിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, “നിങ്ങൾക്ക് ഒരാളെ വെള്ളത്തിലേക്കു നയിക്കാൻ കഴിയും, എന്നാൽ കുടിപ്പിക്കാൻ കഴിയില്ലെ”ന്നായിരുന്നു മറുപടി.
ഇറാനിൽ കരയുദ്ധത്തിനു സാധ്യതയില്ലെന്ന സൂചനയാണ് നെതന്യാഹു നൽകിയിരിക്കുന്നതെന്നാണു കരുതുന്നത്. ഇനി മുതൽ അതേ ഇറാനും അതേ പശ്ചിമേഷ്യയും അതേ ഇസ്രയേലുമായിരിക്കില്ലെന്ന് യുദ്ധം ഉറപ്പാക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
“അമേരിക്കയുമായി മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതുപോലുള്ള സഖ്യം സൃഷ്ടിച്ചിട്ടുണ്ട്. ട്രംപും ഞാനും വ്യക്തിപരമായി വലിയ സുഹൃത്തുക്കളാണ്. മിക്കവാറും എല്ലാ ദിവസവും ഞങ്ങൾ സംസാരിക്കുന്നു. ആശയങ്ങളും ഉപദേശങ്ങളും കൈമാറുന്നു. ഒരുമിച്ച് തീരുമാനങ്ങളെടുക്കുന്നു”-നെതന്യാഹു പറഞ്ഞു.
International
അബുജ: വടക്കുകിഴക്കൻ നൈജീരിയയിൽ 300 പേരെ ഇസ്ലാമിക ഭീകരർ തട്ടിക്കൊണ്ടു പോയി.ബോർനോ സംസ്ഥാനത്തെ എൻഗോഷ് പട്ടണത്തിലാണു സംഭവം.
ഈയിടെ മൂന്നു ബോക്കോ ഹറാം കമാൻഡർമാരെ സൈന്യം വധിച്ചിരുന്നു. ഇതിനു പകരംവീട്ടാനാണ് ഗ്രാമീണരെ തട്ടിക്കൊണ്ടുപോയതെന്നാണു നിഗമനം.
National
ന്യൂഡൽഹി: ജമ്മുകാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഭീകരർ ഉപയോഗിച്ച ഗോപ്രോ ഹീറോ 12 കാമറ ചൈനയിൽ നിന്നുള്ളതാണെന്ന് കണ്ടെത്തൽ.
ഉപകരണത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) ബെയ്ജിംഗിലെ ഉദ്യോഗസ്ഥരെ സമീപിച്ചു.
ഗോപ്രോ കാമറയുടെ വിതരണ ശൃംഖലയും ഉപയോക്തൃ വിശദാംശങ്ങളും കണ്ടെത്തുന്നതിന് എൻഐഎ കോടതി ചൈനയുടെ ജുഡീഷ്യൽ അതോറിറ്റിക്ക് ഒരു ലെറ്റർ റോഗേറ്ററി (ഒരു വിദേശ രാജ്യത്ത് നിന്ന് വിവരങ്ങൾ തേടാനുള്ള ജുഡീഷ്യൽ അഭ്യർഥന) പുറപ്പെടുവിച്ചിട്ടുണ്ട്.
അന്വേഷണത്തിനിടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ നിരവധി വസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.
ഇതിൽ സി3501325471706 എന്ന സീരിയൽ നമ്പറുള്ള ഗോപ്രോ ഹീറോ 12 ബ്ലാക്ക് കാമറ നിർണായക തെളിവാണ്. തീവ്രവാദികൾ റിസേവിംഗ് ആവശ്യത്തിനായി കാമറ ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഇതിനുമുമ്പ് എൻഐഎ നെതർലൻഡ്സിലെ ഗോപ്രോ ബി വിയെ സമീപിച്ചിരുന്നു. ചൈന ആസ്ഥാനമായുള്ള എഇ ഗ്രൂപ്പ് ഇന്റർനാഷനൽ ലിമിറ്റഡിന് കാമറ നൽകിയതായി ഗോപ്രോ ബി വി വെളിപ്പെടുത്തി.
National
കിഷ്ത്വാർ: ജമ്മു കാഷ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിലെ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. കൊല്ലപ്പെട്ടവരിൽ ഒരാൾ പാക്കിസ്ഥാൻ സ്വദേശിയും ജെയ്ഷെ കമാൻഡറുമായ സെയ്ഫുള്ള ബലോച് ആണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
കിഷ്ത്വാറിലെ ഛത്രു വനമേഖലയിൽ കരസേനയും ജമ്മു കാഷ്മീർ പോലീസും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഭീകരർ ഒളിച്ചിരുന്ന മൺവീട് വളഞ്ഞ സൈന്യം ശക്തമായ ആക്രമണത്തിലൂടെ മൂന്ന് പേരെയും വധിക്കുകയായിരുന്നു.
സൈനിക നായയായ ടൈസൺ ആണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചത്. തിരച്ചിലിനിടെ ഭീകരരുടെ വെടിയേറ്റ ടൈസൺ നിലവിൽ വിദഗ്ധ ചികിത്സയിലാണ്.
സംഭവസ്ഥലത്ത് നിന്ന് മൂന്ന് എകെ-47 റൈഫിളുകളും ഗ്രനേഡുകളും വൻതോതിൽ വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.
National
ജമ്മു: ജമ്മു കാഷ്മീരിൽ മൂന്ന് പാക് ഭീകരരെ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ സുരക്ഷാസേന വധിച്ചു.
ഉധംപുരിലും കിഷ്ത്വാറിലുമായിരുന്നു ഏറ്റുമുട്ടൽ. ഉധംപുരിൽ ജയ്ഷ്-ഇ-മുഹമ്മദ് കമാൻഡർ റൂബാനി എന്നറിയപ്പെടുന്ന അബു മാവിയ, കൂട്ടാളി സുബൈർ എന്നിവരാണു കൊല്ലപ്പെട്ടത്."ഓപ്പറേഷൻ കിയ’ എന്ന പേരിട്ട 20 മണിക്കൂർ നീണ്ട സൈനികനടപടിക്കിടെയാണ് ഭീകരരെ വധിച്ചത്.
ഉധംപുരിലെ രാംനഗർ-ബസന്ത്ഗഡ് മേഖലയിലെ വനപ്രദേശത്തെ ഗുഹയിലാണു ഭീകരർ അകപ്പെട്ടത്. ഒരു ഭീകരന്റെ മൃതദേഹം ഗുഹാമുഖത്തും രണ്ടാമന്റേത് ഗുഹയ്ക്കുള്ളിലുമാണു കണ്ടെത്തിയത്. പ്രദേശത്ത് ഇപ്പോഴും നിരീക്ഷണം തുടരുകയാണ്.
National
ന്യൂഡൽഹി: കഴിഞ്ഞ വർഷം നവംബറിൽ ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭീകരർ ഒരു ആഗോള കോഫി കന്പനിയുടെ ബ്രാഞ്ചുകളിലും സ്ഫോടനം നടത്താൻ ഗൂഢാലോചന നടത്തിയിരുന്നതായി റിപ്പോർട്ട്.
ഒരു യഹൂദ പൗരൻ സ്ഥാപകനായിട്ടുള്ള പ്രസിദ്ധ കന്പനിയുടെ ഇന്ത്യൻ നഗരങ്ങളിലെ ബ്രാഞ്ചുകൾ തകർത്ത് ഗാസയിലെ ഇസ്രയേൽ അഭിനിവേശത്തിന് രാഷ്ട്രീയസന്ദേശം നൽകാൻ ഭീകരർ ലക്ഷ്യമിട്ടുവെന്നാണ് അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ടു പിടിയിലായ ‘വൈറ്റ് കോളർ തീവ്രവാദ ശൃംഖല’ എന്നറിയപ്പെടുന്ന ഡോക്ടർമാരുടെ സംഘം കഴിഞ്ഞ നാലു വർഷമായി സജീവമായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
ദേശീയ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടനുസരിച്ച്, ഈ കോഫി കന്പനിയുടെ ആഗോള വിപുലീകരണ സമയത്ത് കന്പനിയുടെ സിഇഒ യഹൂദനായതിനാൽ ഈ കോഫി ബ്രാൻഡിനെ യഹൂദ സ്വാധീനത്തിന്റെ പ്രതീകമായാണു ഭീകരർ കണ്ടിരുന്നത്. കന്പനിയുടെ ബ്രാഞ്ചുകളിൽ ആക്രമണം നടത്തിയാൽ ഗാസയിലെ ഇസ്രയേലിന്റെ സൈനിക സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ സന്ദേശം നൽകാമെന്ന് ഭീകരർ കണക്കുകൂട്ടി.
എന്നാൽ ചെങ്കോട്ട സ്ഫോടനം നടത്തിയ ഉമർ നബിയുമായി ഭീകരാക്രമണം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ച് ചില ഭീകരർക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന് ചെങ്കോട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ടു പിടിയിലായ ഡോക്ടർമാരായ മുസമ്മിൽ അഹ്മദ് ഗനായി, അദീൽ അഹ്മദ് റാത്തർ, ഷഹീൻ സയീദ് എന്നിവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. ജനങ്ങളുള്ള സ്ഥാപനങ്ങൾക്കു പകരം ഭീകരാക്രമണ പദ്ധതി ജമ്മു കാഷ്മീരിലെ സുരക്ഷാസേനയെ ലക്ഷ്യമിടുന്നതു മാത്രമായിരിക്കണമെന്നായിരുന്നു ചില ഭീകരരുടെ വാദം.
അതേസമയം അൽ ക്വയ്ദയുടെ ഇന്ത്യൻ ഘടകമായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദിനെ പുനരുജ്ജീവിപ്പിക്കാനും സംഘം ലക്ഷ്യമിട്ടിരുന്നെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഏറ്റെടുത്ത ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടർമാരടക്കം ഇതുവരെ ഒന്‍പത് പേരെയാണ് അറസ്റ്റ് ചെയ്തത്.
National
ശ്രീനഗർ: റിപ്പബ്ലിക് ദിനത്തിൽ ജമ്മുകാഷ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മലയോര മേഖലയായ കിഷ്ത്വാർ ജില്ലയിലാണ് ഏറ്റുമുട്ടൽ.
ജെയ്ഷെ ഇ മുഹമ്മദ് സംഘടനയുമായി ബന്ധമുള്ള മൂന്ന് പാക്കിസ്ഥാൻ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാസേന സ്ഥലത്ത് എത്തിയത്. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ടായിട്ടും ഏറ്റുമുട്ടൽ തുടരുകയാണ്.
രാത്രി 10.20 ഓടെയാണ് ജൻസീർ-കാണ്ടിവാർ വനമേഖലയിൽ സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത സംഘം തിരച്ചിൽ നടത്തിയിരുന്ന സമയത്താണ് ഭീകരർ വെടിവച്ചത്. സുരക്ഷാസേന തിരിച്ചടിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
National
ജമ്മു: ഭീകരരുമായി ഏറ്റുമുട്ടലുണ്ടായ ജമ്മു കാഷ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേന തെരച്ചിൽ ശക്തമാക്കി. ഭീകരരുടെ ഒളിസങ്കേതം ഉൾപ്പെടെയുള്ള ഇടങ്ങൾ സുരക്ഷാസേന പരിശോധിച്ചു വരികയാണ്.
പോലീസും അർധസൈനിക വിഭാഗവും സൈനികർക്കൊപ്പം തെരച്ചിലിൽ സഹായിക്കുന്നുണ്ട്. കൂടാതെ ഡോഗ് സ്ക്വാഡും ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യയും തെരച്ചിലിന്റെ ഭാഗമായുണ്ട്.
ഭീകരരെ ഒരുകാരണവശാലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. സോന്നാൽ ഗ്രാമത്തിലെ വനമേഖലയിൽ ഞായറാഴ്ച രാത്രിയാണ് ഭീകരർ സുരക്ഷാസേനയ്ക്കുനേരേ ഗ്രനേഡ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ എട്ട് സൈനികർക്ക് പരിക്കേറ്റിരുന്നു.
International
സിഡ്നി: ഒാസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 16 പേരെ വെടിവച്ചു കൊന്ന ഭീകരരെ കീഴ്പ്പെടുത്താൻ ശ്രമിച്ച അഹമ്മദ് അൽ അഹമ്മദിനെ ഒാസ്ട്രേലിയ ഹീറോയായി വാഴ്ത്തുമ്പോൾ അതേ ധീരകൃത്യം ചെയ്യാൻ ശ്രമിച്ചു ജീവൻ നഷ്ടപ്പെടുത്തിയ മറ്റു രണ്ടു പേരുടെ കഥയും ഇപ്പോൾ വാർത്തകളിൽ നിറയുന്നു. ബോറിസ് ഗുർമൻ (69), ഭാര്യ സോഫി ജൂതദമ്പതികളാണ് ധീരരക്തസാക്ഷികളായി മാറിയത്. ഭീകരനെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇരുവരെയും അയാൾ കൊലപ്പെടുത്തുകയായിരുന്നു.
ബീച്ചിലൂടെ കടന്നുപോയ ഒരു കാറിന്റെ ഡാഷ് കാമറയിലാണ് ഇവർ ജീവൻ പണയപ്പെടുത്തിയ നടത്തിയ ശ്രമങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ബീച്ചിൽ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തിയിട്ട് തോക്കുകളുമായി ആക്രമണത്തിന് ഇറങ്ങിയ സാജിദ് അക്രം എന്ന ഭീകരനെ കയറിപ്പിടിച്ച് വഴിയിലേക്കു തള്ളിയിട്ട ശേഷം തോക്കുകളിലൊന്നു പിടിച്ചെടുക്കുന്ന ബോറിസിനെ ദൃശ്യങ്ങളിൽ കാണാം.
സഹായിക്കാൻ ഭാര്യയും
ബോറിസിനെ സഹായിക്കാൻ ഭാര്യ സോഫിയും ഒാടിയെത്തി. എന്നാൽ, ഭീകരനെ കീഴ്പ്പെടുത്താൻ ഇവർക്ക് ആയില്ല. കൈയിൽ അവശേഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് ഭീകരൻ ഇരുവരെയും വെടിവച്ചുവീഴ്ത്തി. പിന്നീട് പുറത്തുവന്ന ഡ്രോൺ വീഡിയോ ദൃശ്യങ്ങളിൽ ഇരുവരും വെടിയേറ്റു റോഡിൽ മരിച്ചുകിടക്കുന്നത് കാണാം. ജനുവരിയിൽ 35-ാം വിവാഹവാർഷകം ആഘോഷിക്കാനിരിക്കെയാണ് ഇരുവരുടെയും ധീരരക്തസാക്ഷിത്വം.
കാറുടമ ചൈനീസ് സാമൂഹിക മാധ്യമമായ റോഡ് നോട്ടിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതതോടെയാണ് ഇവരുടെ ധീരകൃത്യം പുറംലോകം അറിഞ്ഞത്. ഇതു തങ്ങൾക്കു ഹൃദയം തകർന്ന അനുഭവമായി. പ്രിയപ്പെട്ട ബോറിസും സോഫിയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തി... അവരുടെ വേർപാട് ഇനിയും ഉൾക്കൊള്ളാനാവുന്നില്ലെന്നു ബന്ധുക്കൾ പ്രതികരിച്ചു. റഷ്യയിൽനിന്നു കുടിയേറിയ ദമ്പതികളിൽ ബോറിസ് മുൻ മെക്കാനിക് ആണ്. സോഫിയ ഒാസ്ട്രേലിയൻ പോസ്റ്റൽ വകുപ്പിൽ ജോലിക്കാരിയായിരുന്നു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉധംപുർ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഉധംപുരിലെ ഒരു ഗ്രാമത്തിൽ ഇന്ന് വൈകുന്നേരമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ജയ്ഷെ മുഹമ്മദ് ഭീകരസംഘടയിലെ മൂന്ന് പേരാണ് സംഘത്തിലെന്നാണ് വിവരം. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മജാൽട്ട പ്രദേശത്തെ സോൻ ഗ്രാമത്തിൽ വച്ച് ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ജയ്ഷെ മുഹമ്മദ് (JeM) സംഘടനയുമായി ബന്ധമുള്ള ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന തെരച്ചിൽ നടത്തി വരികയായിരുന്നു.
പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (SOG) സംയുക്ത സംഘം സൈന്യത്തോടും സിആർപിഎഫിനോടും ചേർന്നാണ് തെരച്ചിൽ നടത്തിയതെന്ന് ജമ്മു പോലീസ് ഇൻസ്പെക്ടർ അറിയിച്ചു. ഇതോടെയാണ് ഭീകരർ വെടിവപ്പ് നടത്തിയത്.
International
മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വയ്ദ ഭീകരർ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. ഇവർ ജോലി ചെയ്യുന്ന കന്പനിയും സുരക്ഷാവൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ, ജീവനക്കാരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പടിഞ്ഞാറൻ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണു സംഭവം. വൈദ്യുതി പദ്ധതികളിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ ജീവനക്കാരെ തോക്കുധാരികളായ ഒരുസംഘം ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
സംഭവത്തെത്തുടർന്ന് കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റ് ഇന്ത്യക്കാരെ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി. അതേസമയം, ഇതുവരെ ഒരു സംഘടനയും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
നിലവിൽ സൈനിക ഭരണകൂടത്തിന്റെ കീഴിലാണ് മാലി. ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകളും ഇവരുമായി ബന്ധമുള്ള ക്രിമിനൽ ഗ്രൂപ്പുകളും രാജ്യത്തു കനത്ത വെല്ലുവിളിയാണു സൃഷ്ടിക്കുന്നത്. തുടർച്ചയായ അക്രമങ്ങളും സംഘർഷങ്ങളും മൂലം ദരിദ്രരാജ്യമായ മാലിയിൽ ഇപ്പോൾ വൻപ്രതിസന്ധിയാണുള്ളത്.
2012 മുതൽ അട്ടിമറികളും സംഘർഷങ്ങളും നിറഞ്ഞ രാജ്യത്ത് വിദേശികളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകലുകൾ സാധാരണമാണ്. സെപ്റ്റംബറിൽ ബമാകോയ്ക്ക് സമീപം രണ്ട് എമിറാത്തി പൗരന്മാരെയും ഒരു ഇറാനിയനെയും ജിഹാദികൾ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട്, 50 മില്യൺ ഡോളർ നൽകിയാണ് ഇവരെ മോചിപ്പിച്ചത്.
National
ദർഭംഗ: ഇന്ത്യയെ ആക്രമിച്ചാൽ വെടിയുണ്ടകൾക്ക് പകരം പീരങ്കികളെ നേരിടേണ്ടിവരുമെന്ന് പാക് ഭീകരർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ താക്കീത്. ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദികൾ പഹൽഗാമിൽ നമ്മുടെ പൗരന്മാരെ ആക്രമിച്ചു. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും നെറ്റിയിൽനിന്ന് അവർ സിന്ദൂരം തുടച്ചുനീക്കി. 20 ദിവസത്തിനുള്ളിൽ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് പ്രതികാരം ചെയ്തു.
കോൺഗ്രസ് ഭരണത്തിൽനിന്ന് വ്യത്യസ്തമായി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎയ്ക്ക് ബീഹാറിനെ സർവതോന്മുഖമായ വികസനത്തിലേക്ക് നയിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തുന്നതിനായി ഭീകരര്‍ക്ക് സഹായങ്ങള്‍ ചെയ്ത ഒരാളെ കാഷ്മീർ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് കഠാരി എന്നയാളാണ് അറസ്റ്റിലായത്.
ഓപ്പറേഷന് മഹാദേവിനിടെ കണ്ടെടുത്ത ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഫോറന്‍സിക് പരിശോധനയ്ക്കുശേഷമാണ് മുഹമ്മദ് കഠാരിയയെ അറസ്റ്റ് ചെയ്തത്.
നിരപരാധികളെ കൂട്ടക്കൊല ചെയ്ത രണ്ട് തോക്കുധാരികളെ ജൂലൈയിലെ ഓപ്പറേഷന് മഹാദേവിനിടെ സുരക്ഷാ സേന കണ്ടെത്തി വധിച്ചിരുന്നു. ഇവരുടെ പക്കല്‍നിന്നു കണ്ടെടുത്ത ഉപകരണങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കഠാരിയയെ അറസ്റ്റു ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
പഹല്‍ഗാമിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ ഏപ്രില്‍ 22നാണ് 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം നടന്നത്.
National
ശ്രീനഗർ: തെക്കൻ കാഷ്മീരിലെ കുൽഗാമിൽ ഭീകരർക്കായി സുരക്ഷാസേന നടത്തുന്ന തെരച്ചിൽ "ഓപ്പറേഷൻ അഖാൽ' ഇന്ന് ആറാം ദിനത്തിലേക്കു കടന്നു.
ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തെര ച്ചിൽ. ഓഗസ്റ്റ് ഒന്നിന് സൈന്യത്തിനുനേർക്ക് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർക്കു പരിക്കേറ്റിരുന്നു. പ്രത്യാക്രമണത്തിൽ രണ്ടു ഭീകരരെ വധിച്ചിരുന്നു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിൽ സൈന്യം നടത്തിയ ഓപ്പറേഷൻ മഹാദേവിൽ മൂന്ന് ഭീകരരെ വധിച്ചെന്ന് റിപ്പോർട്ട്. ശ്രീനഗറിലെ മൗണ്ട് മഹാദേവിന് സമീപമുള്ള ലിഡ്വാസിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തവരാണെന്നാണ് സൂചന.
'ഓപ്പറേഷന് മഹാദേവ്' എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിക്ക് തുടക്കംകുറിച്ചതായി സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്സ് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പ് ഡാച്ചിഗാം വനത്തിൽ സൈന്യം സംശയാസ്പദമായ ഒരു സംഭാഷണം ട്രാക്ക് ചെയ്തിരുന്നു. തുടർന്ന് സൈന്യവും ജമ്മു കാഷ്മീർ പോലീസും സിആർപിഎഫും സംയുക്തമായി മുല്‍നാര്‍ മേഖലയില്‍ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.
മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരാണ് വധിക്കപ്പെട്ടതെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തേക്ക് കൂടുതൽ സൈന്യത്തെ അയച്ചതായും ഭീകരരെ കണ്ടെത്തുന്നതിനായി പ്രവർത്തനങ്ങൾ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.
International
ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം.
മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർ ഒരു ദശകത്തിലേറെ കാലമായി നൈജറിൽ ആക്രമണം നടത്തിവരികയാണ്.