National
ന്യൂഡൽഹി: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ പദവി ഏഴു വർഷമായി ഒഴിഞ്ഞുകിടക്കുന്നതിനെ വിമർശിച്ച് കോണ്‍ഗ്രസ്. പദവി ഒഴിഞ്ഞുകിടക്കുന്നത് നടപടിക്രമങ്ങളുടെ ചെറിയ വീഴ്ചയല്ലെന്നും പാർലമെന്ററി ജനാധിപത്യത്തിന്റെ ഹൃദയ ഭാഗത്തിനേറ്റ പ്രഹരമാണെന്നും കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോർ കുറ്റപ്പെടുത്തി.
ഭരണഘടനയുടെ ആർട്ടിക്കിൾ 93 അനുസരിച്ച് സഭാ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും ഉറപ്പായും തെരഞ്ഞെടുക്കണമെന്നും എന്നാൽ നരേന്ദ്ര മോദി സർക്കാരിനു കീഴിൽ ഇതു പാലിക്കപ്പെടുന്നില്ലെന്നും മാണിക്കം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിന്റെ കീഴ്വഴക്കങ്ങൾക്ക് സന്തുലനവും നിഷ്പക്ഷതയും ബഹുമാനവും നൽകാൻ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു നൽകുന്നതാണ് പാരന്പര്യമെന്നും പ്രതിപക്ഷത്തിന് അവരുടെ അവകാശം നിഷേധിക്കുന്നത് ജനാധിപത്യ സ്ഥാപനത്തെത്തന്നെ ദുർബലപ്പെടുത്തുന്നതാണെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു.
ഇപ്പോൾ സ്പീക്കർ ഓം ബിർളയ്ക്കെതിരേ പ്രതിപക്ഷം അടിയന്തരപ്രമേയം നൽകിയപ്പോൾ ഡെപ്യൂട്ടി സ്പീക്കറുടെ പദവി മനഃപൂർവമായി ഒഴിഞ്ഞുകിടക്കുന്നത് കൂടുതൽ വ്യക്തമാക്കപ്പെട്ടുവെന്നും ഇത് ഭരണനിർവഹണമാണോ അതോ ഉത്തരവാദിത്വബോധത്തോടുള്ള ഭയമാണോയെന്നും മാണിക്കം ചോദിച്ചു. പ്രതിപക്ഷത്തെ അരികുവത്കരിക്കാൻ ഭരണഘടനാപദവികൾ ഒഴിവാക്കിയിടുന്നത് ശക്തിയല്ലെന്നും അത് അരക്ഷിതാവസ്ഥയാണെന്നും മാണിക്കം വിമർശിച്ചു.
University News
കൊച്ചി: ഫെഡറല്‍ ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയില്‍സ് ആന്‍ഡ് ക്ലയന്റ് അക്വസിഷന്‍ (സ്കെയില്‍ 1) തസ്തികയിലേക്കുള്ള അപേക്ഷകള്‍ ഈ മാസം 31വരെ സ്വീകരിക്കും.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണു പരീക്ഷാകേന്ദ്രങ്ങളുള്ളത്.
ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണു യോഗ്യത. രാജ്യത്തെവിടെയുമുള്ള ശാഖകളില്‍ നിയമനം ലഭിക്കാം. 12.84 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളം. 27 വയസാണു പ്രായപരിധി. എസ്സി/ എസ്ടി വിഭാഗത്തിനും ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷ്വറന്‍സ് മേഖലകളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും പ്രായത്തില്‍ ഇളവുണ്ട്. വിവരങ്ങള്‍ക്ക്: www.federalbank.co.in/careers.
ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണു നിയമനം.