തൃശൂർ: വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ കേസെടുക്കണമെന്ന് കോടതി. കിറ്റിന് ഓർഡർ നൽകിയ ആളെ പ്രതിയാക്കി കേസെടുക്കാൻ ചാവക്കാട് മജിസ്ട്രേറ്റ് കോടതി പോലീസിന് നിർദേശം നൽകി. വാടാനപ്പള്ളിയിലെ ചാമ്പ്യൻ സൂപ്പർ മാർക്കറ്റിൽ ബിജെപി വിതരണത്തിനായി കിറ്റുകൾ സൂക്ഷിച്ചിരിക്കുന്നുവെന്ന ആരോപണം ഉയർന്നത്.
കിറ്റുകൾ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ഗോഡൗണിന്റെ മുകളിലെ മുറിയിൽ ബിജെപി നേതാവും നടനുമായ ദേവനെത്തിയതും വിവാദമായിരുന്നു. അതേസമയം കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തത് സതീഷ് എന്നയാളാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി പശ്ചാത്തലം അറിയില്ലെന്നും ചാമ്പ്യന്‍സ് ഗോഡൗണ്‍ മാനേജര്‍ സുഭാഷ് പറഞ്ഞു.
സതീഷ് ഏത് പാര്‍ട്ടിക്കാരനാണെന്ന് അറിയില്ല. കിറ്റുകള്‍ തയാറാക്കി തുടങ്ങുമ്പോഴാണ് പ്രശ്നം ഉണ്ടായതെന്നും സുഭാഷ് പറഞ്ഞു. കൊച്ചിയിലുള്ള പിആർ ഏജൻസിയാണ് കിറ്റിന് പിന്നിൽ പ്രവർത്തിച്ചതെന്നും കിറ്റിന് പുറമേ സാരി, പണം എന്നിവയും വിതരണം ചെയ്യുന്നുണ്ടെന്നും യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ ആരോപിച്ചു.
സാരി വിതരണത്തിന് പേരുകൾ ചോദിച്ച് വോയിസ് മെസേജുകൾ വിവിധ ബിജെപി ഗ്രൂപ്പുകളിൽ വന്നിട്ടുണ്ട്. ഉത്തരേന്ത്യയിൽ കാണുന്നത് ഇവിടെ കാണുമ്പോൾ ഞെട്ടിപ്പോകുന്നുവെന്നും കിറ്റിന് പിന്നിലുള്ള ആളുകളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.