Kerala
തൃശൂർ: രാജ്യാന്തര നാടകോത്സവത്തിലെ വിദേശവിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘ദ ലാസ്റ്റ് പ്ലേ ഇൻ ഗാസ’ എന്ന നാടകം അരങ്ങിലെത്തിയില്ല. കേന്ദ്രസർക്കാർ വീസ നിഷേധിച്ചതിനെതുടർന്ന് നാടകം മാറ്റിവച്ചു.
കേന്ദ്രസർക്കാരിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് വരെ ലഭിച്ചെങ്കിലും വീസയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്ന് സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. പലസ്തീനിലെ ഇൻഡിപെൻഡന്റ് നാടകസംഘത്തിന്റെ 60 മിനിറ്റുള്ള ഈ അറബിക് നാടകത്തിന്റെ അവതരണം ഇന്നലെയാണ് നടക്കേണ്ടിയിരുന്നത്.
യുദ്ധക്കെടുതികൾക്കുമുന്പ് ഗാസയിൽ അവതരിപ്പിച്ച അവസാനനാടകമാണിത്. ഗാസയിലെ സാംസ്കാരികഹത്യക്കെതിരായ പ്രതിരോധമെന്ന നിലയിലാണ് നാടകം അരങ്ങിലെത്തിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ വർഷവും പലസ്തീൻ അനുകൂല ഇസ്രേലി നാടകസംഘത്തിനു വീസ ലഭിക്കുന്നതിൽ പ്രതിസന്ധി നേരിട്ടിരുന്നു.
നാടകോത്സവം അവസാനിക്കുന്നതിനു മുന്പായി ഈ സംഘത്തെ ഇവിടെ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നു കരിവെള്ളൂർ മുരളി അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: ഡിസംബർ 15 മുതൽ ഷെഡ്യൂൾ ചെയ്തിരുന്ന ആയിരക്കണക്കിന് എച്ച്1 ബി വിസ അഭിമുഖങ്ങൾ യുഎസ് സർക്കാർ റദ്ദാക്കി. യുഎസിന്റെ നടപടിയിൽ ഇന്ത്യ ആശങ്ക അറിയിച്ചു.
2026 മേയ് വരെ ഇത്തരം അഭിമുഖങ്ങൾ മാറ്റിവച്ചിട്ടുണ്ടെന്നും പുനക്രമീകരിച്ച അഭിമുഖവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യക്കാരിൽനിന്ന് സർക്കാരിന് നിവേദനങ്ങൾ ലഭിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രശ്നങ്ങളും ആശങ്കകളും യുഎസിനെ അറിയിച്ചിട്ടുണ്ടെന്നും വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആ രാജ്യത്തിന്റെ പരമാധികാര മേഖലയിലാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി. പുതിയ എച്ച്1 ബി വർക്ക് വിസകൾക്ക് ഒറ്റത്തവണ ഫീസ് ഒരുലക്ഷം ഡോളളായാണ് ഏർപ്പെടുത്തിയത്.
NRI
വാഷിംഗ്ടൺ ഡിസി: വിദേശ പൗരന്മാരുടെ രാജ്യപ്രവേശന പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ വർഷം വീസകൾ റദ്ദാക്കി. മൊത്തം 85,000 വീസകളാണ് റദ്ദാക്കിയതിൽ റെക്കോർഡിട്ടത്. ഇതിൽ 8,000ൽ അധികം വിദ്യാർഥി വീസകൾ ഉൾപ്പെടുന്നു, ഇത് 2024ൽ റദ്ദാക്കിയതിന്റെ ഇരട്ടിയിലധികം വരുമെന്നത് നടപടിയുടെ ഗൗരവം വ്യക്തമാക്കുന്നു.
പൊതുസുരക്ഷാ ഭീഷണികൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് വീസ റദ്ദാക്കൽ നടപടികൾ ഊർജ്ജിതമാക്കിയത്. റദ്ദാക്കലുകളിൽ പകുതിയോളം കേസുകളും പൊതുസുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഒരു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
മദ്യപിച്ച് വാഹനമോടിക്കൽ (DUIs), ആക്രമണം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ വീസകളാണ് പ്രധാനമായും റദ്ദാക്കിയത്. റദ്ദാക്കപ്പെട്ട വീസകളിൽ ഇന്ത്യൻ പൗരന്മാരുടേത് എത്രയാണെന്ന് നിലവിൽ വ്യക്തമല്ല. എന്നാൽ, റദ്ദാക്കിയ വീസിറ്റർ, വിദ്യാർഥി വീസകളുടെ എണ്ണം കാര്യമായേക്കാം എന്നാണ് സൂചനകൾ.
വീസ റദ്ദാക്കലിന് പുറമെ, മറ്റ് സുരക്ഷാ, കുടിയേറ്റ നിയന്ത്രണ നടപടികളും ട്രംപ് ഭരണകൂടം ശക്തമാക്കിയിട്ടുണ്ട്. യുഎസിലെ സംരക്ഷിത സംസാര സ്വാതന്ത്ര്യത്തെ ന്ധസെൻസർഷിപ്പ് നടത്തുകയോ അതിന് ശ്രമിക്കുകയോ ചെയ്ത’ അപേക്ഷകരെ തള്ളിക്കളയാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭാഗികമായോ പൂർണമായോ യാത്രാ നിയന്ത്രണങ്ങളുള്ള 19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തി.നൈജീരിയയിലെ ക്രിസ്ത്യൻ വിരുദ്ധ ആക്രമണങ്ങളിൽ പങ്കുള്ളവർക്കെതിരെ പുതിയ വീസ നിയന്ത്രണ നയം പ്രഖ്യാപിച്ചു.
കള്ളക്കടത്ത് ശൃംഖലകളുമായി ചേർന്ന് കുടിയേറ്റക്കാരെ അനധികൃതമായി കടത്താൻ സഹായിച്ചതിന് ആറ് മെക്സിക്കൻ ഏവിയേഷൻ എക്സിക്യൂട്ടീവുകൾക്കും അവരുടെ കുടുംബങ്ങൾക്കും യാത്രാ നിയന്ത്രണം ഏർപ്പെടുത്തി വീസ റദ്ദാക്കി.
വിദേശ വിദ്യാർഥികളുടെ പരിശോധന ഒറ്റത്തവണയുള്ള പശ്ചാത്തല പരിശോധനയായിരിക്കില്ലെന്നും, ഇത് ഒരു തുടർ പ്രക്രിയയായിരിക്കുമെന്നും ഭരണകൂടം വ്യക്തമാക്കി. യുഎസിൽ പ്രവേശിക്കുന്ന ഓരോ വിദേശ പൗരന്റെയും പശ്ചാത്തലം അതീവ ശ്രദ്ധയോടെ വിലയിരുത്താനാണ് പുതിയ നീക്കം.