തൃശൂർ: സംസ്ഥാനത്ത് ഒരു ദിവസത്തിന്റെ ഇടവേളയിൽ കാട്ടാന ആക്രമണത്തിൽ മരിച്ചതു രണ്ടു വനംവകുപ്പ് വാച്ചർമാർ. ഇന്നലെ ചിമ്മിനി ഉൾക്കാട്ടിൽ വനംവകുപ്പ് വാച്ചർ എച്ചിപ്പാറ ആദിവാസി ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) കൊല്ലപ്പെട്ടു.
പത്താംതീയതി പാലക്കാട് മണ്ണാർക്കാട് കരടിയോട് വനംവകുപ്പ് വാച്ചർ ഷൈജുവാണ് (28) കാട്ടാന ആക്രമണത്തിൽ മരിച്ചത്. ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ഇതോടെ ഈ വർഷം തുടക്കത്തിൽത്തന്നെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തിനോടടുത്തു. കഴിഞ്ഞവർഷംമാത്രം 19 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കിഫയുടെ കണക്കുപ്രകാരം 2021 മുതൽ 2025 വരെ 117 പേർക്കാണു കേരളത്തിൽ കാട്ടാനആക്രമണത്തിൽ ജീവൻ നഷ്ടമായത്.
മാർച്ച് ഒന്നിന് അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ പെരിങ്ങൽകുത്ത് പൊകലപ്പാറ ഉന്നതിയിലെ സുന്ദരൻ (55) മരിച്ചു. മാർച്ച് നാലിനു സുൽത്താൻ ബത്തേരി വടക്കനാട് സ്വദേശി രാജീവിനെ (48) കൃഷിയിടത്തിൽ കാട്ടാന കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
ഫെബ്രുവരി മൂന്നിനു പീച്ചി മയിലാട്ടുംപാറ തോട്ടുകര പുത്തൻവീട്ടിൽ ഷിജോ (32)യും കാട്ടാന ആക്രമണത്തിൽ മരിച്ചു. 27ന് കണ്ണൂർ ഇരിട്ടി ആറളം ഫാം പത്താംബ്ലോക്കിൽ അനീഷ് (40) കൊല്ലപ്പെട്ടു. വീട്ടുമുറ്റത്തുവച്ചാണ് അനീഷിനെ കാട്ടാന കൊലപ്പെടുത്തിയത്.
ഈ മാസം ഏഴിനു മംഗലംഡാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിയുവതി മല്ലികയ്ക്കു (35) പരിക്കേറ്റിരുന്നു. ഒന്പതിനു പാലക്കാട് കടന്പാറ ഉന്നതിയിലെ മധ്യവയ്സകനായ രംഗസ്വാമിക്കു കാട്ടാന ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റു. മൂന്നാർ മറയൂരിൽ ഈരാറ്റുപേട്ട സ്വദേശികളുടെ കാർ തകർത്തു. അതിരപ്പിള്ളി, തൃശൂരിലെ ചൊക്കന, പീച്ചി, ബത്തേരി, ഇടുക്കി തുടങ്ങി സംസ്ഥാനത്തെ മലയോരമേഖലകളെല്ലാം കാട്ടാനഭീഷണിയിലാണ് കഴിയുന്നത്.
കാട്ടാനയുടെയും വന്യജീവികളുടെയും ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ആശങ്കാജനകമായി വർധിക്കുകയാണ്. കേരളത്തിലെ മലയോരമേഖലയിലെ താമസക്കാർ കടുത്ത വന്യജീവിഭീഷണിയാണു നേരിടുന്നത്. കാട്ടാനക്കൂട്ടം വീടും കൃഷികളും വ്യാപകമായി നശിപ്പിക്കുന്നു. ആനകൾ കൂട്ടത്തോടെയെത്തിയാണു കൃഷിനാശമുണ്ടാക്കുന്നത്.
നാശത്തിനനുസരിച്ചുള്ള നഷ്ടപരിഹാരവും ലഭിക്കുന്നില്ല. റബർതോട്ടങ്ങളും മറ്റു കൃഷിത്തോട്ടങ്ങളും ആനകളെയും മറ്റു മൃഗങ്ങളെയും ഭയന്ന് കൃഷിക്കാർ പലയിടത്തും ഉപേക്ഷിക്കുകയാണ്. വൈദ്യുതവേലി അടക്കമുള്ള സംരക്ഷണമാർഗങ്ങളും ഫലപ്രദമാവുന്നില്ല.