Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിന് മുകളിലും അറബിക്കടലിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും ഇടവിട്ടുള്ള മഴയ്ക്ക് കാരണമാകുന്നുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്.
വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമാണുള്ളത്. മലയോര മേഖലകളിൽ മഴ ശക്തമായേക്കും, മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
District News
കാലടി: കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ മേഖലയിലാകെ വാഴകൃഷിക്ക് വ്യാപക നാശനഷ്ടമുണ്ടായി. ശ്രീമൂലനഗരം പഞ്ചായത്തിലെ പുത്തന്‍പുരക്കല്‍ കുഞ്ഞവരയുടെ രണ്ടായിരത്തോളം കുലച്ച ഏത്തവാഴകൾ ഒടിഞ്ഞുവീണു. 50 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരുന്ന കപ്പകൃഷിയും നശിച്ചു. ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്തിരുന്നത്. കൃഷിനാശം നേരിട്ട വാഴത്തോട്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഡേവിസും സംഘവും സന്ദര്‍ശിച്ചു.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ലക്ഷകണക്കിന് രൂപയുടെ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. കര്‍ഷകകര്‍ക്ക് സഹായം ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സര്‍ക്കാരിനോട് ആവശ്യപെട്ടു.
ആലുവ: കുട്ടമശേരി, ചാലക്കൽ പ്രദേശങ്ങളിലും വൻകൃഷിനാശമുണ്ടായി. കർഷകൻ കുട്ടമശേരി അമ്പലപ്പറമ്പ് കണ്യാംപിള്ളി മോഹനന്റെ പന്തലുമാവുങ്കൽ, ചാലക്കൽ പ്രദേശങ്ങളിലായി കൃഷിചെയ്തിരുന്ന രണ്ട് ഏക്കറിലെ ഏത്തവാഴകൾ കാറ്റിൽ പൂർണമായും തകർന്നടിഞ്ഞു. കുലച്ച വാഴകളാണ് ഒടിഞ്ഞുവീണത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി മോഹനൻ പറഞ്ഞു.
ചാലക്കൽ പാടത്ത് വാഴകൃഷി ചെയ്ത മരത്താംകുടി പ്രകാശ്, കോട്ടായി രവീന്ദ്രൻ, കൊരങ്ങാട് അലി, വാരിക്കാട്ടുകുടി സെയ്ദ് മുഹമ്മദ്, കണ്യാംപിള്ളി ശ്രീജേഷ്, കൃഷ്ണൻ പാനാപ്പിള്ളി തുടങ്ങിയവരുടേതടക്കം നിരവധി വാഴകളും കാറ്റിൽ നശിച്ചു.
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ പ്രധാനമായും വാഴ, തെങ്ങ്, റബ്ബർ, ജാതി വിളകൾക്കാണ് നാശം സംഭവിച്ചത്. കൃഷിനാശത്തിനു പുറമെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മേഖലയിൽ ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
കൃഷിനാശം നേരിട്ട കർഷകർക്ക് കൃഷി ഓഫീസ് വഴിയും വീടുകൾക്ക് കേടുപാട് സംഭവിച്ചവർക്ക് വില്ലേജ് ഓഫീസ് വഴിയും നഷ്ടപരിഹാര തുക ലഭിക്കാനുള്ള അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയതായി പഞ്ചായത്ത് പ്രസിഡന്റ് ബിനോയി അരീക്കൽ അറിയിച്ചു.
District News
ളാക്കാട്ടൂർ: കനത്ത കാറ്റിലും മഴയിലും ആഞ്ഞിലി മരം വീണു കാറും കാർ ഷെഡും തകർന്നു.കളത്തനാനിക്കൽ തോമസിന്റെ (കുട്ടിയച്ചൻ ) വീടിനു സമീപത്തേക്കാണ് വലിയ ആഞ്ഞിലിമരം വീണത്.
ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. നാട്ടുകാരുടെ നേതൃത്വത്തിൽ മരശിഖരങ്ങൾ രാത്രിയിൽ മുറിച്ചുമാറ്റി.കനത്ത മഴയിലും കാറ്റിലും പ്രദേശത്തെ വൈദ്യുതിബന്ധം തകരാറിലായി.
Kerala
തിരുവനന്തപുരം: തൃശൂർ, പാലക്കാട് ജില്ലകളിൽ മണിക്കൂറിൽ 40 കിമീ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലപ്പുറം, ഇടുക്കി ജില്ലകളിലും കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത തീവ്രന്യൂനമർദം ന്യൂനമർദമായി മാറിയതോടെ മഴ സാധ്യത കുറഞ്ഞു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദത്തിന്റെ ശക്തി വീണ്ടും കുറയും. കേരളത്തിന്റെ ആകാശത്ത് മേഘങ്ങൾ മൂടിയതോടെ ഇന്ന് പുലർച്ചെ മുതൽ തണുപ്പിനും കുറവുണ്ടായി.
കിഴക്കൻ മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ തെക്കൻ, മധ്യ ജില്ലകളിൽ ഇന്ന് മഴ സാധ്യത പ്രവചിക്കുന്നുണ്ട്.
ശനിയാഴ്ച രാജ്യത്ത് ഏറ്റവും കൂടിയ താപനിലയിൽ കോട്ടയം രണ്ടാമത് ( 35.5 ഡിഗ്രി സെൽഷ്യസ്) എത്തി. ഉയർന്ന ചൂട് കർണാടകയിലെ ഹൊണവറിൽ (35.6 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തി.
NRI
റാസല്‍ഖൈമ: ശക്തമായ കാറ്റിലും മഴയിലും കെട്ടിടത്തിലെ കല്ല് അടർന്ന് തലയിൽ വീണ് റാസൽഖൈമയിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര തലക്കോട്ടു തൊടികയിൽ സൽമാൻ ഫാരിസ് (27) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. കനത്ത മഴയില്‍ നിന്ന് രക്ഷതേടിയാണ് നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ സല്മാന് അഭയം തേടിയത്. എന്നാൽ വീശിയടിച്ച കാറ്റില്‍ കെട്ടിടത്തില്‍ നിന്ന് വീണ കല്ല് ദേഹത്ത് പതിക്കുകയായിരുന്നു.
റാസൽഖൈമയിലെ ഇസ്തംബുൾ ഷവർമ കടയിലെ ജീവനക്കാരനായിരുന്ന ഫാരിസ് ഡെലിവറിക്കായി പോയ സമയത്താണ് അപകടമുണ്ടായത്.
സുലൈമാന്‍ - അസ്മാബി ദമ്പതികളുടെ മകനാണ്. ഭാര്യ പരപ്പനങ്ങാടി സ്വദേശി ഫാത്തിമ സഫ. ഏഴ് മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സഹോദരങ്ങൾ: ഷംല ഷെറിൻ, സുബൈദ ഷാനി.
District News
തലയോലപ്പറമ്പ്: ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. ഓടുകളും പട്ടികകളുമടക്കം തകർന്നുവീഴുമ്പോൾ ശബ്ദം കേട്ട് കുട്ടികളടക്കം പുറത്തേക്ക് ഓടിമാറിയതിനാൽ ആളപായം ഒഴിവായി. തലയോലപ്പറമ്പ് പഞ്ചായത്ത് 13 -ാം വാർഡിലെ തേവലക്കാട്ട് പന്നിക്കോട്ടുതറ രാജമ്മയുടെ വീടാണ് ഇന്നലെ രാവിലെ കാറ്റിൽ തകർന്നത്. രാജമ്മയും മകനും ഭാര്യയും കുട്ടികളുമാണ് വീട്ടിൽ താമസിക്കുന്നത്. വീട് തകർന്നതോടെ നിർധനകുടുംബം കടുത്ത പ്രതിസന്ധിയിലായി. വാർഡ് മെംബർ അനി ചെള്ളാങ്കൽ, വില്ലേജ് ഓഫീസ് അധികൃതർ എന്നിവർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി താലൂക്ക് അധികൃതർക്ക് റിപ്പോർട്ട് സമർപ്പിച്ചു.