സാൻ ഫ്രാൻസിസ്കോ: അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്തെ വിഴുങ്ങി മൂന്നു കൂട്ടുതീകൾ. ഒന്പതു പേരുടെ മരണം സ്ഥിരീകരിച്ചു. 2,50,000 പേർ കിടപ്പാടം ഉപേക്ഷിച്ചു ജീവൻ രക്ഷപ്പെടുത്തി. ആയിരക്കണക്കിനു ഭവനങ്ങളും വാഹനങ്ങളും നശിച്ചു. നിരവധി പട്ടണങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു.
സംസ്ഥാനത്തിന്റെ വടക്ക് കാന്പ് ഫയർ എന്നു പേരിട്ടിരിക്കുന്ന കാട്ടുതീയാണു പടരുന്നത്. വൂൾസ്ലി ഫയർ, ഹിൽ ഫയർ എന്നീ കാട്ടുതീകൾ തെക്കൻ മേഖലയെയും വിഴുങ്ങുന്നു. ഇവയെ ഉടൻ നിയന്ത്രണവിധേയമാക്കാമെന്ന പ്രതീക്ഷ അഗ്നിശമന സേനാംഗങ്ങൾക്കില്ല. ശക്തമായ കാറ്റും വരണ്ട ഭൂപ്രകൃതിയും തീ അതിവേഗം പടരാൻ സഹായിക്കുന്നു.
പ്രമുഖ വടക്കൻ നഗരമായ പാരഡൈസ് എല്ലാ അർഥത്തിലും നരകതുല്യമായി. ഒന്പതു മരണങ്ങൾ ഇവിടെയാണ് റിപ്പോർട്ട് ചെയ്തത്. 35 പേരെ കാണാതായിട്ടുമുണ്ട്. തെക്കൻ മേഖലയിൽ തീ വിഴുങ്ങിയ നഗരങ്ങളിൽ, നിരവധി ഹോളിവുഡ് താരങ്ങൾക്കു വീടുകളുള്ള മാലിബൂവും ഉൾപ്പെടുന്നു.
ഹെലികോപ്റ്ററുകളും വാട്ടർടാങ്കുകളുമായി 2,200 അഗ്നിശമനസേനാംഗങ്ങൾ തീകെടുത്താൻ പോരാടുന്നു. അടുത്തയാഴ്ച വരെ അപകടകരമായ സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചത്.
ക്യാന്പ് ഫയർ
സാക്രമെന്റോയിൽ വ്യാഴാഴ്ച ആരംഭിച്ച ഈ കാട്ടുതീ 70,000 ഏക്കർ വിഴുങ്ങിക്കഴിഞ്ഞു. വീടുകളും ബിസിനസ് സ്ഥാപനങ്ങളും അടക്കം 6,700 കെട്ടിടങ്ങൾ നശിച്ചു. അഞ്ചു മൃതദേഹങ്ങൾ വാഹനങ്ങൾക്കു സമീപവും മൂന്നെണ്ണം വീടുകൾക്കു പുറത്തും ഒരെണ്ണം വീടിനകത്തുമാണു കണ്ടെത്തിയത്. കാറിൽനിന്ന് ഇറങ്ങി ഓടാൻ സമയം ലഭിക്കാത്തത്ര വേഗത്തിലാണ് കാട്ടുതീ പടർന്നതെന്നു പറയപ്പെടുന്നു. പാരഡൈസിൽ ഒന്നും അവശേഷിച്ചിട്ടില്ലെന്നാണ് അധികൃതർ പറഞ്ഞത്.
വൂൾസ്ലി ഫയർ, ഹിൽ ഫയർ
ലോസ് ആഞ്ചലസിന് അടുത്തുള്ള തൗസൻഡ് ഓക്സ് മേഖലയിലാണ് ഈ രണ്ടു കാട്ടുതീകളും തുടങ്ങിയത്. വൂൾസ്ലി ഫയർ വ്യാഴാഴ്ചയും ഹിൽഫയർ വെള്ളിയാഴ്ചയും തുടങ്ങി. ഇവ തീരമേഖലയിലേക്കു നീങ്ങി മാലിബൂ നഗരത്തെ വിഴുങ്ങാൻ തുടങ്ങി.
ഗായിക ലേഡി ഗാഗ, ഓസ്കർ ജേതാവായ സംവിധായകൻ ഗില്ലെർമോ ഡെൽ ടോറോ, കിം കർദാഷിയാൻ തുടങ്ങിയവർ മാലിബൂവിലെ വസതികൾ ഒഴിഞ്ഞുപോയതായി അറിയിച്ചു. ഹാലി ബെറി, ലിയണാർഡോ ഡി കാപ്രിയോ, ജാക്ക് നിക്കോൾസൺ, ചാൾസ് തെറോൺ, ബ്രാഡ് പിറ്റ് തുടങ്ങിയ താരങ്ങൾക്കും മാലിബൂവിൽ വീടുണ്ട്.
കലിഫോർണിയ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ട ഗാവിൻ ന്യൂസോം സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാടുകൾ ദുരുപയോഗം ചെയ്യപ്പെട്ടതാണ് ദുരന്തത്തിനു കാരണമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.