കണികാപരീക്ഷണം: റിക്കാര്‍ഡ് ഊര്‍ജനിലയായി
കണികാപരീക്ഷണം: റിക്കാര്‍ഡ് ഊര്‍ജനിലയായി
Friday, May 22, 2015 11:30 PM IST
ജനീവ: കണികാപരീക്ഷണം നടത്തുന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍എച്ച്സി) റിക്കാര്‍ഡ് ഊര്‍ജനില കൈവരിച്ചു. 13 ടെറാ ഇലക്ട്രോണ്‍ വോള്‍ട്ടി(ടിഇവി)ലേക്കു കൊള്ളൈഡറിലെ ഊര്‍ജിനില ബുധനാഴ്ച എത്തി. 2012-ല്‍ എട്ടു ടിഇവി എത്തിയതാണു മുന്‍ റിക്കാര്‍ഡ്. പ്രോട്ടോണുകള്‍ കൂട്ടിമുട്ടിച്ചാണ് ഈ നില കൈവരിച്ചത്.

എല്‍എച്ച്സി രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈയിടെയാണ് പരീക്ഷണസജ്ജമാക്കിയത്. ഫ്രാന്‍സിന്റെയും സ്വിറ്റ്സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ 27 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിലാണ് യൂറോപ്യന്‍ ആണവ ഗവേഷണ കേന്ദ്ര(സേണ്‍)ത്തിന്റെ എല്‍എച്ച്സി.

ഒരു ടെറാ ഇലക്ട്രോണ്‍ വോള്‍ട്ട് എന്നാല്‍ ഒരു കൊതുകിന്റെ പറക്കലിനു വേണ്ടിവരുന്ന ഊര്‍ജമാണ്. മണിക്കൂറില്‍ രണ്ടു കിലോമീറ്റര്‍ വേഗമാണ് രണ്ടു മില്ലിഗ്രാം തൂക്കമുള്ള ഒരു കൊതുകിനു സാധാരണ ഉണ്ടാകാറ്. ഇതിനു വേണ്ട ഊര്‍ജം ഒന്നിനു പിന്നാലെ 12 പൂജ്യം ചേര്‍ത്താലുള്ള ഒരു ടെറാ ഇലക്ട്രോണ്‍ വോള്‍ട്ടാണ്.

ഒരു ഇലക്ട്രോണ്‍ വോള്‍ട്ട് എന്നത് അണുകേന്ദ്രത്തിനു ചുറ്റും ഭ്രമണം നടത്തുന്ന ഇലക്ട്രോണ്‍ എന്ന കണത്തിന്റെ ഊര്‍ജനില ഒരു വോള്‍ട്ട് കൂട്ടാന്‍ വേണ്ട ഊര്‍ജമാണ്. ഇത്തരത്തില്‍ ഒരുലക്ഷം കോടി ഇലക്ട്രോണുകള്‍ക്ക് ഒരു വോള്‍ട്ട് കൂട്ടാന്‍ വേണ്ട ഊര്‍ജമാണ് ഒരു ടെറാ ഇലക്ട്രോണ്‍ വോള്‍ട്ട്. ഇത്ര ഊര്‍ജം കൊതുകിന്റെ ലക്ഷം കോടിയില്‍ ഒരുഭാഗം മാത്രം വലിപ്പമുള്ള കണികയില്‍ കേന്ദ്രീകരിക്കുകയാണ് എല്‍എച്ച്സിയിലെ പരീക്ഷണത്തില്‍ ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.