ഒരുപാടു പിന്നിലുള്ള കാലമല്ല. പത്തുമുപ്പതു വർഷം മാത്രം പഴക്കമുള്ള കാലം. അന്തംവിട്ടപോലെ പായുന്ന ഇപ്പോഴത്തെ കാലം ആരംഭിക്കും മുന്പുള്ള കാലം.
കാലത്തിന് അന്നു മന്ദഗതിയായിരുന്നു. ഒച്ചപ്പാടൊന്നുമില്ലാതെ പതിഞ്ഞതാളത്തിൽ അലസമായുള്ള ഒഴുക്ക്. ദിവസത്തിനും മാസത്തിനും വർഷത്തിനുമൊക്കെ അന്ന് ഇന്നത്തേക്കാൾ നീളം തോന്നിച്ചിരുന്നു.
മലനാടും തീരദേശവും മാത്രമല്ല ഇടനാടും അന്നു ശാന്തമായിരുന്നു. ജീവിതക്കാഴ്ചകൾക്ക് എല്ലായിടത്തും ഏകദേശം ഏകീകൃതരൂപം. ഓലയും ഓടും മേഞ്ഞ വീടുകളും പീടികകളും. നഗരങ്ങൾക്കു പോലും നരച്ചനിറം, നിശബ്ദഭാവം. കോണ്ക്രീറ്റ് കെട്ടിടങ്ങൾ അന്ന് അപൂർവകാഴ്ചയായിരുന്നു.
മണ്പാതകൾ
ഇടവഴികളധികവും മണ്പാതകൾ. പ്രധാന റോഡുകളിൽപോലും വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങൾ. ചരക്കു സാധനങ്ങൾ കൊണ്ടുപോയിരുന്നതു കാളവണ്ടികളിലായിരുന്നു. നഗര-ഗ്രാമ ഭേദമില്ലാതെ കാളവണ്ടികൾ കാണാമായിരുന്നു. ഗ്രാമങ്ങളിൽ ബസ് സർവീസും ബസ് യാത്രയും അന്ന് ആഡംബരമായിരുന്നു. സൈക്കിൾ പോലും അതിൽപ്പെട്ടിരുന്നു. കാൽനടയാത്രികരായിരുന്നു വഴികളിലധികവും.
റബർതോട്ടങ്ങളായിരുന്നില്ല അന്നു നാടിനെ പച്ചപുതപ്പിച്ചിരുന്നത്. തെങ്ങുകളും കമുകുകളുമായിരുന്നു. ഇടനാട് വയലുകളാൽ സമൃദ്ധമായിരുന്നു. അറ്റംകാണാതെ അതു നീണ്ടുനീണ്ടു കിടന്നിരുന്നു. പട്ടണങ്ങൾക്കടുത്തുവരെ കാണാമായിരുന്നു പാടങ്ങളുടെ ഹരിതകാന്തി. പുനം കൃഷിയിൽ മലനാട്ടിലും നെല്ല് ലോപമില്ലാതെ വിളഞ്ഞു.
കപ്പയും ചേനയും ചേന്പും കാച്ചിലും ചെറുകിഴങ്ങും നിറഞ്ഞ പറന്പുകൾ. ഇന്നത്തെ പൈനാപ്പിൾ തോട്ടങ്ങൾക്കു പകരം അന്ന് ഇഞ്ചിയും മഞ്ഞളും കച്ചോലവുമായിരുന്നു കാഴ്ച. മത്തനും കുന്പളവും വെള്ളരിയും പുരയിടങ്ങളിൽ നിറങ്ങൾ നിറച്ചു. പയറും പടവലവും പാവയ്ക്കയും വെണ്ടയും തൊങ്ങലുകൾ ചാർത്തി.
നടന്നു നടന്നു നടന്ന്
അന്നത്തെ കുട്ടികൾ വീടിനു പുറത്തായിരുന്നു അധികസമയവും. സ്കൂൾ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അങ്ങനെതന്നെയായിരുന്നു. ചെറിയ കുട്ടികൾപോലും മുറ്റത്തും പറന്പിലും അയൽവീടുകളിലും അലഞ്ഞുനടന്നു. വിഷപ്പാന്പുകളെപോലും അവർ അടുത്തുകണ്ടു. മരങ്ങളേയും സസ്യങ്ങളേയും തൊട്ടറിഞ്ഞു. അവയുടെ മണവും ഗുണവും രുചിയും അറിഞ്ഞു. പ്രകൃതി അവർക്കു മനഃപാഠമായിരുന്നു.
അന്നു കുട്ടികൾ മുങ്ങിമരിച്ചെന്ന വാർത്തകൾ കേട്ടിരുന്നില്ല. പിച്ചവയ്ക്കുന്നതിനൊപ്പം കുഞ്ഞുങ്ങൾ നീന്തലും പഠിച്ചു. കുളത്തിലും തോട്ടിലും പുഴയിലും അവർ ചാടിത്തിമിർത്തു. ചൂണ്ടയിട്ടു മീൻപിടിച്ചു. അന്നു കുളങ്ങൾ അനവധിയുണ്ടായിരുന്നു.
കുട്ടികൾ സ്കൂളിൽ പോയിരുന്നതു നടന്നായിരുന്നു. വാഹനങ്ങളിൽ പോയിരുന്നവർ അഞ്ചുശതമാനംപോലും ഉണ്ടായിരുന്നില്ല. തോടും പുഴയും പാടവരന്പും തൊണ്ടും മാടും താണ്ടിയുള്ള യാത്ര. പുസ്തകസഞ്ചികൾ ഉണ്ടായിരുന്നവർ വിരളം. അടുക്കിയ ബുക്കുകൾക്കുമേൽ ചോറ്റുപാത്രം വച്ചു വലിയ റബർബാൻഡിട്ടു മുറുക്കി തോളിൽ പിടിച്ചായിരുന്നു നടപ്പ്.
കൂട്ടുകാർക്കൊപ്പമുള്ള ആ പോക്കും വരവും കുട്ടികളെ ചെറുപ്രായത്തിൽതന്നെ പലകാര്യങ്ങളിലും സ്വയംപര്യാപ്തരാക്കി. കുട്ടികളുടെ ലഹരി ഉപയോഗം ഒളിച്ചുംപാത്തുമുള്ള ബീഡിവലിയിൽ ഒതുങ്ങിയിരുന്നു.
നാരങ്ങ മിഠായി
വർണക്കടലാസിൽ പൊതിഞ്ഞ മിഠായികൾ അന്നു കടയിൽ കാണാനില്ലായിരുന്നു. വല്ലപ്പോഴും വാങ്ങിക്കഴിച്ചിരുന്ന നാരങ്ങ മിഠായിയുടെ രുചിയൊന്നു വേറെയായിരുന്നു. അക്കാലത്ത് കുട്ടികളായിരിക്കാൻ ഭാഗ്യംകിട്ടിയ ഇപ്പോഴത്തെ മധ്യവയസ്കരുടെയും വയോധികരുടെയും നാവിലുണ്ടാകും ആ രുചി.
പെരുന്നാളുകൾക്കും ഉത്സവങ്ങൾക്കുമായി ദിവസങ്ങളെണ്ണി കാത്തിരുന്ന കാലം. നാടകവും ബാലെയും കാണാൻ, കഥാപ്രസംഗവും ഗാനമേളയും കേൾക്കാൻ ഉറക്കമിളച്ചിരുന്ന രാത്രികൾ. നാട്ടിലെ മാത്രമല്ല, അയൽപ്രദേശങ്ങളിലെയെല്ലാം കലാപരിപാടികൾക്കായി ആളുകൾ കൂട്ടമായി പോയിരുന്നു. ചൂട്ടുകറ്റയും ചുരുട്ടിപ്പിടിച്ച പായയുമായി സ്ത്രീകളും കുട്ടികളുമടക്കം കുടുംബസമേതം.
കട്ടൻകാപ്പിയും പപ്പടവടയും വിൽക്കുന്ന ഉത്സവപ്പറന്പിലെ താല്ക്കാലിക ചായക്കടയിൽ അന്നു നല്ല തിരക്കായിരുന്നു. ഓറഞ്ചും ആപ്പിളും ഈന്തപ്പഴവും വർഷത്തിലൊരിക്കലുള്ള ഈ ഉത്സവദിനങ്ങളിലാണ് ആളുകൾ കണ്ടിരുന്നതും തിന്നിരുന്നതും. ഒരാണ്ടത്തെ സന്പാദ്യമായ മൂന്നോ, നാലോ രൂപകൊണ്ടു കുട്ടികൾ മലബാർമിഠായിയും ഉഴുന്നാടയും ഐസും കൊതിതീരെ കഴിച്ചു. ആഘോഷങ്ങൾ കഴിയുന്നതോടെ അടുത്തതിനായി അവർ കാത്തിരിപ്പ് തുടങ്ങുമായിരുന്നു.
കുട്ടിയും കോലും
കളികൾക്കു സ്ഥലവും പ്രായവും സമയവും തടസമായിരുന്നില്ല. മുറ്റത്തും പറന്പിലും കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലും കളിയാരവങ്ങളുയർന്നു. കുട്ടിയും കോലും തലപ്പന്തും ഗോട്ടിയും കണ്ണുപൊത്തിക്കളിയും ഫുട്ബോളും വോളിബോളും പ്രായംനോക്കാതെ ആളുകൾ കളിച്ചു. 1983ൽ ഇന്ത്യ ലോകകപ്പ് നേടിയതോടെ ക്രിക്കറ്റും അവർ ഏറ്റെടുത്തു.
ചീട്ടുകളി അന്നു സർവസാധാരണ കാഴ്ചയായിരുന്നു. കടത്തിണ്ണകളിൽ മാത്രമല്ല ഇടവഴികളിലും വട്ടത്തിലിരുന്നു ലേലവും സപ്പോർട്ടും സെറ്റും കളിക്കുന്നവരെ കാണാമായിരുന്നു. വീടുകളിൽ സ്ത്രീകളും കുട്ടികളുമടക്കമിരുന്നു ചീട്ടുകളിച്ചിരുന്നു. പണം വയ്ക്കാതെ രസകരമായ പിഴകൾ വിധിച്ചുള്ള ഈ കളിയായിരുന്നു ആളുകളുടെ പ്രധാന നേരംപോക്ക്.
പാട്ടു പാടി പണി
ശന്പളജോലിക്കാർ ഓരോ നാട്ടിലും വിരലിലെണ്ണാവുന്നവരെ ഉണ്ടായിരുന്നുള്ളൂ. കൃഷിപ്പണിയായിരുന്നു മുഖ്യം. കൃഷിയിടങ്ങളിലായിരുന്നു ഏറെ സമയവും. മഴയും വെയിലും നോക്കാതെ പറന്പിലും പാടത്തും അവർ പണിയെടുത്തു. മാസവരുമാനവും ബാങ്ക്ബാലൻസുമില്ലാത്തതിനാൽ കഴിക്കാനുള്ളതെല്ലാം കൃഷിചെയ്തോ കൂലിപ്പണിചെയ്തോ ഉണ്ടാക്കണമായിരുന്നു.
വർത്തമാനം പറഞ്ഞുകൊണ്ടാണ് ആളുകൾ പണിചെയ്തിരുന്നത്. കാളപൂട്ടിയായിരുന്നു നിലമൊരുക്കൽ. പാടത്തു പണിക്കാർ ഈണത്തിൽ നാടൻ പാട്ടുകൾ പാടി. വെള്ളം തേക്കുകാർക്കുമുണ്ടായിരുന്നു ഈണവും താളവും. കായികാധ്വാനമുള്ള മുഷിഞ്ഞജോലികൾ ഇതുവഴി അവർ എളുപ്പത്തിലാക്കി. അയൽവീട്ടുകാർ പരസ്പരം സഹായിച്ചു മാറ്റപ്പണികളിലും ഏർപ്പെട്ടു. കൊയ്ത്തും മെതിയും കപ്പ ചുരണ്ടലും വാട്ടലും ഉണക്കലും ഇഞ്ചിപറിയും തേങ്ങയിടലും പൊതിക്കലുമൊക്കെ ആളുകൾ മടികൂടാതെ ചെയ്തു.
തോട്ടിലും പുഴയിലും വയലിലും അന്നു മീനുകൾ ധാരാളം. കൊയ്യുന്പോഴും ഉഴുകുന്പോഴും പാടങ്ങളിൽ വരാലും മുഴിയും ആരോനും വട്ടോനും പുളച്ചു. ഒറ്റാലുമായിട്ടായിരുന്നു മീൻപിടിത്തം. കൂടുതൽ കിട്ടിയവർ കിട്ടാത്തവർക്കു പങ്കുവച്ചു. അന്നും ദരിദ്രരുണ്ടായിരുന്നെങ്കിലും പട്ടിണിമരണം ഇല്ലായിരുന്നു.
രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമായി മൂന്നുനേരം ആളുകൾ ചോറ് കഴിച്ചിരുന്നു. വൈകുന്നേരങ്ങളിൽ കപ്പയും ചക്കയും വയറു നിറയെ തിന്നു. അരിപ്പലഹാരങ്ങൾ ഭൂരിഭാഗത്തിനും അന്യമായിരുന്നു. അയൽക്കാരുടെ ഇല്ലായ്മകളും വല്ലായ്മകളും എല്ലാവരും അറിയുകയും അറിഞ്ഞു പ്രവർത്തിക്കുകയും ചെയ്തിരുന്നു.
പൂ പോലുള്ള ഓണം
എത്ര ഓർത്തെടുത്താലും മതിവരാത്തതാണ് അന്നത്തെ ഓണക്കാലം. അത്തംതൊട്ട് തിരുവോണംവരെ കുട്ടികൾ പാട്ടുകൾ പാടി പൂ തേടി നടന്നു. പൂക്കൂടകളുമായി കാടും മലകളും കയറി. പലവിധ പൂക്കൾകൊണ്ടായിരുന്നു പൂക്കളം. മറ്റുള്ളവർക്കു കിട്ടാത്ത പൂക്കൾകാട്ടി കുട്ടികൾ മേനിനടിച്ചു. ജാതിയും മതവും നോക്കാതെ വീട്ടുകാർ പത്തുദിവസവും പൂക്കളമിട്ടു.
ഗ്രാമീണ ക്ലബുകൾ അന്നു ഓരോ കരയിലുമുണ്ടായിരുന്നു. ഓണാഘോഷങ്ങൾ ക്ലബുകൾ മത്സരബുദ്ധിയോടെ ഒരുക്കി. വടംവലി മുതൽ ഗോട്ടികളിവരെ നീണ്ടിരുന്നു മത്സരങ്ങൾ. കലാപരിപാടികളോടെ ആഘോഷങ്ങൾ രാത്രിയിലും കൊഴുത്തു. ക്രിസ്മസും വിഷുവും റംസാനും ആളുകൾ ഒരേമനസോടെ ആഘോഷിച്ചു. വിശേഷദിവസങ്ങളിൽ അയൽക്കാർക്കു സദ്യ വിളന്പി. പായസം വച്ചു വീടുകളിലെത്തിച്ചുകൊടുത്തു.
ടിവിയിൽ തുടങ്ങി
മാറ്റത്തിന്റെ തുടക്കം എണ്പതുകളുടെ പകുതിയിൽ തുടങ്ങി. ടെലിവിഷന്റെ ആന്റിനകൾ വീടുകൾക്കു മുകളിൽ കണ്ടുതുടങ്ങിയ സമയം. ടിവിയുള്ള വീടുകളിൽ അകലെനിന്നുപോലും ആളുകളെത്തി. ഹിന്ദി സിനിമകളും ചിത്രമാലയും ഫുട്ബോളും ക്രിക്കറ്റും ഒന്നും മനസിലാകാത്ത ഹിന്ദി വാർത്തകളും മുറിക്കുള്ളിൽ തിങ്ങിഞെരുങ്ങിയിരുന്നു കണ്ടു. തിരക്കു കൂടിയപ്പോൾ ടിവി മുറ്റത്തിറക്കിവച്ചു. ടെലിവിഷൻ പ്രദർശിപ്പിച്ചിരുന്ന കടകൾക്കുമുന്നിൽ ജനം ഇടിച്ചുനിന്നു.
അധികം കഴിയുംമുൻപേ മിക്കവീടുകളിലും ടിവികളായി. ആളുകളെ വീടിനു പുറത്തു കാണാതായി. ബന്ധങ്ങൾ കുറഞ്ഞു. കുട്ടികളുടെ കളികൾ നിലച്ചു. കളിക്കളങ്ങൾ അപ്രത്യക്ഷമായി. പീടികത്തിണ്ണകളിലെയും ഇടവഴികളിലെയും ചീട്ടുകളി നിന്നു. ക്ലബുകളിൽ ടിവി കാണൽ മാത്രമായി പ്രവർത്തനം ചുരുങ്ങി. വൈകുന്നേരങ്ങളിൽ കവലകളിലേക്കിറങ്ങിയിരുന്നവർ അതു നിർത്തി വീട്ടിലിരുന്നു സീരിയൽ കണ്ടു. അലമാരകളിലിരുന്നു റേഡിയോ പൊടിപിടിച്ചു.
മൊബൈലും കംപ്യൂട്ടറും
തൊണ്ണൂറുകളുടെ പകുതിയോടെ ഫോണും രണ്ടായിരമായപ്പോഴേക്കും മൊബൈലും സാധാരണക്കാർക്കും പ്രാപ്യമായി. തൊട്ടുപിന്നാലെ കംപ്യൂട്ടറുകളും വീടുകളിലെത്തി. ഫോണ്വിളികൾ ഭവനസന്ദർശനങ്ങളുടെ വഴിയടച്ചു. അയൽവീടുകളിലും ബന്ധുവീടുകളിലും ഇടയ്ക്കിടെ പോയിരുന്നവർ ഫോണ്വിളികളിൽ അതൊതുക്കി.
കത്തുകളുടെ കടയ്ക്കലും മൊബൈൽ കത്തിവച്ചു. മുഖാമുഖം കാണലും മുഖപരിചയവും ഇല്ലാതായി. ബന്ധങ്ങളുടെ ഊഷ്മളത കുറഞ്ഞു. കംപ്യൂട്ടറിനു പിന്നാലെ മൊബൈലിലും നെറ്റ് കിട്ടിത്തുടങ്ങിയതോടെ വാട്സ് ആപ്പും ഫേസ്ബുക്കുമായി കുട്ടികൾക്കൊപ്പം മുതിർന്നവരും തല കുന്പിട്ടു ഫോണിൽ നോക്കിയിരുന്നു.
ഇതിനിടെ മറ്റൊന്നു കൂടി സംഭവിച്ചിരുന്നു. തൊഴിലാളികൾ ചെയ്തിരുന്ന പണികളേറെയും യന്ത്രങ്ങൾ ഏറ്റെടുത്തു. നിലം ഉഴുകാനും ഞാറ് നടാനും കൊയ്യാനും മെതിക്കാനും യന്ത്രങ്ങളായി. തെങ്ങ് കയറ്റയന്ത്രം തേങ്ങയിടൽ എളുപ്പമാക്കി. മനുഷ്യർ ചെയ്തിരുന്ന ഭാരിച്ച പണികൾ ചെയ്യാൻ ജെസിബി ഉൾപ്പെടെയുള്ളവയും രംഗത്തെത്തി.
മാറ്റങ്ങളുടെ സുനാമി
സാങ്കേതികവിദ്യയുടെ മാത്രം വളർച്ചയല്ല കേരളത്തിലെ അതിവേഗ കാലമാറ്റത്തിനു കാരണമായി പറയേണ്ടത്. സാന്പത്തിക കാരണങ്ങളുമുണ്ട്. ഗൾഫ് ഉൾപ്പെടെ വിദേശത്തുനിന്നുള്ള പണപ്രവാഹം, ഒരുവേള 250 രൂപവരെയെത്തിയ റബർവില, സ്ഥലവിലയുടെ കുതിപ്പ്, അഭ്യസ്തവിദ്യരുടെ പെരുപ്പം, വേതനവർധന... ദൈവത്തിന്റെ സ്വന്തംനാടിനെ അടിച്ചുടച്ചു വാർക്കാൻ ഇതൊക്കെ നിമിത്തമായി.
കണ്ണടച്ചുതുറക്കും മുൻപായിരുന്നു മാറ്റങ്ങളുടെ സുനാമി. ഇത്രയും വേഗത്തിൽ ഇത്രവലിയ മാറ്റത്തിനു വിധേയമായ വേറെ നാടുണ്ടോയെന്നു സംശയം. 25 കൊല്ലം മുൻപു കണ്ട സ്ഥലം ഇപ്പോൾ കണ്ടാൽ മനസിലാകാൻ പ്രയാസം. നഗരങ്ങൾ മാത്രമല്ല ഗ്രാമങ്ങൾപോലും അടിമുടി മാറിയിരിക്കുന്നു.
ഇടറോഡുകളിലൂടെപോലും ഇടതടവില്ലാതെ വാഹനമോടുന്നു. ഓലമേഞ്ഞ കെട്ടിടങ്ങൾക്കു പിന്നാലെ ഓടിട്ടതും ഓടിമറയുകയാണ്. ബഹുനില കോണ്ക്രീറ്റ് മന്ദിരങ്ങൾ ഉൾനാട്ടിലും ഇന്ന് ആകാശം നോക്കിനിൽക്കുന്നു. കെട്ടിടനിർമാണത്തിലെ തനതുശൈലി കൈവിട്ടു.
വീടുകളിലേക്കൊതുങ്ങി
വീടുകൾക്കു വന്ന മാറ്റങ്ങൾ അപാരം. പഴയതു പുതുക്കിയും പുതിയതുവച്ചും രൂപം മാറ്റിക്കൊണ്ടിരിക്കുന്നു. യൂറോപ്യൻ മാതൃകയിലാണു പുതിയവീടുകൾ. വർഷത്തിലേറെ സമയവും മഞ്ഞുവീഴുന്ന നാട്ടിലെ കെട്ടിടനിർമാണരീതി നമുക്കു ചേരുമോയെന്നു ചോദിച്ചാൽ ചോദിക്കുന്നവർ പഴഞ്ചനാകും. നാടോടുന്പോൾ നടുവേ ഓടാൻ പ്രാപ്തിയില്ലാത്തവനെന്ന പഴിയും കേൾക്കും. വീടുകളുടെ വലിപ്പം കണ്ട് അന്പരക്കുന്നവനും കിട്ടും പരിഹാസം.
ജനലുകളുടെ എണ്ണവും വലിപ്പവും വീടുകൾക്കു കുറഞ്ഞിരിക്കുന്നു. വെന്റിലേഷനുകൾ കാണാനേയില്ല. കാഴ്ചയിലെ ഭംഗിക്കാണു മുൻതൂക്കം. ചൂടുകാലത്തു വായുസഞ്ചാരമില്ലാത്ത വീടിനുള്ളിൽ ആളുകൾ ഞെരിപിരികൊള്ളുന്നു. സദാസമയം കാറ്റുവീശുന്ന മലനാടുകളിൽപോലും എയർകണ്ടീഷണറുകൾ അനിവാര്യവസ്തുവായി മാറുന്നു.
ചുറ്റുമതിലും ഗേറ്റുമുള്ള വീടുകൾ പണ്ട് അപൂർവം. ഇന്ന് അതില്ലാത്തതാണ് അപൂർവം. വീടുപണിയുടെ ചെലവിനൊപ്പംവരും ഇപ്പോൾ മതിലിന്റെ ചെലവും. ഉയരമുള്ള മതിലുകൾ കെട്ടിപ്പൊക്കി വീടുകളിലേക്കും അവനവനിലേക്കുതന്നെയും ആളുകൾ ഒതുങ്ങിയിരിക്കുന്നു.
വസ്ത്രങ്ങളിലും വന്നു മാറ്റത്തിന്റെ കൗതുകങ്ങൾ. ചട്ടയും മുണ്ടും ഉടുത്ത അമ്മച്ചിമാർ ഇന്നു വിരളം. സാരി ധാരികളും കുറഞ്ഞു. പ്രായഭേദമെന്യേ സ്ത്രീകൾ ചുരിദാർ ധരിക്കുന്നു. അതിൽതന്നെ ദിവസേനെയെന്നോണം ഫാഷനുകൾ മാറി വന്നുകൊണ്ടിരിക്കുന്നു. തോളത്തു തോർത്തിട്ടു നടന്നിരുന്ന പുരുഷന്മാർ ടി ഷർട്ടിലേക്കു മാറി. യുവാക്കളും കുട്ടികളും മുണ്ടു കളഞ്ഞു നിക്കറിട്ടു.
പുതുമകളിലേക്കു നോക്കിനില്ക്കുന്ന പുതുതലമുറയ്ക്കു നാടിന്റെയും നാട്ടുകാരുടെയും സ്പന്ദനങ്ങൾ ഇന്ന് അന്യം. ഫോണ്വിളിയും ചാറ്റിംഗും ഗൂഗിൾസേർച്ചുമായി അവർക്ക് അവർതന്നെ സൃഷ്ടിക്കും ലോകം. തലമുറകൾ തമ്മിലുള്ള വിടവിനു പണ്ടുള്ളതിനേക്കാൾ പലയിരട്ടി അകലം. അടുത്തതലമുറ എങ്ങനെയാകും എന്നോർക്കാൻപോലും ഭയം തോന്നുന്നു.
തിരിച്ചുപോക്ക്
തിരിച്ചുപോക്ക് വേണോ എന്നതിനേക്കാൾ സാധ്യമാണോയെന്നതാണു പ്രസക്തം. പക്ഷേ, ആളുകൾ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. കുടിവെള്ളത്തെക്കുറിച്ച്, നെൽവയലുകൾ വീണ്ടെടുക്കുന്നതിനെക്കുറിച്ച്, മാലിന്യസംസ്കരണത്തെക്കുറിച്ച്, ശുദ്ധവായുവിനെക്കുറിച്ച്, ജീവിതശൈലീരോഗങ്ങളെക്കുറിച്ച്, റബറിനു പകരം മറ്റു വിളകളെക്കുറിച്ച്, വിഷരഹിത ഭക്ഷണത്തെക്കുറിച്ച്, ജൈവകൃഷിയെക്കുറിച്ച്, ഹരിതകേരളത്തെക്കുറിച്ച്... ചിന്തകൾക്കു ചൂടുപിടിക്കുന്നു.
പഴയകാലത്തെപ്പറ്റി അറിയുന്നവരാണു തിരിച്ചുള്ള യാത്ര സ്വപ്നം കാണുന്നത്. ഇളംമുറക്കാർ മുന്നിലേക്കു നോക്കി കുതിച്ചുകൊണ്ടിരിക്കുന്നു. വേഗംപോരെന്ന മട്ടിലാണു കുതിപ്പ്. പുത്തൻ സാങ്കേതിക അവതാരങ്ങൾ അവരിൽ ഉത്തേജനം കുത്തിവയ്ക്കുന്നു. പരക്കംപാച്ചിലിന്റെ സമ്മർദം താങ്ങാനാവാതെ അകാലമരണങ്ങൾ സാധാരണമാകുന്നു. മരുന്നില്ലാത്ത രോഗങ്ങൾ പെരുകുന്നു.
പേടിക്കേണ്ട അവസ്ഥതന്നെയാണ്. പേടിക്കാതിരിക്കണമെങ്കിൽ ഇന്നത്തേതിൽനിന്നു മാറ്റമുണ്ടാകണം. പുതിയകാര്യങ്ങൾ ഉപേക്ഷിക്കാതെ തന്നെ പഴയ പ്രകൃതിയെ വീണ്ടെടുക്കണം. നെൽപാടങ്ങൾ തിരിച്ചുവരണം. പുഴകളും തോടുകളും പഴയപോലെ ഒഴുകണം. ഭൂമിയുടെ ജലസംഭരണികളായ കുളങ്ങളിലും ചിറകളിലും ചതുപ്പുകളിലും വെള്ളം നിറയണം. രാസവളങ്ങളും രാസകീടനാശിനികളും നാടുകടക്കണം.
പച്ചക്കറിയിലും പാലിലുമെങ്കിലും വീടുകൾ സ്വയംപര്യാപ്തമാകണം. മാലിന്യം ഉറവിടത്തിൽ സംസ്കരിക്കണം. വീടുകളുടെ വലിപ്പവും വീട്ടുമതിലുകളുടെ ഉയരവും കുറയണം. നാട്ടിൻപുറ ക്ലബുകൾ ഉറക്കം വിട്ടുണരണം. വാഹനപ്പെരുപ്പം തടയണം. ഇന്റർനെറ്റിലും മൊബൈലിലും നിയന്ത്രണങ്ങൾ കൊണ്ടുവരണം. കുട്ടികളെ പ്രകൃതിക്കൊത്തു ജീവിക്കാൻ പ്രാപ്തരാക്കും വിധം വിദ്യാഭ്യാസരീതി പുതുക്കണം. ഇതൊക്കെ സാധ്യമാണ്. അതുകൊണ്ടുതന്നെ പഴയകാല നന്മകളിലേക്കുള്ള തിരിച്ചുപോക്കും സാധ്യം.
എം. റോയ്