യുഗപ്രഭാവാനായ ആത്മീയാചാര്യനും സാമൂഹിക പരിഷ്കർത്താവുമായ ധന്യൻ ജോസഫ് വിതയത്തിലച്ചൻ ഒന്നര നൂറ്റാണ്ടുമുമ്പ് 1865 ജൂലൈ 23 ന് എറണാകുളം ജില്ലയിലെ പുത്തൻപള്ളിയിൽ ഭൂജാതനായി. 1894 മാർച്ച് 11 ന് ഒല്ലൂർ സെന്റ്ആന്റണീസ് ദേവാലയത്തിൽ വൈദികപട്ടം സ്വീകരിച്ചശേഷം ഒല്ലൂർ, മുക്കാട്ടുകര, കണ്ടശാംകടവ്, എടത്തിരുത്തി, ചാലക്കുടി, പരിയാരം, കൊട്ടേക്കാട്, മാള എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ചു. തുടർന്നു ദൈവപരിപാലനയുടെ കരങ്ങൾ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ഇടവകയായ പുത്തൻചിറയിലെത്തിച്ചു.
രണ്ടു ലോകമഹായുദ്ധങ്ങൾ മനുഷ്യരാശിയെ ദുഃഖങ്ങളുടെ അന്ധകാരത്തിലേക്കു നയിച്ച കാലഘട്ടം. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഗ്രാമവാസികൾ. ഭൗതികതാല്പര്യങ്ങളുടെ മധ്യേ മൂല്യങ്ങളെ ബലികഴിച്ചു സ്വാർഥമതികളായി കഴിയുന്നവർ. ഇപ്രകാരമുള്ള ഒരു സാമൂഹിക സാഹചര്യത്തിൽ മനുഷ്യനെ ഭൗതികതയ്ക്കപ്പുറം നിത്യതയുടെ സനാതനമായ ദിവ്യപ്രകാശത്തിലേക്കു നയിക്കാൻ, പുത്തൻചിറ-കുഴിക്കാട്ടുശേരി പ്രദേശത്തെ പ്രകാശഗോപുരവും ജ്ഞാനയോഗിയും കർമയോഗിയുമായി ഉയർന്നുനിന്നു ധന്യൻ വിതയത്തിലച്ചൻ.
തിരുക്കുടുംബ സന്യാസസമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ സംഭവബഹുലമായ ജീവിതത്തിലെ ദൈവിക ഇടപെടലുകളും അസാധാരണ ആത്മീയാനുഭവങ്ങളും വിവേചിച്ചറിഞ്ഞ്, അമ്മയുടെ ജീവിതയാത്രയെ തീർഥയാത്രയാക്കാൻ ആ വൈദികശ്രേഷ്ഠൻ ശ്രമിച്ചു. ദൈവിക- സാന്മാർഗിക പുണ്യങ്ങളും സുവിശേഷ സദുപദേശങ്ങളും ക്രിസ്തീയ സുകൃതങ്ങളും സമന്വയിപ്പിച്ച് അദ്ദേഹം തപസിനും പ്രാർഥനയ്ക്കും ശുശ്രൂഷയ്ക്കും വ്യത്യസ്തങ്ങളായ ദൗത്യങ്ങൾക്കും ക്രാന്തദൃഷ്ടിയോടെ വൈദികാന്തസിനു സമഗ്രതയുടെ ഭാവമേകി.
ആത്മീയ, മാനവിക മൂല്യങ്ങൾ ചാലിച്ചെടുത്ത, കറകളഞ്ഞ സമഗ്ര വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വിതയത്തിലച്ചൻ. സ്നേഹവും ത്യാഗവും സേവനവും സഹനവും അദ്ദേഹത്തിൽ പ്രശോഭിച്ചിരുന്ന ഉദാത്തമായ ഗുണവിശേഷങ്ങളായിരുന്നു. നീതിമാന്റെ ആദർശവും പണ്ഡിതന്റെ ജ്ഞാനവും അജപാലകന്റെ ആത്മീയതയും ഋഷിയുടെ പവിത്രതയും സ്വന്തമാക്കിയ അദ്ദേഹത്തിന്റെ വ്യക്തി വൈശിഷ്ട്യം ഒന്നു വേറെതന്നെ. ദൈവാശ്രയബോധം, തിരുസഭാസ്നേഹം, കൃത്യത, പക്വത, ആർദ്രത, വിശ്വസ്തത, സമചിത്തത, ആധ്യാത്മികത, പാണ്ഡിത്യം തുടങ്ങിയവ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
അഞ്ചുകാര്യങ്ങളാണ് ഒരാൾക്കു പൂർണമായ യോഗ്യതയുണ്ടാക്കുന്നതെന്ന് കണ്ഫൂഷ്യസ് പ്രസ്താവിച്ചിട്ടുണ്ട്: ധീരത, ദയ, ദൃഢത, ആത്മാർത്ഥത, ഒൗദാര്യം എന്നിവയെല്ലാം സമഞ്ജസമായി സമ്മേളിച്ച അസാധാരണ വ്യക്തിത്വമായിരുന്നു വിതയത്തിലച്ചന്റേത്.
അപ്പസ്തോലിക തീക്ഷ്ണതകൊണ്ട് ജ്വലിച്ച വിതയത്തിലച്ചൻ രോഗികളോടും അശരണരോടും അവഗണിക്കപ്പെട്ടവരോടും സഹാനുഭൂതിയും അനുകമ്പയും പ്രദർശിപ്പിച്ചിരുന്നു. ആവശ്യങ്ങളിൽ ഞെരുങ്ങുന്നവരോട് ഒൗദാര്യം കാണിച്ചിരുന്നു. രോഗികൾക്കും പീഡിതർക്കും നാനാവിധത്തിൽ കഷ്ടപ്പെടുന്നവർക്കും ഉപവിപ്രവർത്തനങ്ങളിലൂടെ ദൈവത്തിന്റെ സൗമ്യവും കരുണാർദ്രവുമായ സ്നേഹത്തിന്റെ സന്ദേശവാഹകനാകാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
വിതയത്തിലച്ചന്റെ ജീവിതത്തിലും പ്രവർത്തനങ്ങളിലും വീക്ഷണത്തിലും നിറഞ്ഞുനിന്ന ദൈവികചൈതന്യവും ആന്തരികവിശുദ്ധിയും മറിയം ത്രേസ്യയിലെ ദൈവികപദ്ധതിയെ വിവേചിച്ചറിയാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. പുണ്യചരിതനായ അദ്ദേഹത്തിനു മറിയം ത്രേസ്യയിൽ പ്രവർത്തിച്ചിരുന്ന ദൈവാരൂപിയുടെ നിമന്ത്രണങ്ങൾക്കു കാതോർക്കാൻ കഴിഞ്ഞു. അഗാധമായ എളിമയും താഴ്മയും വിതയത്തിലച്ചന്റെ വ്യക്തിത്വത്തിന്റെയും അസ്തിത്വത്തിന്റെയും സമസ്ത തലങ്ങളെയും ഗ്രസിച്ചിരുന്നതിനാൽ മഹത്വത്തിന്റെ ഉന്നതസോപാനങ്ങളിലേക്കുയരാനും പരിപൂർണതയുടെ ഉച്ചിയിലെത്താനും സാധിച്ചു.
റവ.ഡോ. വർഗീസ് പാലത്തിങ്കൽ