തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയെ നയിച്ച മുൻ ആർച്ച് ബിഷപ്പുമാരുടെ ജീവിതരേഖ വിളിച്ചോതി പട്ടം ആർച്ച് ബിഷപ് ഹൗസിൽ ഹൗസ് ഓഫ് മെമ്മറീസ് തുറന്നു . ബേത് ദുക്റോനെ’ (ഓർമകളുടെ ഭവനം) എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ചരിത്ര മ്യൂസിയത്തിൽ സഭാ തലവൻമാരും തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ അധ്യക്ഷന്മാരുമായിരുന്ന ദൈവദാസൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ്, ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ്, മേജർ ആർച്ച്ബിഷപ് സിറിൽ മാർ ബസേലിയോസ് കാതോലിക്കാബാവാ എന്നിവരുടെ ഭരണകാലഘട്ടങ്ങൾ തിരിച്ചാണ് ചരിത്ര രേഖകളും, ചിത്രങ്ങളും വ്യക്തിപരമായി ഉപയോഗിച്ചിരുന്ന സാധനങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
മലങ്കര പുനരൈക്യ രേഖകൾ, റോമിൽനിന്നു ലഭിച്ചിട്ടുള്ള കല്പനകൾ, ആർച്ച്ബിഷപ് മാർ ഈവാനിയോസ് രചിച്ച കൈയെഴുത്ത് പ്രതികൾ, അംശവസ്ത്രങ്ങൾ, ഉപകരണങ്ങൾ, അംശവടി, ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസും സിറിൽ മാർ ബസേലിയോസ് കാതോലിക്കാബാവായും ഉപയോഗിച്ചിട്ടുള്ള അംശവടി, മോതിരം, അംശവസ്ത്രങ്ങൾ, ഉപകരണങ്ങൾ, മാർപാപ്പാമാരുമായി നടത്തിയിട്ടുള്ള കത്തുകൾ, റോമിൽ നിന്നു ലഭിച്ചിട്ടുള്ള നിയമന ഉത്തരവുകൾ എന്നിവ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മേജർ ആർച്ച്ബിഷപ്സ് ഹൗസിന്റെ രണ്ടാം നിലയിലാണു മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്.
ഓർമയിലൂടെയാണ് ജീവിതത്തിന്റെ താളങ്ങൾ മനസിലേക്കു കടന്നുവരുന്നത്:
കർദിനാൾ മാർ ക്ലീമിസ് ബാവ
തിരുവനന്തപുരം: ഓർമകളിലൂടെയാണു ജീവിതത്തിന്റെ താളങ്ങൾ മനസിലേക്കു കടന്നുവരുന്നതെന്നു മലങ്കര കത്തോലിക്കാസഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. മലങ്കര കത്തോലിക്കാ സഭയുടെ പട്ടം മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ പണി പൂർത്തിയായ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ ചരിത്രം അനന്യമാക്കുന്നതാണു മ്യൂസിയം. ദൈവദാസൻ ആർച്ച് ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ്, ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ്, ആർച്ച് ബിഷപ് സിറിൾ മാർ ബസേലിയോസ് എന്നിവരോടു ബന്ധപ്പെട്ടാണ് സഭയുടെ ആധുനിക ചരിത്രം അറിയപ്പെടുന്നത്. മലങ്കര കത്തോലിക്കാ സഭയ്ക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹം പൊതുസമൂഹവുമായുള്ള ബന്ധമാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു. ചടങ്ങിൽ വികാരി ജനറാൾമാരായ മോണ്‍. മാത്യു മനക്കരക്കാവിൽ, മോണ്‍. ജോണ്‍ കൊച്ചുതുണ്ടിൽ, ഗീവർഗീസ് മണ്ണിക്കരോട്ട് കോർഎപ്പിസ്ക്കോപ്പ, റവ. ഡോ. ഗീവർഗീസ് കുറ്റിയിൽ, റവ. ഡോ. കുര്യാക്കോസ് തടത്തിൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജേക്കബ് പുന്നൂസ്, മുൻ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, മദർ ജൈൽസ് ഡിഎം തുടങ്ങിയവർ പങ്കെടുത്തു. മ്യൂസിയം രൂപകല്പന ചെയ്ത രാജു ചെമ്മണ്ണിലിനെ ചടങ്ങിൽ ആദരിച്ചു.