യേശുവിന്റെ കുരിശുമരണം വെറുമൊരു കൊലപാതകമോ രക്തസാക്ഷിത്വമോ ആയിരുന്നില്ല. പിതാവായ ദൈവത്തിന്റെ പൂർവനിശ്ചിത പദ്ധതിയനുസരിച്ചാണ് അവിടുന്ന് കുരിശിലേറ്റപ്പെട്ടത്. യേശു സ്വമേധയാ ക്രൂശീകരണത്തിന് തന്നെത്തന്നെ ഏല്പിച്ചുകൊടുക്കുകയായിരുന്നു. മനുഷ്യമക്കളെ പാപത്തിന്റെ ദാസ്യത്തിൽനിന്ന് രക്ഷിക്കാനും അവരെ ദൈവമക്കളുടെ പദവിയിലേക്കുയർത്താനുമാണ് പാപവിഹീനനായ അവിടുന്ന് മരക്കുരിശിൽ മരിച്ചത്. യേശുവിന്റെ മരണം പാപപരിഹാരാർഥമുള്ള രക്ഷാകരബലിയായിരുന്നു. യേശുവിന്റെ രക്തം എല്ലാ പാപങ്ങളിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു ( 1 യോഹ. 1:8). നമ്മുടെ പെസഹക്കുഞ്ഞാടായ ക്രിസ്തു ബലിയർപ്പിക്കപ്പെട്ടിരിക്കുന്നു (1 കോറി 5: 7). സഹനദാസനെപ്പറ്റിയുള്ള പഴയനിയമ പ്രവചനങ്ങളാണ് (ഏശയ്യ 5253) യേശുവിന്റെ കുരിശുമരണത്തിൽ നിറവേറിയത്.
പഴയ നിയമത്തിൽ പാപപരിഹാരത്തിനു മൃഗബലികൾ നടത്തിയിരുന്നു. എന്നാൽ, അവയ്ക്കു യഥാർഥ പാപമോചനം നൽകാൻ കഴിയുമായിരുന്നില്ല. കാലസന്പൂർണതയിൽ ഭൂമിയിൽ ആഗതനായ ക്രിസ്തു പഴയ നിയമത്തിലെ മൃഗബലികൾ റദ്ദാക്കി, തന്നെത്തന്നെ കുരിശിൽ ബലിയർപ്പിച്ചുകൊണ്ട് എന്നെന്നേക്കുമായി പാപത്തിന്റെ ദാസ്യത്തിൽനിന്നു മനുഷ്യകുലത്തെ വീണ്ടെടുത്തു. ക്രിസ്തു വളരെപ്പേരുടെ പാപങ്ങൾ ഉന്മൂലനം ചെയ്യാനായി ഒരുപ്രാവശ്യം അർപ്പിക്കപ്പെട്ടു (ഹെബ്രാ. 9:27). യേശു കുരിശിൽ അർപ്പിച്ചത് ഏകവും പൂർണവുമായ ബലിയാണ്. ഈ ബലിയിൽ ക്രിസ്തുവാണു പുരോഹിതൻ, ബലിവസ്തുവാകട്ടെ അവിടുത്തെ ശരീരവും. ചരിത്രത്തിൽ പുരോഹിതനും ബലിവസ്തുവും ഒരാളിൽ സന്ധിക്കുന്ന അനന്യമായ അദ്ഭുതമാണ് കുരിശിൽ നാം കാണുന്നത്.
യേശുവിന്റെ ഏകവും പൂർണവും ആവർത്തിക്കാനാവാത്തതുമായ രക്ഷാകരബലിയുടെ അനുസ്മരണവും ആഘോഷവും പ്രതീകങ്ങളിലൂടെയുള്ള പുനരവതരണവുമാണ് പരിശുദ്ധ കുർബാന. എന്റെ ഓർമയ്ക്കായി നിങ്ങളിത് ചെയ്യുവിൻ (ലൂക്ക 22: 19) എന്ന ക്രിസ്തുവിന്റെ കൽപനയനുസരിച്ചാണ് വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നത്. കുർബാന എന്ന വാക്കിന്റെ അർഥം ’ബലി’ എന്നാണ്. കുർബാനയെ കുറിക്കാൻ ’യൂക്കരിസ്റ്റ്’ (കൃതജ്ഞതാ സ്തോത്രം), ദിവ്യകാരുണ്യം, ദിവ്യബലി, തിരുവത്താഴം തുടങ്ങിയ പദങ്ങളും ഉപയോഗിക്കാറുണ്ട്.
തന്റെ പീഡാനുഭവത്തിന്റെ തലേരാത്രി ശിഷ്യരുമൊത്ത് അന്ത്യത്താഴം കഴിക്കുന്ന സന്ദർഭത്തിലാണ് യേശു കുർബാന സ്ഥാപിച്ചത്. അവർ ഭക്ഷിച്ചുകൊണ്ടിരിക്കുന്പോൾ യേശു അപ്പമെടുത്ത് ആശീർവദിച്ച് മുറിച്ച് ശിഷ്യന്മാർക്കു കൊടുത്തുകൊണ്ട് അരുൾചെയ്തു, വാങ്ങി ഭക്ഷിക്കുവിൻ, ഇത് എന്റെ ശരീരമാകുന്നു. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവർക്കു കൊടുത്തുകൊണ്ട് പറഞ്ഞു, നിങ്ങളെല്ലാവരും ഇതിൽനിന്നു പാനം ചെയ്യുവിൻ. ഇതു പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടന്പടിയുടേതുമായ എന്റെ രക്തമാകുന്നു (മത്താ. 26: 2628).
പിറ്റേദിവസം കാൽവരിയിൽ പൂർത്തിയാകാനിരുന്ന രക്ഷാകരബലി സെഹിയോൻ മാളികയിലെ അന്ത്യത്താഴവേളയിൽ യേശു പ്രതീകങ്ങളിലൂടെ മുൻകൂട്ടി അവതരിപ്പിക്കുകയായിരുന്നു. അന്ത്യത്താഴമേശയും കാൽവരിക്കുരിശും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അന്ത്യത്താഴമേശയിൽ പ്രതീകാത്മകമായി അർപ്പിക്കുകയും കാൽവരിയിൽ പൂർത്തിയാക്കുകയും ചെയ്ത ബലി, ക്രിസ്തുവിന്റെ കൽപനപ്രകാരം യുഗാന്ത്യംവരെ സഭയിലെ അൾത്താരകളിൽ കൂദാശപ്രകാരം തുടരുന്നതാണു പരിശുദ്ധ കുർബാന. കുർബാനയിൽ കേന്ദ്രീകൃതമായ ദൈവജനത്തിന്റെ കൂട്ടായ്മയാണു സഭ.
കുർബാനയുടെ ആധ്യാത്മികതയിൽ ഉള്ളടങ്ങുന്ന അഞ്ചു പ്രധാന ദർശനങ്ങൾ നമുക്കു മറക്കാതിരിക്കാം. ഒന്ന്, കുർബാന ക്രിസ്തുവിന്റെ ഏകബലിയുടെ അനുസ്മരണവും പുനരവതരണവുമാണ്. ബലിയുടെ കാതൽ ദൈവഹിതത്തിനുള്ള വിധേയത്വവും മറ്റുള്ളവർക്കായി തന്നെത്തന്നെ വ്യയം ചെയ്യുന്നതുമാണ്. ദൈവത്തിനുള്ള സമർപ്പണവും മറ്റുള്ളവർക്കായുള്ള മുറിയപ്പെടലും നമ്മിലൂടെ തുടരുന്പോഴാണ് നാം കുർബാനയുടെ ആത്മീയതയിൽ വളരുന്നത്. രണ്ട്, വിശുദ്ധ കുർബാന വിരുന്നാണ്. അവിടെ വിളന്പപ്പെടുന്നതു ക്രിസ്തുവിന്റെ ശരീരവും രക്തവുമാണ്. ഈ വിരുന്നിൽ പങ്കെടുക്കുന്നവർ കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്റെയും ജീവിതം നയിക്കണം. മൂന്ന്, പ്രത്യാശയുടെ ചൈതന്യം പ്രസരിപ്പിക്കുന്ന കൂദാശയാണു കുർബാന. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെ നോക്കിപ്പാർത്തുകൊണ്ട് സ്വർഗീയജീവിതം മുന്നിൽ കണ്ടുകൊണ്ട് ഈ ലോകജീവിതത്തെ ഗൗരവമായെടുക്കുന്ന ക്രിയാത്മക ജീവിതശൈലിയാണു പ്രത്യാശ. നാല്, യേശുവിന്റെ പെസഹാരഹസ്യം അനുസ്മരിച്ചുകൊണ്ട് ത്രിയേക ദൈവത്തിനു സ്തുതിയും സ്തോത്രവും കരേറ്റുന്ന പരമമായ ആരാധനയാണു കുർബാന. അഞ്ച്, കുർബാനയിൽ ക്രിസ്തുവിന്റെ യഥാർഥ സാന്നിധ്യമുണ്ട്. ക്രിസ്തുവിനെ മുഖത്തോടു മുഖം കാണാനും ക്രിസ്തുവിൽ ഉറപ്പിക്കപ്പെട്ട് പ്രേഷിതരാകാനും കുർബാനയാണു നമുക്കു ശക്തി നൽകുന്നത്.
ക്രിസ്തുവിനെ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാന പുരോഹിതനായി ഹെബ്രായ ലേഖനത്തിൽ ചിത്രീകരിച്ചിരിക്കുന്നു. (ഹെബ്രാ. 2:17). ക്രിസ്തുവിന്റെ ഏക പൗരോഹിത്യത്തിലുള്ള പങ്കുചേരലാണ് സഭയിലെ പൊതുപൗരോഹിത്യവും ശുശ്രൂഷാ പൗരോഹിത്യവും. വിശുദ്ധകുർബാനയിൽ അധ്യക്ഷ്യം വഹിക്കാനും ഇടയനടുത്ത ശുശ്രൂഷയിലൂടെ ദൈവജനത്തെ നയിക്കാനും ക്രിസ്തു സഭയിൽ സ്ഥാപിച്ച ശുശ്രൂഷാ പൗരോഹിത്യം കുരിശിൽനിന്നാണു ജന്മമെടുക്കുന്നത്.
പ്രതിസംസ്കാരം
സമാന്തര സുവിശേഷകന്മാരുടെ വീക്ഷണത്തിൽ പെസഹാത്തിരുനാൾ ദിവസം, അതായത് നിസാൻ മാസം 15നാണ് യേശു കുരിശിലേറ്റപ്പെട്ടത്. യോഹന്നാന്റെ വീക്ഷണത്തിൽ പെസഹാത്തിരുനാളിന്റെ തലേന്ന്, അതായത് നീസാൻ മാസം 14നാണ് കുരിശാരോഹണം നടക്കുന്നത്. കുരിശുമരണത്തിന്റെ തീയതി സംബന്ധിച്ച ഈ അന്തരം ഒരുപക്ഷേ സമാന്തര സുവിശേഷകന്മാരും യോഹന്നാനും രണ്ടു വ്യത്യസ്ത കലണ്ടർ പ്രകാരം സംഭവങ്ങൾ രേഖപ്പെടുത്തിയതുകൊണ്ടാവാം ഉളവായത്. എന്നാൽ, കുരിശുമരണം നടക്കുന്നത് വെള്ളിയാഴ്ചയാണെന്ന കാര്യത്തിൽ നാലു സുവിശേഷകന്മാരും ഏകാഭിപ്രായക്കാരാണ്.
യേശു കുരിശിൽ ആറു മണിക്കൂറോളം മരണവേദന അനുഭവിച്ചു (രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണിവരെ) എന്നാണു മർക്കോസ് സാക്ഷ്യപ്പെടുത്തുന്നത് (മർക്കോ 15: 25, 33). എന്നാൽ, യോഹന്നാന്റെ വീക്ഷണത്തിൽ മൂന്നു മണിക്കൂറാണ് അവിടുന്നു കുരിശിൽ തറയ്ക്കപ്പെട്ടു കിടന്നത് (യോഹ. 19:14). തീയതിക്കും മണിക്കൂറുകൾക്കുമെന്നതിനെക്കാൾ കുരിശുമരണം എന്ന ചരിത്രവസ്തുതയ്ക്കും അതു നൽകുന്ന രക്ഷാകര സന്ദേശത്തിനുമാണു സുവിശേഷകന്മാർ പ്രാധാന്യം നൽകുന്നത്.
കുരിശിൽ യേശു ശ്വാസം ലഭിക്കാതെ, രക്തം വാർന്ന് മരണവേദനയാൽ പിടയുന്പോൾ ഏഴു വാക്യങ്ങൾ അരുൾചെയ്യുന്നു. അത് അവിടുത്തെ അവസാന വിൽപത്രമായി കണക്കാക്കാവുന്നതാണ്. കുരിശിനോടു ചേർന്നുനിന്ന എതിരാളികൾ ക്രൂശിതനായ യേശുവിനെ ആക്ഷേപിച്ചുകൊണ്ട് ഏഴു വാക്യങ്ങൾ ഉച്ചരിക്കുന്നു. കുരിശിനോടുള്ള ഈ ഏഴു വാക്യങ്ങളിൽ അഞ്ചു വാക്യങ്ങൾ ജീർണതയുടെ സംസ്കാരത്തിന്റെ വിവിധ വശങ്ങൾ തുറന്നുകാട്ടുന്നു. കുരിശിൽനിന്നുള്ള ഏഴു വാക്യങ്ങളാകട്ടെ സ്നേഹത്തിന്റെയും ജീവന്റെയും പ്രതിസംസ്കാരം സൃഷ്ടിക്കാനുള്ള ആഹ്വാനമാണ്. ജീർണതയുടെ സംസ്കാരം പിഴുതെറിഞ്ഞ്, സ്നേഹത്തിന്റെ പ്രതിസംസ്കാരം രൂപപ്പെടുത്താൻ നമ്മെ ഉദ്ബോധിപ്പിക്കുന്ന അനശ്വരപ്രസംഗപീഠമാണ് കാൽവരിയിലെ കുരിശ്.
കുരിശിനോടുള്ള ഏഴു വാക്യങ്ങളിൽ അഞ്ചെണ്ണം വഴിപോക്കർ (മത്താ. 27: 3940), ഇടത്തെ കള്ളൻ (ലൂക്ക 23: 39), പുരോഹിത നേതൃത്വം (മത്താ. 27: 4243), അടുത്തുനിന്നവർ (മർക്കോ. 15:3536), പടയാളികൾ (ലൂക്ക 23: 3637) എന്നിവരാണ് ഉച്ചരിക്കുന്നത്. ഈ വാക്യങ്ങളിലൂടെ അവർ ക്രൂശിതനായ യേശുവിനെ പരിഹസിക്കുന്നു. നിന്നെത്തന്നെ രക്ഷിക്കുക, കുരിശിൽനിന്നിറങ്ങിവരിക എന്നീ ആക്ഷേപങ്ങൾ ഉന്നയിച്ച് അവർ ക്രിസ്തുവിന്റെ ദർശനങ്ങൾ അന്പേ പരാജയപ്പെട്ടതായി വീന്പിളക്കുന്നു. തമസിന്റെ സംസ്കാരം പ്രഘോഷിക്കുന്നവരാണവർ, നന്മയെ ചവിട്ടിമെതിക്കുന്ന തിന്മയുടെ പ്രതിനിധികളാണവർ. കരുണ യാചിക്കുന്ന വലത്തേ കള്ളന്റെ വാക്യവും (ലൂക്കാ 23: 42) കുരിശിന് അഭിമുഖമായി നിന്നു വിശ്വാസം പ്രഖ്യാപിക്കുന്ന റോമൻ ശതാധിപന്റെ വാക്യവും (മർക്കോ. 15: 39) ഇരുട്ടിന്റെ സംസ്കാരത്തിനെതിരേയുള്ള പ്രകാശത്തിന്റെ വിജയകാഹളമാണ്.
കുരിശിൽ കിടന്നുകൊണ്ട് യേശു ഏഴു വാക്യങ്ങൾ അരുൾ ചെയ്യുന്നു. പ്രകാശത്തിന്റെ പ്രതിസംസ്കാരം സൃഷ്ടിക്കാൻ സഹായിക്കുന്ന ദർശനധാരയാണ് ഈ വാക്യങ്ങൾ. ശത്രുസ്നേഹത്തിന്റെ വാക്യമാണ് ആദ്യത്തേത് (ലൂക്കാ 23: 34). വൈരനിര്യാതനബുദ്ധി വെടിഞ്ഞ്, രമ്യതപ്പെടുന്നതും സാർവലൗകിക സാഹോദര്യം പരിശീലിക്കുന്നതുമാണ് പ്രതിസംസ്കാരത്തിന്റെ ആദ്യപടി. വലതുഭാഗത്തു കിടന്ന കള്ളനു മാപ്പുകൊടുക്കുന്നതും പറുദീസ വാഗ്ദാനം ചെയ്യുന്നതുമാണ് അടുത്ത വാക്യം (ലൂക്കാ 23: 43). രോഗഗ്രസ്തമായ മനസിന്റെ ഉത്പന്നങ്ങളാണു കുറ്റവാളികൾ. നിരുപാധികമായ സ്നേഹവും ക്ഷമയുമാണ് ആരോഗ്യമുള്ള മനസ് രൂപപ്പെടുത്തുന്നത്. പ്രതിസംസ്കാരത്തിന്റെ ആണിക്കല്ലാണ് ആരോഗ്യമുള്ള മനസ്.
മൂന്നാമത്തെ വാക്യത്തിലൂടെ യേശു തന്റെ അമ്മയായ മറിയത്തെ മാനവകുലത്തിനു മാതാവായി നൽകുന്നു (യോഹ. 19: 2627). മാതൃത്വത്തെയും സ്ത്രീത്വത്തെയും ആദരിക്കുന്ന പ്രതിസംസ്കാരത്തിനു വേണ്ടിയാണു നാം യത്നിക്കേണ്ടത്. പരിത്യക്തരുടെയും ദുഃഖിതരുടെയും പക്ഷം ചേരുന്ന കരുണയുടെ ലോകം കെട്ടിപ്പടുക്കാനുള്ള ആഹ്വാനമാണു നാലാമത്തെ വാക്യം (മത്താ. 27: 46). അഞ്ചാമത്തെ വാക്യം (യോഹ. 19: 28) എനിക്കു ദാഹിക്കുന്നു എന്നതിരുമൊഴിയാണ്. യോഹന്നാന്റെ വീക്ഷണത്തിൽ ഭൗതിക ദാഹമെന്നതിനേക്കാൾ ജീവജലം നൽകാനുള്ള ആത്മീയ ദാഹമാണ് ക്രൂശിതൻ പ്രകടിപ്പിച്ചത്. ജഡീകതയ്ക്കെതിരേ ആത്മീയമായ കാഴ്ചപ്പാട് വീണ്ടെടുത്താലേ പ്രതിസംസ്കാരം സൃഷ്ടിക്കാനാവൂ.
എല്ലാം പൂർത്തിയായി (യോഹ 19:30) എന്ന വാക്യം പിതാവ് തന്നെ ഏൽപിച്ച ജോലി പൂർത്തിയാക്കിയതിലുള്ള വിജയാഹ്ലാദത്തിന്റെ പ്രകാശനമാണ്. കടമകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്നതിൽ പ്രതിബദ്ധതയുള്ള വ്യക്തികളാണു പ്രതിസംസ്കാരത്തിന്റെ പ്രയോക്താക്കൾ. പിതാവിന്റെ കരങ്ങളിൽ ആത്മാവിനെ സമർപ്പിക്കുന്ന ഏഴാമത്തെ വാക്യം (ലൂക്കാ 23: 46) ദൈവത്തിലാശ്രയിച്ചു സമാധാനമനുഭവിക്കുന്ന ഭക്തന്റെ ചേതോവികാരമാണ്. സമാധാനം നിറഞ്ഞ ലോകത്തിനുള്ള ആഗ്രഹമാണ് ഈ വാക്യം വെളിപ്പെടുത്തുന്നത്. സർവലൗകിക സാഹോദര്യം, ആരോഗ്യമുള്ള മനസ്, സ്ത്രീത്വത്തോടുള്ള ആദരവ്, കാരുണ്യത്തിന്റെ പ്രവൃത്തികൾ, ആത്മീയ കാഴ്ചപ്പാട്, കടമ നിർവഹിക്കുന്നതിലുള്ള പ്രതിബദ്ധത, സമാധാന സംസ്ഥാപനം എന്നിവയാണ് തമസിന്റെ സംസ്കാരത്തിനെതിരേ സൃഷ്ടിക്കപ്പെടുന്ന വെളിച്ചത്തിന്റെ പ്രതിസംസ്കാരത്തിന്റെ മൂലക്കല്ലുകൾ.
ആത്മാഭിഷേകം
യേശുവിനേയും ബറാബാസിനേയും മുന്നിൽനിർത്തി, പെസഹാത്തിരുന്നാളിന്റെ ആനുകൂല്യമെന്നോണം അവരിൽ ഒരാളെ മോചിപ്പിക്കാമെന്നു പീലാത്തോസ് പ്രസ്താവിച്ചപ്പോൾ, യഹൂദ നേതാക്കൾ കൊലപാതകിയും കൊള്ളക്കാരനുമായ വിപ്ലവ നേതാവ് ബറാബാസിനെയാണു തെരഞ്ഞെടുത്തത് (മർക്കോ 15: 615). ബറാബാസിന്റെ മോചനത്തിനു ദൈവശാസ്ത്രപരമായ അർഥം കൂടിയുണ്ട്. ബറാബാസ് എന്ന പേരിന്റെ അർഥം പിതാവിന്റെ പുത്രൻ എന്നാണ്. പിതാവിന്റെ പുത്രനായ ബറാബാസിനു മോചനം നല്കി, അവനുപകരം സാക്ഷാൽ പിതാവിന്റെ പുത്രനായ (ദൈവ പുത്രൻ) യേശുക്രിസ്തു ക്രൂശിലേറ്റപ്പെട്ടു.
മനുഷ്യമക്കളുടെ പാപഭാരം സ്വന്തം തോളിൽ വഹിച്ച്, അവർക്കു പകരം കുരിശുമരണമെന്ന ശിക്ഷയേറ്റു വാങ്ങി, അവർക്കു മോചനം നേടിക്കൊടുത്ത ക്രിസ്തുവിനെയാണു കാൽവരിക്കുരിശിൽ നാം കാണുന്നത്. യേശുവിന്റെ കുരിശുമരണം പാപപരിഹാരബലിയും രക്ഷാകരമായ ആത്മസർപ്പണവുമാണ്. ഈ ബലിയിലൂടെ കരഗതമായ മനുഷ്യരക്ഷയുടെ രണ്ടു പ്രധാന ഫലങ്ങളാണു നിത്യജീവനും ആത്മാവിന്റെ ദാനവും. ക്രൂശിതന്റെ പിളർക്കപ്പെട്ട പാർശ്വത്തിൽനിന്നൊഴുകിയ രക്തം നിത്യജീവനേയും ജലം പരിശുദ്ധാത്മാവിനെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നു (യോഹ 19: 3435).
യേശു മഹത്വീകരിക്കപ്പെട്ടു കഴിയുന്പോഴാണ് ആത്മാവിനെ വിശ്വാസികൾക്കു നല്കുന്നത്. ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്ന്.... ജീവജലത്തിന്റെ അരുവികൾ ഒഴുകും. അവൻ ഇതു പറഞ്ഞതു തന്നിൽ വിശ്വസിക്കുന്നവൻ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്. അതുവരെയും ആത്മാവ് നല്കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാൽ യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല. (യോഹ 7: 3739).
ജോർദാനിൽ മാമ്മോദീസാ സ്വീകരിച്ചപ്പോൾ പരിശുദ്ധാത്മാവിന്റെ അഭിഷേകം പ്രാപിച്ച യേശു (മത്താ 3: 1617) ആത്മാവിനാൽ നിറഞ്ഞവനായിട്ടാണു പരസ്യജീവിതത്തിൽ വിവിധ ശുശ്രൂഷകൾ നിർവഹിച്ചത്. വിശ്വാസികളെ പരിശുദ്ധാത്മാവിൽ സ്നാനപ്പെടുത്താനാണ് അവിടുന്ന് ലോകത്തിൽ വന്നത് (യോഹ 1:33). അവിടുത്തെ കുരിശുമരണം പരിശുദ്ധാത്മാവിന്റെ നിമന്ത്രണവും നിയന്ത്രണവു മനുസരിച്ചായിരുന്നു (ഹെബ്രാ 9:14). പരിശുദ്ധാത്മാവിന്റെ ശക്തിയിലാണ് അവിടുന്ന് ഉയിർത്തെഴുന്നേറ്റത് (റോമ 1:4). കുരിശിൽ മഹത്വീകരണം പ്രാപിച്ച യേശു പരിശുദ്ധാത്മാവിനെ ലോകത്തിനു നല്കി.
യേശുവിന്റെ മരണത്തെ, അവൻ തലചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു (യോഹ 19:30) എന്ന ഒറ്റ വാക്യത്തിൽ യോഹന്നാൻ രേഖപ്പെടുത്തുന്പോൾ അതിൽ രണ്ട് അർഥങ്ങളാണ് അദ്ദേഹം ധ്വനിപ്പിക്കുന്നത്. ഒന്നാമതായി യേശു പ്രാണൻ വെടിഞ്ഞു എന്നർഥം. രണ്ടാമതായി മരണത്തിലൂടെ അവിടുന്ന് പരിശുദ്ധാത്മാവിനെ ലോകത്തിനു നൽകി എന്ന് അർഥം. കുരിശിൻ ചുവട്ടിൽനിന്ന പരിശുദ്ധ കന്യകാമറിയവും വത്സല ശിഷ്യനായ യോഹന്നാനും തിരുസഭയെ പ്രതീകാത്മകമായി പ്രതിനിധാനം ചെയ്യുന്നു. യേശു കുരിശുമരണത്തിലൂടെ പരിശുദ്ധാത്മാവിനെ സഭയ്ക്കു നൽകി. സഭ ക്രിസ്തുവിന്റെ ശുശ്രൂഷകൾ തുടരണം. അതിനു പരിശുദ്ധാത്മാവ് സഭയെ സഹായിക്കും.
അന്ത്യത്താഴത്തിനു ശേഷമുള്ള വിടവാങ്ങൽ പ്രസംഗത്തിൽ പിതാവിന്റെ പക്കൽനിന്നു പാറക്ക്ലേത്തായായ പരിശുദ്ധാത്മാവിനെ അയയ്ക്കുമെന്ന് യേശു വാഗ്ദാനം ചെയ്യുന്നു. (യോഹ 14: 1617, 14:26, 15:26, 16: 511, 1315). പാറക്ക്ലേത്താ എന്ന വാക്ക് സഹായകൻ, ഉപദേഷ്ടാവ്, ആശ്വാസദേവൻ, അഭിഭാഷകൻ എന്നൊക്കെ വിവർത്തനം ചെയ്യാം. പാറക്ക്ലേത്തായായ പരിശുദ്ധത്മാവ് ശിഷ്യരുടെ ഹൃദയത്തിലും ശിഷ്യസമൂഹത്തിലും വസിച്ച് അവരെ പഠിപ്പിക്കുകയും സാക്ഷ്യം വഹിക്കാൻ സഹായിക്കുകയും പാപത്തെക്കുറിച്ചുള്ള ബോധ്യം നല്കി ലോകത്തെ കുറ്റപ്പെടുത്തുകയും ചെയ്യും. പാറക്ക്ലേത്തായായ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പ്രവചനം നിറവേറുന്നത് യേശു കുരിശിൽ മഹത്വീകരിക്കപ്പെടുന്പോഴാണ്.
ഉയിർത്തെഴുന്നേറ്റ ക്രിസ്തു ശിഷ്യരുടെ മധ്യത്തിൽ വന്നുനിന്ന് അവർക്കു സമാധാനവും പരിശുദ്ധാത്മാഭിഷേകവും നല്കുന്നു. നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. പാപം മോചിക്കാനും ബന്ധിക്കാനുമുള്ള അധികാരം നിങ്ങൾക്ക് ഞാൻ തരുന്നു (യോഹ 20: 2223). ശിഷ്യന്മാർ സെഹിയോൻ മാളികയിൽ പത്തുനാൾ പ്രാർഥിച്ചൊരുങ്ങിയപ്പോൾ യേശു പിതാവിന്റെ പക്കൽനിന്ന് തീനാവുകളുടെ രൂപത്തിൽ പരിശുദ്ധാത്മാവിനെ അവരുടെ മേൽ അയച്ചു.
ഇങ്ങനെ യേശു ആത്മാവിന്റെ അഭിഷേകം പല ഘട്ടങ്ങളിലും രീതികളിലും തന്റെ ശിഷ്യന്മാർക്കു നല്കുന്നു. ആത്മാവിൽ നിറയുന്നവൻ ആത്മാവിന്റെ പ്രവൃത്തികൾ ചെയ്യും. അവർ ജഡികരായി ജീവിക്കുകയില്ല. മറിച്ച് ആത്മാവിൽ പുതുജനനം പ്രാപിച്ചവരായി എല്ലായിടത്തും സുവിശേഷത്തിനു സാക്ഷ്യം വഹിക്കും.
ക്രൂശിതന്റെ വഴിയേ...../ ഫാ. തോമസ് വള്ളിയാനിപ്പുറം