മനു ജോസഫിന് വയസ് ഇരുപത്തിയെട്ടായി. ആകാരഭംഗിയുളള ഒരു യുവാവ് എന്ന് മാത്രമല്ല ആകർഷകമായ പെരുമാറ്റത്തിന്റെ കാര്യത്തിലും മനു മുന്പിലാണ്. വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ചോദിച്ചാൽ തെല്ലൊരു പുഞ്ചിരിയോടുകൂടി അവൻ പറയും പത്താം ക്ലാസ്സിൽ രണ്ടാം തവണ ജയിച്ച ആളാണെന്ന്. മനുവിന്റെ മാതാപിതാക്കളായ ഔസേപ്പച്ചനും സാലിമ്മയ്ക്കും അവന്റെ കുട്ടിക്കാലത്ത് അവനെക്കുറിച്ച് ഭേദപ്പെട്ട അഭിപ്രായമല്ല ഉണ്ടായിരുന്നതെങ്കിലും മക്കളിൽ തങ്ങൾക്ക് ഉപകാരിയും വീടിനോട് സ്നേഹം ഉളളവനും അവനാണെന്നാണ് ഇപ്പോൾ അവർ പറയുന്നത്. മനു മക്കളിൽ ഇളയവനാണ്. അവന്റെ മൂത്തവർ രണ്ടുപേരൂം ജോലിക്കാരാണ്. നേരേ മുത്തത് പെണ്ണാണ്. എൻജിനിയറായ അവൾ ഭർത്താവിനൊപ്പം അബുദാബിയിലാണ്. സുമി എന്ന അവളുടെ കല്യാണം കഴിഞ്ഞത് കഴിഞ്ഞ വർഷമാണ്. സുമിയുടെ മൂത്തത് ജോമോൻ, അധ്യാപകനാണ്. അയാളുടെ ഭാര്യ വിമ്മിയും അധ്യാപന രംഗത്തു തന്നെയാണ്. ജോമോനും അയാളുടെ ഭാര്യയും മുന്ന് വയസുളള കുട്ടിയും തറവാട്ടുകുടുംബത്തിൽ തന്നെയാണ് ഇപ്പോൾ താമസിക്കുന്നത്. ഔസേപ്പച്ചനും സാലിമ്മയ്ക്കും മൂത്തമകനെക്കുറിച്ചും അവന്റെ ഭാര്യയെക്കുറിച്ചും അത്രനല്ല അഭിപ്രായമല്ല ഇപ്പോഴുളളത്. ഒരു ലക്ഷത്തിന് മുകളിൽ രണ്ടുപേരും കൂടി മാസംതോറും ശന്പളം വാങ്ങുന്നുണ്ടെങ്കിലും അനുദിനം വീട് നടത്തിക്കൊണ്ടു പോകുന്നത് മനു ഉളളതുകൊണ്ട് മാത്രമാണന്നാണ് അവർ പറയുന്നത്.ജോമോനും ഭാര്യക്കും സ്വാർഥപരമായ ചിന്തകളാണുളളതെന്നും തങ്ങളുടെ ആഹാരകാര്യങ്ങളോ ചികിത്സാ കാര്യങ്ങളോ ഒന്നും അവർക്ക് തെല്ലും വിഷയമല്ലെന്നും തെല്ലൊരു ഖേദത്തോടെ അവർ പറയുന്നു. മനുവിന്റെ തൊഴിൽ എന്താണെന്നറിയണ്ടേ? അവൻ ആക്രിക്കാരനാണ്, അസ്സൽ ആക്രിക്കച്ചവടക്കാരൻ. മനുവിന്റെ കീഴിൽ ഇപ്പോൾ പത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. വലിയ ലാഭമുളളതും തൊഴിൽ സാധ്യത ഉള്ളതുമായ മേഖലയാണിതെന്ന അഭിപ്രായമാണ് മനുവിനുളളത്. തന്റെ അധ്വാനം വഴി മനുവിന് ഇതിനോടകം പത്ത് സെന്റ് സ്ഥലവും ഒരു കാറും സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് അവന്റെ അപ്പൻ ഔസേപ്പച്ചൻ അവനെക്കുറിച്ച് പറയുന്നത് വലിയ അഭിമാനത്തോടെയാണ്. മനുവിന് സ്വന്തമായി വലിയ ഡിഗ്രികളൊന്നുമില്ലെങ്കിലും കാര്യശേഷിയുടെയും ചെയ്യുന്ന ജോലിയോടുളള ആത്മാർഥതയുടെയും കാര്യത്തിൽ അവൻ അഗ്രഗണ്യനാണ്. മനുവിനെ ഒരിക്കൽ ഒരു കാര്യത്തിന് സമീപിക്കുന്ന ഒരാളും അവനെ പിന്നീട് മറക്കില്ല. അത്ര ആകർഷകമാണ് അവന്റെ സംസാരവും, സമീപനരീതികളും. തന്റെ കീഴിൽ ജോലി ചെയ്യുന്നവരോടും അവരുടെ കുടുംബാംഗങ്ങളോടും നല്ല ബന്ധമാണ് മനു പുലർത്തുന്നത്. തന്റെ പക്കൽ സഹായം തേടി എത്തുന്നവരെ നിരാശരായി അയയ്ക്കുന്ന ശീലം മനുവിനില്ല. തന്നാൽ ആവുന്ന രീതിയിലൊക്കെ ആരെയും സഹായിക്കാനും ആരോടും സഹകരിച്ച് പോകാനും സന്നദ്ധത കാട്ടുന്ന മനു വീട്ടുകാർക്കേവർക്കും പ്രിയങ്കരനാണ്. ഉത്തമയായ ഒരു ഭാര്യയെ മനുവിന് കിട്ടണമെന്നുളള പ്രാർഥനയാണ് മനുവിന്റെ മാതാപിതാക്കൾക്കും അവന്റെ നന്മഅടുത്തറിഞ്ഞിട്ടുളള ഓരോരുത്തർക്കുമുള്ളത്.
അൗപചാരിക വിദ്യാഭ്യാസ നേട്ടങ്ങളുടെ കാര്യം എടുക്കുന്പോൾ മനു പലരേക്കാളും പ്രത്യേകിച്ച് അവന്റെ സഹോദരർ ഇരുവരെക്കാളും വളരെ പിന്നിലാണ്. പക്ഷേ, അനൗപചാരികമായി അവൻ വിദ്യാസന്പന്നനാണ്. ഒരു ഓണററി ഡിഗ്രിയോ, ഡോക്ടറേറ്റോ ഒക്കെ നൽകാൻ മാത്രം യോഗ്യനുമാണ്. കാരണം മനുഷ്യത്വത്തിന്റെ തലത്തിലും, ജീവിതാനുഭവങ്ങളുടെ തലത്തിലും, ദിശാബോധത്തോടെയുളള അധ്വാനത്തിന്റെ തലത്തിലും, ജന്മം നൽകി വളർത്തിയ മാതാപിതാക്കളെ സംരക്ഷിക്കുന്ന കാര്യത്തിലും, സഹജീവികളോട് പരിഗണന കാട്ടുന്നതിലും ഒക്കെ അവൻ മുന്പിലാണ്. വിദ്യാസന്പന്നരെന്ന് പറയുന്ന പലരേക്കാളും പല കാര്യത്തിലും മനു മുന്നിലാണ്.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വിദ്യാർഥിയെ മനുഷ്യനാക്കുക, അവനെ സംസ്കാരമുളളവനാക്കുക, അവനിൽ സാമൂഹ്യബോധം ജനിപ്പിക്കുക എന്നതൊക്കെ ആയിരിക്കേണ്ടതല്ലേ? അതു ശരിയാണെന്ന് വായനക്കാരും സാംസ്കാരിക നായകന്മാരും വിദ്യാഭ്യാസ വിജക്ഷണൻമാരുമൊക്കെ സമ്മതിക്കുമെന്നത് നേരാണ്. പക്ഷേ, കുട്ടികളുടെ വിദ്യാഭ്യാസ പ്രക്രിയകളോട് അടുത്തിടപഴകുന്ന മാതാപിതാക്കൾക്ക് ആ കാഴ്ചപ്പാട് ഇല്ലാതെ വന്നാലോ? അൗപചാരിക വിദ്യാഭ്യാസവും യോഗ്യതാ സർട്ടിഫിക്കറ്റുകളുമൊക്കെ നമ്മുടെ കുട്ടികൾക്ക് വേണ്ടവതന്നെയാണ്. സർക്കാർ സർക്കാരേതര മേഖലകളിൽ തൊഴിൽ നേടുന്നതിന് അവയൊക്കെ അത്യന്താപേക്ഷിതവുമാണ്. പക്ഷേ, അവയ്ക്കൊപ്പം മേൽപറഞ്ഞവയൊക്കെ അവരുടെ ജീവിതത്തോട് കൂട്ടിച്ചേർക്കണമെന്ന് മാത്രം. മനുഷ്യനാവാൻ കഴിയാതെയും മാനുഷികമൂല്യങ്ങൾ സ്വന്തമാക്കാൻ കഴിയാതെയും ഡിഗ്രികളോ ഉപഡിഗ്രികളോ ഉയർന്ന ശന്പളമുളള ജോലിയോ ഒക്കെ സന്പാദിച്ചിട്ടെന്തുകാര്യം? ബന്ധങ്ങളുടെ വിലയറിയാനും അധ്വാനത്തിന് വില കല്പിക്കാനും ദിശാബോധത്തോടെ കാര്യങ്ങൾ ചെയ്യാനും ഒക്കെ കഴിയുന്നവൻ വിജ്ഞാനിയല്ലേ? മനു ആ ഒരു ഗണത്തിൽപ്പെട്ടവനാണന്നാണ് എന്റെ പക്ഷം.പുത്തൻ അധ്യയനവർഷത്തിന് ഒരുക്കമായുളള മധ്യവേനൽ അവധിക്കാലം അത്തരത്തിൽ വളരാൻ നമ്മുടെ കുട്ടികളെ സജ്ജരാക്കാൻ ഉതകേണ്ടുന്ന കാലമാണ്. ക്രമീകൃതവും വിഷയകേന്ദീകൃതവുമായ ക്ലാസ് മുറിയിൽ ഒതുങ്ങി നിൽക്കുന്ന പഠനപ്രക്രിയകൾക്കപ്പുറം വിശാലമായ സമൂഹത്തിൽ ആയിരുന്നുകൊണ്ട് ജീവിതത്തിന്റെ പാഠങ്ങൾ കണ്ടു പഠിക്കാനും കേട്ടു പഠിക്കാനും ചെയ്തു പഠിക്കാനും കുട്ടികൾ തന്നിൽനിന്നും വീടിന്റെ ചുവരുകൾക്കുളളിൽനിന്നും പുറത്തേക്കിറങ്ങണം. മാതാപിതാക്കന്മാരുടെയും ഗുരുക്കന്മാരുടെയും കൈപിടിച്ച് അവർ പഠിപ്പിച്ച ജീവിതപാഠങ്ങൾ സ്വന്തമാക്കി സമൂഹത്തിലേക്കിറങ്ങിയാൽ അവർക്ക് പിഴയ്ക്കുകയില്ല, അവരുടെ കാലുകൾ ഇടറുകയുമില്ല.
സിറിയക് കോട്ടയിൽ