തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിലെ കുടുംബങ്ങൾക്കു സംസ്ഥാന ദുരന്ത നിവാരണ നിധിയിൽനിന്ന് 10,000 രൂപ വീതം അടിയന്തര സഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രകൃതിദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു മാനദണ്ഡങ്ങൾക്ക് അനുസൃതമായി നാലു ലക്ഷം രൂപ സംസ്ഥാനം നഷ്ടപരിഹാരം നൽകും. കഴിഞ്ഞ പ്രളയത്തിൽ രണ്ടു ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു നൽകിയിരുന്നു. ഇതും കൂടി ചേർത്ത് ആറു ലക്ഷം വീതമാണു നൽകിയിരുന്നത്. ഇത്തവണ ഇതുവരെ കേന്ദ്രം ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല.
വീടു പൂർണമായി തകർന്നവർക്കും വാസയോഗ്യമല്ലാതായവർക്കും നാലു ലക്ഷം രൂപ വീതം നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കു സ്ഥലം വാങ്ങാൻ ആറു ലക്ഷം രൂപ കൂടി ചേർത്തു പരമാവധി 10 ലക്ഷം രൂപ നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കഴിഞ്ഞ വർഷത്തേതിൽനിന്നു വ്യത്യസ്തമായി വില്ലേജ് ഓഫീസർമാരും തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും പരിശോധിച്ചു പ്രളയബാധിത കുടുംബമാണെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും അടിയന്തര ധനസഹായം നൽകുക.
അന്ത്യോദയ അന്നയോജന അനുസരിച്ച് 35 കിലോ അരി സൗജന്യ റേഷനായി ലഭിക്കുന്നവർ ഒഴികെ എല്ലാവർക്കും 15 കിലോ അരി വീതം സൗജന്യമായി നൽകും. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 15 കിലോ സൗജന്യ അരി അനുവദിക്കും.
വീട്ടിൽ വെള്ളം കയറുകയോ വീടിന് 75 ശതമാനത്തിലേറെ നാശമുണ്ടാവുകയോ പൂർണമായി തകരുകയോ ചെയ്തവർക്ക് ഒറ്റത്തവണ സഹായം നൽകി. ഇത്തവണ 64 സ്ഥലങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലാണു കൂടുതൽ മരണങ്ങൾക്ക് കാരണമായത്. 84,216 കുടുംബങ്ങളാണ് ക്യാന്പുകളിൽ കഴിയുന്നത്. പ്രളയത്തിന്റെ തീവ്രത കണക്കിലെടുത്ത് വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി ദുരന്ത നിവാരണ അഥോറിറ്റി വിജ്ഞാപനം ചെയ്യും. കൃഷിനാശം, ശുദ്ധജല- ജലസേചന പദ്ധതികളുടെ തകരാർ പരിഹരിക്കൽ, റോഡുകൾ, കെട്ടിടങ്ങൾ എന്നിവയുടെ പുനർനിർമാണം, അറ്റകുറ്റപ്പണി എന്നിവയ്ക്കു കഴിഞ്ഞ പ്രളയകാലത്തെ മാനദണ്ഡപ്രകാരം പണം അനുവദിക്കും.
മിനിമം ബാലൻസ് ഇല്ല
ദുരിതാശ്വാസനിധിയിലേക്കു ലഭിക്കുന്ന സംഭാവനകൾ കൈമാറി നൽകുന്നതിന് പൊതുമേഖലാ- സഹകരണ ബാങ്കുകൾ ഈടാക്കുന്ന കമ്മീഷനും എക്സ്ചേഞ്ച് നിരക്കും ഒഴിവാക്കണമെന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെടും. ദുരിത ബാധിതർക്കു സർക്കാർ നൽകുന്ന തുക നിക്ഷേപിക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും ബാങ്കുകളോട് ആവശ്യപ്പെടും. കഴിഞ്ഞ വർഷം 6,92,966 കുടുംബങ്ങൾക്കു 10,000 രൂപയുടെ അടിയന്തര സഹായം നൽകിയിരുന്നു.
ഉപസമിതി
സമയബന്ധിതമായി നഷ്ടപരിഹാരം നൽകാനും തീരുമാനങ്ങൾ എടുക്കാനും വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടപരിഹാരം സംബന്ധിച്ചു ശിപാർശ നൽകാനും മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. ഇ.പി.ജയരാജൻ, ഇ. ചന്ദ്രശേഖരൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരടങ്ങുന്നതാണ് ഉപസമിതി.
ദുരന്തബാധിതർ ഇവർ
വെള്ളത്തിലായ വീടുകളിൽ താമസിച്ചിരുന്ന കുടുംബങ്ങൾ, പ്രകൃതിക്ഷോഭത്തിൽ ഭാഗികമായോ പൂർണമായോ (15 മുതൽ നൂറു ശതമാനം വരെ) തകർന്ന വീടുകളിൽ താമസിച്ചിരുന്ന കുടുംബങ്ങൾ, പ്രകൃതിദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് അനുസരിച്ചു വീടുവിട്ടു സർക്കാർ അംഗീകൃത ക്യാന്പുകളിലേക്കും ബന്ധുഗൃഹങ്ങളിലേക്കും മാറിയ കുടുംബങ്ങൾ എന്നിവരെ ദുരന്തബാധിത കുടുംബമായി കണക്കാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.