റിസർവേഷൻ ബോഗികളിൽ പോലും കാലുകുത്താൻ ഇടമില്ലാതെ യാത്ര ചെയ്യേണ്ടിവരുന്ന ഉത്തരേന്ത്യയിലെ പതിവ് കേരളത്തിലുമായി. റെയിൽവേ സുരക്ഷാസേനാംഗങ്ങൾ ആവശ്യത്തിന് ഇല്ലാത്തതിനാൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരെ നീക്കം ചെയ്യാൻ ടിടിഇമാരും
മടിക്കുകയാണ്. വാതിലുകൾ സ്റ്റേഷനുകളിൽ എത്തുന്പോൾ മാത്രം തുറക്കാനായാൽ, തള്ളിയിട്ടുള്ള കൊലപാതകങ്ങളും കുറ്റവാളികളുടെ രക്ഷപ്പെടലും കുറയും.
ആഗോള മാർക്കറ്റിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറഞ്ഞിട്ടും ഇന്ത്യയിലെ ഉപഭോക്താക്കൾക്കു നയാപൈസയുടെ ഗുണമുണ്ടാകാതിരുന്നതുപോലെയായിരിക്കുന്നു ട്രെയിൻ യാത്രക്കാരുടെ കാര്യവും. ഇന്ത്യൻ റെയിൽവേ മുന്‍പെങ്ങുമില്ലാത്ത വരുമാനം ഉണ്ടാക്കിയിട്ടും യാത്രക്കാർ പെരുവഴിയിലാണ്.
സുരക്ഷയുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും കാര്യത്തിൽ പ്രസംഗമല്ലാതെ പ്രവൃത്തിയില്ല. യാത്രക്കാരുടെ നെഞ്ചിൽ തീ കോരിയിട്ടു കൂകിപ്പാഞ്ഞുകൊണ്ടിരിക്കുന്ന തീവണ്ടികളിൽ ഇപ്പോൾ ജീവനക്കാർക്കും സുരക്ഷയില്ലാതായി. റിസർവേഷൻ ചെയ്തവർക്കു സീറ്റ് കിട്ടുമെന്നതിന് യാതൊരുറപ്പുമില്ല. ട്രെയിനിലും പാളങ്ങളിലും കാമറ സ്ഥാപിക്കുമെന്ന വാഗ്ദാനങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
പ്രഥമശുശ്രൂഷാ കിറ്റുകൾ ഒരുക്കണമെന്നു സുപ്രീംകോടതി പറഞ്ഞെങ്കിലും ഒന്നുമായില്ല. പാചകവാതകത്തിന്റെ സബ്സിഡി എടുത്തുമാറ്റിയതുപോലെ, മുതിർന്ന പൗരന്മാർക്കും ട്രാൻസ്ജെൻഡറുകൾക്കും ഉണ്ടായിരുന്ന ആനുകൂല്യങ്ങൾ കോവിഡ് കാലത്ത് ഒരിലപോലുമറിയാതെ മുക്കി. ആയിനത്തിൽ കഴിഞ്ഞ സാന്പത്തികവർഷം മാത്രമുണ്ടാക്കിയ അധികവരുമാനം 5,800 കോടി രൂപ! വന്ദേ ഭാരത്, ഒരുവിധം സമയത്ത് ഓടുന്നുണ്ട്.
പക്ഷേ, അതിനുവേണ്ടി പിടിച്ചിടുന്ന ‘പാവങ്ങളുടെ വണ്ടി’കളിലിരുന്നു യാത്രക്കാർ വിയർക്കുകയാണ്. ലാഭം മാത്രം മതിയോ റെയിൽവേയ്ക്ക്?2.56 ലക്ഷം കോടിയുടെ റിക്കാർഡ് വരുമാനം റെയിൽവേ 2023-24 സാന്പത്തികവർഷം ഉണ്ടാക്കിയെന്നു പറഞ്ഞത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ്.
അതേ സമയത്താണ്, ടിക്കറ്റ് ചോദിച്ചതിന് തൃശൂരിൽവച്ച് എറണാകുളം സ്വദേശി വിനോദിനെ ഇതരസംസ്ഥാനക്കാരൻ ട്രെയിനിൽനിന്നു തള്ളിയിട്ടു കൊന്നത്. 2011 ഫെബ്രുവരിയിൽ ഷൊർണൂർ സ്വദേശിനി സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടു മാനഭംഗപ്പെടുത്തിയതും ഇതരസംസ്ഥാനക്കാരനായ കുറ്റവാളിയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച മുംബൈ ദാദറിൽ പിതാവിനോടൊപ്പം യാത്രചെയ്ത 15 വയസുകാരിയെ ട്രെയിനിൽവച്ചു പീഡിപ്പിക്കാൻ ശ്രമിച്ചത് സമാന കേസുകളിൽ പ്രതിയായിട്ടുള്ള ഉത്തർപ്രദേശുകാരനാണ്. രാജ്യതലസ്ഥാനത്തുപോലും ട്രെയിനിലെ കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്നാണ് വിവരാവകാശ രേഖകളെ അടിസ്ഥാനമാക്കി കഴിഞ്ഞ ഡിസംബറിൽ ഇംഗ്ലീഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്.
മുംബൈയിലും കുറ്റകൃത്യങ്ങൾ ഇരട്ടിയായി. അതായത്, വരുമാനം വർധിക്കുന്നതിനൊപ്പം ട്രെയിനുകളിലെ കുറ്റകൃത്യങ്ങളും വർധിച്ചുകൊണ്ടിരിക്കുകയാണ്. വിരലിലെണ്ണാവുന്ന മുന്തിയ ട്രെയിനുകളും അവയിലെ ആധുനിക സംവിധാനങ്ങളും റെയിൽവേ സ്റ്റേഷനുകളിലെ സെൽഫി പോയിന്റുകളും വരുമാനവർധനയുമല്ല ‘ശുഭയാത്ര’യ്ക്ക് അടിസ്ഥാനമെന്നു മറക്കരുത്.
പുതിയ പാതകളുടെ നിര്‍മാണത്തിനും പഴയവയുടെ നവീകരണത്തിനുമായി കോടികളാണ് കേന്ദ്രസര്‍ക്കാര്‍ ചെലവിടുന്നത്. കഴിഞ്ഞ വര്‍ഷം 5,300 കിലോമീറ്റര്‍ ട്രാക്ക് പണിതു. 551 സ്റ്റേഷനുകളുടെ ഡിജിറ്റല്‍വത്കരണവും പൂര്‍ത്തിയാക്കി. പക്ഷേ, അടിസ്ഥാനസൗകര്യത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ മെല്ലെപ്പോക്കാണ്.
റിസർവേഷൻ ബോഗികളിൽ പോലും കാലുകുത്താൻ ഇടമില്ലാതെ യാത്ര ചെയ്യേണ്ടിവരുന്ന ഉത്തരേന്ത്യയിലെ പതിവ് കേരളത്തിലുമായി. റെയിൽവേ സുരക്ഷാസേനാംഗങ്ങൾ ആവശ്യത്തിന് ഇല്ലാത്തതിനാൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരെ നീക്കം ചെയ്യാൻ ടിടിഇമാരും മടിക്കുകയാണ്. വാതിലുകൾ സ്റ്റേഷനുകളിൽ എത്തുന്പോൾ മാത്രം തുറക്കാനായാൽ, തള്ളിയിട്ടുള്ള കൊലപാതകങ്ങളും കുറ്റവാളികളുടെ രക്ഷപ്പെടലും കുറയും.
ആവശ്യത്തിനു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ വിന്യസിക്കുന്നതിനാണ് മുഖ്യപരിഗണന നൽകേണ്ടത്. എല്ലാ ട്രെയിനുകളിലും കാമറ സ്ഥാപിക്കുമെന്ന വാഗ്ദാനവും ഉടനെ നടപ്പാക്കേണ്ടതുണ്ട്. കാമറകൾ, വൃത്തിയുള്ള ശൗചാലയങ്ങൾ, നല്ല ഭക്ഷണം, സുരക്ഷാ ഉദ്യോഗസ്ഥർ, റിസർവ് ചെയ്ത സീറ്റിന്റെ ഉറപ്പ്, യാത്രാസമയത്തിലെ കൃത്യനിഷ്ഠ തുടങ്ങിയ കാര്യങ്ങൾ വന്ദേ ഭാരത് പോലെയുള്ള തീവണ്ടികളിൽ മതിയെന്നാണ് റെയിൽവേ കരുതുന്നതെങ്കിൽ അതു പേരിനും പ്രശസ്തിക്കുംവേണ്ടിയാണെന്നു പറയേണ്ടിവരും.
മുതിർന്ന പൗരന്മാർക്കുള്ള ഇളവ് എപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന ചോദ്യത്തിന്, എല്ലാ ട്രെയിൻ യാത്രക്കാർക്കും നിരക്കിൽ 55 ശതമാനം ഇളവ് നൽകുന്നുണ്ട് എന്നായിരുന്നു റെയിൽവേ മന്ത്രിയുടെ പാർലമെന്റിലെ മറുപടി. പക്ഷേ, ചോദ്യം അതല്ലല്ലോ. റെയിൽവേയുടെ വരുമാനത്തിലേറെയും ചരക്കു ഗതാഗതത്തിൽനിന്നായിരിക്കാം.
കഴിഞ്ഞ വര്‍ഷം 159.1 കോടി ടണ്ണിന്റെ ചരക്കുനീക്കമാണു നടന്നത്. പക്ഷേ, ചരക്കുനീക്കത്തിനു മാത്രമല്ലല്ലോ ഇന്ത്യൻ റെയിൽവേ. ലാഭമുണ്ടാക്കാനുള്ള വസ്തുക്കളായി പൗരന്മാരെ കാണാതിരുന്നാൽ തീരുന്ന പ്രശ്നമേ ഇന്ത്യൻ റെയിൽവേയ്ക്ക് ഇപ്പോഴുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.