വിജയികൾ അതിനായി ജനിച്ചവരോ അസാധാരണ കഴിവുകളുടെ നിറകുടങ്ങളോ ആയിരുന്നില്ല. ലക്ഷ്യബോധവും അധ്വാനവും, വീണിടത്തുനിന്ന് എഴുന്നേൽക്കാനുള്ള നിശ്ചയദാർഢ്യവുമാണ് അവരെ വിജയികളാക്കിയത്. തുടക്കത്തിലുണ്ടാകുന്ന വിഷമവും മടുപ്പുമാണ് ഏതൊരു നേട്ടത്തിനുമുള്ള പരിശ്രമങ്ങളിൽനിന്നു പലരെയും പിന്തിരിപ്പിക്കുന്നത്.
ഇന്ത്യൻ സിവിൽ സർവീസസ് പരീക്ഷാഫലത്തിലെ ചില വേറിട്ട പാഠങ്ങൾ വിദ്യാർഥികൾക്കെന്നല്ല, ഏതൊരാൾക്കും ഏതു പ്രായത്തിലും പഠിക്കാവുന്നതാണ്. അപ്പോൾ മനസിലാകും, വിജയികൾ അതിനായി ജനിച്ചവരോ അസാധാരണ കഴിവുകളുടെ നിറകുടങ്ങളോ ആയിരുന്നില്ലെന്ന്. ലക്ഷ്യബോധവും അധ്വാനവും, വീണിടത്തുനിന്ന് എഴുന്നേൽക്കാനുള്ള നിശ്ചയദാർഢ്യവുമാണ് അവരെ വിജയികളാക്കിയത്.
പക്ഷേ, പരാജയത്തിന്റെ മരുഭൂമിയിൽ ഇപ്പോഴും വിയർത്തൊഴുകാതെ നിൽക്കുന്നൊരു പോരാളിയെക്കൂടി പരിചയപ്പെട്ടാലേ ചിത്രം പൂർണമാകൂ. കുനാൽ ആർ. വിരുൽക്കർ. 12 തവണ ശ്രമിച്ചിട്ടും താൻ പരാജയപ്പെട്ടെന്ന് എക്സിൽ കുറിച്ച കുനാൽ ചുവടെ ഇങ്ങനെയെഴുതി: “ജീവിതത്തിന്റെ മറ്റൊരു പേരാണ് പോരാട്ടം.” പരാജയത്തിലും തളരാത്ത കുനാലിനല്ലേ ആത്മവിശ്വാസത്തിന്റെ ഒന്നാം റാങ്ക്? അയാളെ അഭിനന്ദിക്കുന്നവരുടെ എണ്ണം ലക്ഷങ്ങളിൽനിന്നു കോടികളിലേക്കു കടക്കുകയാണ്. വിജയികളും പരാജയപ്പെടാത്ത കുനാലും ചേർന്നു നമ്മോടു പറയുന്നു: വിട്ടുകൊടുക്കരുത്.
തുടക്കത്തിലുണ്ടാകുന്ന വിഷമവും മടുപ്പുമാണ് ഏതൊരു നേട്ടത്തിനുമുള്ള പരിശ്രമങ്ങളിൽനിന്നു പലരെയും പിന്തിരിപ്പിക്കുന്നത്. സിവിൽ സർവീസിൽ ഒന്നാം റാങ്കുകാരനായ ആദിത്യ ശ്രീവാസ്തവ പക്ഷേ, വിട്ടുകൊടുത്തില്ല. ആദ്യത്തെ തടസങ്ങൾ മറികടന്നതോടെ ആവേശമായി. പരിശ്രമത്തിൽ സ്ഥിരത പുലർത്തുക എന്നതാണ് വിജയത്തിന്റെ താക്കോലെന്ന് ഇന്നലെ ആദിത്യ പറഞ്ഞു.
അപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ സിവിൽ സർവീസ് പരീക്ഷയുടെ ഒന്നാം റാങ്ക് ഉണ്ടായിരുന്നു. പക്ഷേ, അമാനുഷിക പരിവേഷങ്ങളൊന്നും എടുത്തണിയാതെ ആദിത്യ വിനയത്തോടെ പറഞ്ഞു: “മുതിർന്നവരുടെയും മെന്റർമാരുടെയുമൊക്കെ സഹായത്തോടെയാണ് എനിക്ക് ഈ നേട്ടത്തിലേക്ക് എത്താനായത്”. നാലാം റാങ്ക് കേരളത്തിനായിരുന്നു. അതു കൊണ്ടുവന്നത്, ക്രിക്കറ്റ് കളിച്ചും സിനിമകണ്ടുമൊക്കെ നടക്കുന്പോഴും പഠിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലാതിരുന്ന സിദ്ധാർഥ് രാംകുമാറാണ്.
വീട്ടുകാർ പോലും അറിയാതെ പരീക്ഷയെഴുതി രാജ്യത്ത് നാലാമതെത്തിയ സിദ്ധാർഥ് കേരളത്തെയും അന്പരപ്പിച്ചു. കാരണം, കഴിഞ്ഞ ഒന്പതു വർഷത്തിനിടെ കേരളത്തിനു ലഭിച്ച ഉയർന്ന റാങ്കാണിത്. കൊച്ചി പള്ളിമുക്കിലെ വീട്ടിൽ അഭിനന്ദിക്കാനെത്തിയവർക്ക് പക്ഷേ, സിദ്ധാർഥിനെ കാണാനായില്ല. 2021ൽ 181-ാം റാങ്ക് ലഭിച്ചതിനെത്തുടർന്ന് ഐപിഎസിൽ ചേർന്ന സിദ്ധാർഥ് ഹൈദരാബാദിലായിരുന്നു. അഞ്ചാമത്തെ ശ്രമത്തിലാണ് സിദ്ധാർഥിനു നാലാം റാങ്ക് ലഭിച്ചത്.
ഇടതുകൈകൊണ്ടു പരീക്ഷയെഴുതിയാണ് പാർവതി ഗോപകുമാർ 282-ാം റാങ്കിലെത്തിയത്. 2010ൽ അച്ഛനൊപ്പം സ്കൂട്ടറിൽ പോകുന്പോഴുണ്ടായ അപകടത്തിലാണ് വലതുകൈ നഷ്ടമായത്. കാറിടിച്ചു തെറിച്ചുവീണ പാർവതിയുടെ വലതുകൈയിലൂടെ ബസ് കയറിയിറങ്ങി. മുട്ടിനു താഴെ മുറിച്ചിടത്ത് കൃത്രിമക്കൈ പിടിപ്പിച്ചു. നഷ്ടപ്പെട്ട വലതുകൈയെക്കുറിച്ചോർത്തു സമയം കളഞ്ഞില്ല. വിജയിക്കാൻ കഠിനാധ്വാനവും ഇടതുകൈയും മതിയായിരുന്നു പാർവതിക്ക്. 922-ാം റാങ്കാണ് കോഴിക്കോട് കീഴരിയൂർ സ്വദേശിനി എ.കെ. ശാരികയ്ക്ക്.
പക്ഷേ, അതു നേടിയത് ചലനശേഷിയുള്ള മൂന്നു വിരലുകൾകൊണ്ട് എഴുതിയാണ്. ഭക്ഷണം വാരിക്കഴിക്കാൻ പോലും ശേഷിയില്ലാതെ, സെറിബ്രൽ പാൾസിയെന്ന രോഗവുമായി ശാരിക വീൽച്ചെയറിൽ പാഞ്ഞെത്തിയപ്പോൾ വിജയം നിന്നുകൊടുത്തു. കണ്ണൂർ കൊട്ടിയൂരിലെ തടിപ്പണിക്കാരനായ പുന്നത്തറ ജോസിന്റെയും ഭാര്യ തൊഴിലുറപ്പ് തൊഴിലാളിയായ കത്രീനയുടെയും മകൾ ഷിൽജയുടെ കൈയിലിരിക്കുന്നത് 529-ാം റാങ്കാണ്. ബംഗളൂരുവിലെ എൻജിനിയർ ജോലി ഉപേക്ഷിച്ചാണ് ഷിൽജ പരീക്ഷയെഴുതിയത്.
40-ാം റാങ്കുകാരി പയ്യന്നൂരിലെ പി.പി. അർച്ചന, 93-ാം റാങ്കുകാരി ആലക്കോട് കാർത്തികപുരം ഓലിക്കുന്നേൽ ജോർജ്-സാലി ദന്പതികളുടെ മകൾ ആനി, ഒടയംചാലിൽ തയ്യൽത്തൊഴിലാളിയായ രാമചന്ദ്രന്റെയും കൂലിപ്പണിക്കാരിയായ വനജയുടെയും മകൾ അനുഷ ചന്ദ്രൻ, ഉദുമ സ്വദേശി രാഹുൽ രാഘവൻ തുടങ്ങി നിരവധിപ്പേർ കേരളത്തിന്റെ അഭിമാനമായിരിക്കുകയാണ്. കണ്ടു പഠിക്കാൻ തുറന്നുവച്ച പാഠപുസ്തകങ്ങളാണ് ഇവരെല്ലാം.
അവർക്കൊപ്പമാണ്, ഡൽഹിയിലെ യുപിഎസ്സി ആസ്ഥാന കാര്യാലയത്തിനു മുന്നിൽ ചിരിച്ചുകൊണ്ടു നിൽക്കുന്ന സ്വന്തം ഫോട്ടോയ്ക്കു ചുവട്ടിൽ ജീവിതത്തിന്റെ മറ്റൊരു പേരാണ് പോരാട്ടമെന്നെഴുതിയ കുനാൽ. “കേറിവാ മക്കളേ’’ എന്ന് ഇതിലും ആവേശത്തോടെ പറയാൻ മറ്റാർക്കു കഴിയും? തോമസ് ആൽവാ എഡിസൺ പറഞ്ഞതുപോലെ, “ഉപേക്ഷിക്കരുത്, ഒന്നുകൂടി ശ്രമിക്കൂ.”
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.