കോട്ടയം: സ്പർധയും വിദേഷ്വവും വെടിഞ്ഞ് ഒരു ആരാധകസമൂഹമായി ദൈവസന്നിധിയിൽ ഏവരും കടന്നുവരുന്ന അനുഗൃഹീത മുഹൂർത്തത്തിനുവേണ്ടി മലങ്കരസഭ കാത്തിരിക്കുകയാണെന്നും ആ ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും മലങ്കര സഭാംഗങ്ങളായ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ എപ്പിസ്കോപ്പൽ സൂനഹദോസ് ആഹ്വാനം ചെയ്തു.
1934ലെ സഭാ ഭരണഘടനയുടെയും 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തിലായിരിക്കണം സമാധാനം കൈവരിക്കേണ്ടത്. ഇവ അംഗീകരിക്കുന്ന ഇടവകജനങ്ങളിൽ ആർക്കും ഇടവകയിൽ യാതൊരു ബുദ്ധിമുട്ടും തടസവും ഉണ്ടാകുകയില്ലെന്നും സൂനഹദോസ് പ്രഖ്യാപിച്ചു. വർഷം തോറും നവംബർ ആദ്യ ഞായറാഴ്ച സ്നേഹസ്പർശം കാൻസർ സാന്ത്വന പരിപാലനദിനമായി ആചരിക്കും.
കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനഹാളിൽ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ എപ്പിസ്കോപ്പൽ സൂനഹദോസ് സമാപിച്ചു.
ഡോ. സഖറിയാ മാർ തെയോഫിലോസിന്റെ ദേഹവിയോഗത്തിൽ യോഗം അനുശോചിച്ചു. ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ്, ഡോ. യൂഹാനോൻ മാർ തേവോദോറോസ്, യാക്കോബ് മാർ ഏലിയാസ്, ഡോ. ജോഷ്വാ മാർ നിക്കോദീമോസ് എന്നിവർ ധ്യാനം നയിച്ചു. സൂനഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് അവതരിപ്പിച്ച റിപ്പോർട്ട് യോഗം അംഗീകരിച്ചു. പരുമല സെമിനാരി, പരുമല ആശുപത്രി, കോട്ടയം വൈദിക സെമിനാരി, നാഗ്പുർ സെമിനാരി, മലങ്കര ഓർത്തഡോക്സ് ചർച്ച് തിയോളജിക്കൽ എഡ്യൂക്കേഷൻ ഫണ്ട്, സെമിനാരി കമ്മീഷൻ, പ്രാർഥനാ രചന സമിതി, വിശാല മിഷൻ, എക്യുമെനിക്കൽ റിലേഷൻസ് കമ്മിറ്റി എന്നിവയുടെ റിപ്പോർട്ട് ഫാ. എം.സി. കുര്യാക്കോസ്, ഫാ. എം.സി. പൗലോസ്, റവ.ഡോ. ഒ. തോമസ്, റവ.ഡോ. ബിജേഷ് ഫിലിപ്പ്, സഖറിയാ മാർ നിക്കോളവാസ്, യൂഹാനോൻ മാർ മിലിത്തോസ്, കെ.ടി. ചാക്കോ, ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്, ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ്, ഫാ. ഏബ്രഹാം തോമസ് എന്നിവർ അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.