കൊച്ചി: നിരോധിത സംഘടനയായ "സിമി'യുടെ നേതൃത്വത്തിൽ വാഗമണ് തങ്ങൾപാറയിൽ രഹസ്യ ആയുധ പരിശീലന ക്യാന്പ് സംഘടിപ്പിച്ചെന്ന കേസിൽ കുറ്റക്കാരായി കണ്ടെത്തിയ 18 പ്രതികൾക്കും ഏഴു വർഷം വീതം കഠിന തടവ്. 50,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ പിഴയും ചുമത്തി. കൊച്ചിയിൽ പ്രത്യേക എൻഐഎ കോടതിയാണു നാലു മലയാളികൾ ഉൾപ്പെടെയുള്ള പ്രതികൾക്കു ശിക്ഷ വിധിച്ചത്.
വിവിധ കുറ്റങ്ങളിലായി പ്രതികൾക്ക് 20 മുതൽ 27 വർഷം വരെ ശിക്ഷയുണ്ടെങ്കിലും ഒരുമിച്ച് ഏഴു വർഷം അനുഭവിച്ചാൽ മതി. പ്രതികൾ ഇതുവരെ അനുഭവിച്ച ശിക്ഷാ കാലാവധി കഴിച്ച് ബാക്കി അനുഭവിച്ചാൽ മതിയാകും. കോട്ടയം ഈരാറ്റുപേട്ട പീടിയേക്കൽ പി.എ. ഷാദുലി, സഹോദരൻ പി.എ. ഷിബിലി, ആലുവ ഉളിയന്നൂർ പെരുന്തേലിൽ മുഹമ്മദ് അൻസാർ, അബ്ദുൾ സത്താർ എന്നിവരാണു ശിക്ഷിക്കപ്പെട്ട മലയാളികൾ.
ബംഗളൂരു സ്വദേശി ഹഫീസ് ഹുസൈൻ, മധ്യപ്രദേശ് ഉജ്ജയിൻ സ്വദേശികളായ സഫ്ദർ നഗോറി, ആമിൽ പർവേസ്, കമറുദ്ദീൻ നഗോറി, കർണാടക ബൈജാപുർ സ്വദേശി മുഹമ്മദ് സമി, ബൾഗാം സ്വദേശി നദീം സഈദ്, ഉത്തർപ്രദേശ് അസംഗാർഗ് സ്വദേശി മുഫ്തി അബ്ദുൾ ബഷർ, ബെല്ലാരി സ്വദേശി ഡോ. എച്ച്.എ. അസദുല്ല, കർണാടക ധാർവാഡ് സ്വദേശി ഷക്കീൽ അഹമ്മദ്, കർണാടക ബിദാർ സ്വദേശി ഡോ. മിർസ അഹമ്മദ് ബെയ്ഗ്, ജാർഖണ്ഡ് റാഞ്ചി സ്വദേശി ദാനിഷ്, റാഞ്ചി സ്വദേശി മൻസർ ഇമാം, മുംബൈ അന്ദേരി സ്വദേശി മുഹമ്മദ് അബുൽ ഫൈസൽ ഖാൻ, അഹമ്മദാബാദ് സ്വദേശി ആലം ജെബ് അഫ്രീദി എന്നിവരാണു ശിക്ഷിക്കപ്പെട്ട മറ്റു പ്രതികൾ.
അബ്ദുൾ സത്താർ, ഹബീബ് ഫലാഹി, മൻസർ ഇമാം, ആലം ജെബ് അഫ്രീദി എന്നീ നാല് പ്രതികൾ ഒഴികെയുള്ള 14 പ്രതികളും ഇതിനോടകം തന്നെ ശിക്ഷാ കാലാവധി പൂർത്തിയാക്കി കഴിഞ്ഞു. എന്നാൽ ചില കേസുകളിൽ ശിക്ഷ അനുഭവിക്കുന്നതിനാലും മറ്റ് ചില കേസുകളിൽ റിമാൻഡിൽ കഴിയുന്നതിനാലും ഇവർക്ക് ഇപ്പോൾ ജയിൽ മോചിതരാവാൻ കഴിയില്ല.
2007 ഡിസംബർ 10 മുതൽ 12 വരെ തങ്ങൾപാറയിൽ രഹസ്യ ആയുധ പരിശീലന ക്യാന്പ് നടത്തിയെന്നാണ് കേസ്. 38 പ്രതികളുള്ള കേസിൽ 35 പേർ മാത്രമാണ് വിചാരണ നേരിട്ടത്. ഇതിൽ 17 പ്രതികളെ കോടതി വെറുതെ വിട്ടു. 37 ാം പ്രതി യുപി അസംഗാർഗ് സ്വദേശി വാസിഖ് ബില്ലയെ ഇനിയും പിടികൂടാനായിട്ടില്ല. ഒരു മാസം മുന്പ് പിടിയിലായ മുംബൈ സ്വദേശി അബ്ദുൾ സുബ്ഹാൻ ഖുറൈശി ജയിലിൽ കഴിയുകയാണ്. മറ്റൊരു പ്രതിയായ മെഹബൂബ് മാലിക് ഏതാനും നാൾ മുന്പ് ഭോപ്പാലിൽ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.