തിരുവനന്തപുരം: ഇക്കൊല്ലത്തെ മണ്ഡല ,മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കർശനമായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.
ദക്ഷിണമേഖലാ എഡിജിപി അനിൽകാന്ത് ശബരിമലയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് കോ-ഓർഡിനേറ്റർ ആയിരിക്കും. പോലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ആനന്ദകൃഷ്ണൻ കോ- ചീഫ് കോഓർഡിനേറ്ററും തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം ജോയിന്റ് ചീഫ് കോ-ഓർഡിനേറ്ററുമായിരിക്കും. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി.നാരായണനെ സ്പെഷൽ ലെയ്സണ്‍ ഓഫീസറായും നിയോഗിച്ചു.
തീർഥാടനകാലം നാലു ഘട്ടമായി തിരിച്ചാണ് സുരക്ഷാസംവിധാനത്തിന് രൂപം നൽകിയിരിക്കുന്നത്. ഇന്നു മുതൽ 30 വരെയുളള ഒന്നാം ഘട്ടത്തിൽ നിലയ്ക്കൽ, പമ്പ, വടശേരിക്കര എന്നിവിടങ്ങളിൽ ജോയിന്റ് ചീഫ് കോ-ഓർഡിനേറ്റർക്കും മരക്കൂട്ടത്ത് കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയ്ക്കും എരുമേലിയിൽ പരിശീലന വിഭാഗം ഡിഐജി അനൂപ് കുരുവിള ജോണിനുമായിരിക്കും ചുമതല. 30 മുതൽ ഡിസംബർ 15 വരെയുളള രണ്ടാം ഘട്ടത്തിൽ നിലയ്ക്കൽ, പമ്പ, വടശേരിക്കര എന്നിവിടങ്ങളിൽ ഭരണവിഭാഗം ഐജി പി.വിജയനും മരക്കൂട്ടത്ത് തൃശൂർ റേഞ്ച് ഐജി എം.ആർ.അജിത് കുമാറും എരുമേലിയിൽ കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയും കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും.
ഡിസംബർ 15 മുതൽ 30 വരെയുളള മൂന്നാം ഘട്ടത്തിൽ നിലയ്ക്കൽ, പന്പ, വടശേരിക്കര എന്നീ സ്ഥലങ്ങളുടെ ചുമതല ഡിഐജി എസ്.സുരേന്ദ്രനായിരിക്കും. മരക്കൂട്ടത്ത് കണ്ണൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായയും എരുമേലിയിൽ കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയും കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും. ഡിസംബർ 30 മുതൽ ജനുവരി 16 വരെയുളള നാലാം ഘട്ടത്തിൽ നിലയ്ക്കലും പന്പയും വടശേരിക്കരയും ചുമതല വഹിക്കുന്നത് പോലീസ് ആസ്ഥാനത്തെ ഐജി ദിനേന്ദ്ര കശ്യപ് ആയിരിക്കും. പരിശീലന വിഭാഗം ഡിഐജി അനൂപ് കുരുവിള ജോണ്‍ അദ്ദേഹത്തെ സഹായിക്കും. മരക്കൂട്ടത്ത് ക്രൈം ഐജി എസ്.ശ്രീജിത്തും എരുമേലിയിൽ കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയും കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും.
സന്നിധാനം, പമ്പ, നിലയ്ക്കൽ, മരക്കൂട്ടം, വടശേരിക്കര-നിലയ്ക്കൽ മേഖല, എരുമേലി എന്നിവിടങ്ങളിൽ നാലുഘട്ടങ്ങളിൽ ചുമതല നിർവഹിക്കുന്നതിന് പോലീസ് കണ്‍ട്രോളർമാരെയും നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാനം, സുരക്ഷ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് കണ്‍ട്രോളർമാരെ നിയോഗിച്ചിരിക്കുന്നത്.
ക്രമസമാധാനപാലനത്തിന് സന്നിധാനത്ത് ഒന്നാം ഘട്ടത്തിൽ കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രമിനെയും രണ്ടാം ഘട്ടത്തിൽ ടെലികമ്യൂണിക്കേഷൻ എസ്പി എച്ച്.മഞ്ചുനാഥിനെയും മൂന്നാം ഘട്ടത്തിൽ കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസിനെയും നാലാം ഘട്ടത്തിൽ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി രാഹുൽ ആർ.നായരെയുമാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ ചുമതല ഇക്കാലയളവിൽ യഥാക്രമം മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ, സ്പെഷൽ സെൽ എസ്പി വി.അജിത്, ക്രൈം ബ്രാഞ്ച് എസ്പി പി.ബി.രാജീവ്, പോലീസ് ആസ്ഥാനത്തെ എസ്പി കെ.എസ്.വിമൽ എന്നിവർക്കായിരിക്കും.
പന്പയിൽ ക്രമസമാധാന പാലനത്തിന് നാലു ഘട്ടങ്ങളിലായി പോലീസ് കണ്‍ട്രോളർമാരായി നിയോഗിച്ചിരിക്കുന്നത് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ, കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജെ.ഹിമേന്ദ്രനാഥ്, കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, കെഎപി അഞ്ചാം ബറ്റാലിയൻ കമൻഡാന്റ് കാർത്തികേയൻ ഗോകുലചന്ദ്രൻ എന്നിവരെയാണ്. ടെന്പിൾ ആന്റി തെഫ്റ്റ് സ്ക്വാഡ് എസ്പി കെ.വി. സന്തോഷ്, കൊല്ലം റൂറൽ പോലീസ് മേധാവി ബി.അശോകൻ, ക്രൈംബ്രാഞ്ച് എസ്പി ഷാജി സുഗുണൻ, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആർ.ആദിത്യ എന്നിവർക്കായിരിക്കും യഥാക്രമം സുരക്ഷാ ചുമതല.
തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, ക്രൈംബ്രാഞ്ച് എസ്പി പി.എസ്.സാബു, ഐസിടി എസ്പി ജെ.ജയനാഥ്, നെടുമങ്ങാട് എഎസ്പി സുജിത് ദാസ് എന്നിവരെയാണ് നിലയ്ക്കലിൽ ക്രമസമാധാന പാലന ചുമതലയുളള പോലീസ് കണ്‍ട്രോളർമാരായി നാല് ഘട്ടങ്ങളിൽ നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ ചുമതലയുളള പോലീസ് കണ്ട്രോളർമാർ എൻആർഐ സെൽ എസ്പി വി.ജി.വിനോദ് കുമാർ, കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി എം.കെ.പുഷ്കരൻ, പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ ആർ.സുകേശൻ, സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോ എസ്പി എ.എസ്.രാജു എന്നിവരാണ്.
ഡിവൈഎസ്പി കെ.എസ്.സുദർശൻ, ക്രൈം ബ്രാഞ്ച് എസ്പി ബി.കെ. പ്രശാന്തൻ കാണി, കേരള പോലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ.അജി, ക്രൈം ബ്രാഞ്ച് എസ്പി സുനിൽ ബാബു എന്നിവർക്കാണ് മരക്കൂട്ടത്ത് പോലീസ് കണ്‍ട്രോളർമാരുടെ ചുമതല നൽകിയിരിക്കുന്നത്.
വടശേരിക്കര മുതൽ നിലയ്ക്കൽ വരെയുള്ള മേഖലയിൽ പോലീസ് കണ്‍ട്രോളർമാരായി എസ്എപി കമാന്‍ഡാന്റ് ടി.എഫ്. സേവ്യർ, എംഎസ്പി കമൻഡാന്റ് യു.അബ്ദുൾ കരീം, കെഎപി ഒന്നാം ബറ്റാലിയൻ കമൻഡാന്റ് പി.വി. വിൽസൻ, എസ്ഐഎസ്എഫ് കമൻഡാന്റ് അൻവിൻ ജെ.ആന്റണി, കെഎപി മൂന്നാം ബറ്റാലിയൻ കമൻഡാന്റ് കെ.ജി.സൈമണ്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.എം. സാബു മാത്യു , റെജി ജേക്കബ്, ക്രൈം ബ്രാഞ്ച് എസ്പി മാരായ കെ.എം.ആന്റണി, സക്കറിയ ജോർജ്, തലശേരി എഎസ്പി ചൈത്ര തെരേസ ജോണ്‍ എന്നിവരെയാണ് എരുമേലിയിൽ നാല് ഘട്ടങ്ങളിലായി പോലീസ് കണ്‍ട്രോളർമാരായി നിയോഗിച്ചിരിക്കുന്നത്.
പൊതുമുതൽ നശിപ്പിച്ച അക്രമികളെ കണ്ടെത്താൻ ജില്ലാപോലീസ് മേധാവിമാർക്ക് നിർദേശം
തിരുവനന്തപുരം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബസുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം സംസ്ഥാന പോലീസ് മേധാവിയെ അറിയിക്കണം. അക്രമവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് 1.25 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സിഎംഡി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.
പൊതുമുതൽ നശിപ്പിക്കുന്ന തരത്തിൽ അക്രമത്തിൽ ഏർപ്പെടുകയോ, അക്രമത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് ജാമ്യം നൽകുന്പോൾ നശിപ്പിക്കപ്പെട്ട വസ്തുവകകളുടെ മൂല്യത്തിനു തുല്യമായ തുക കെട്ടിവയ്ക്കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണു നടപടി. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് നിർദേശം നൽകണമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോട് സംസ്ഥാന പോലീസ് മേധാവി അഭ്യർഥിച്ചിട്ടുണ്ട്.
സംഘം ചേർന്ന് നടത്തുന്ന അക്രമങ്ങൾ നേരിടുന്നതിന് റാപ്പിഡ് റെസ്പോണ്‍സ് ടീമുകൾ രൂപീകരിക്കണമെന്ന സുപ്രീം കോടതി നിർദേശം നടപ്പിൽവരുത്തണമെന്ന് സംസ്ഥാന സർക്കാരിനോടു പോലീസ് മേധാവി അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.