ആലപ്പുഴ: 59-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനു ആലപ്പുഴയിൽ ഒരുക്കങ്ങൾ തുടങ്ങി. സംഘാടകസമിതി രൂപവത്കരണയോഗം ആലപ്പുഴ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഡിസംബർ ഏഴുമുതൽ ഒന്പതുവരെയാണു കലോത്സവം. പ്രളയത്തിനു ശേഷം പരമാവധി ആർഭാടം ഒഴിവാക്കിയെങ്കിലും കുട്ടികളുടെ സർഗശേഷി പ്രകടനത്തിനു കോട്ടംതട്ടാതെയുള്ള കലോത്സവമാണ് ആലപ്പുഴയിൽ നടക്കുകയെന്നു മന്ത്രി പറഞ്ഞു.
പ്രളയാനന്തരം ആലപ്പുഴയുടെ വീണ്ടെടുപ്പ് എന്ന ആശയംകൂടി ആലപ്പുഴയിൽ കലോത്സവം സംഘടിപ്പിക്കുന്നതിന് പിന്നിലുണ്ട്. 14,000 കലാകാരികളും കലാകാരന്മാരും കലയുടെ ഉത്സവത്തിൽ മാറ്റുരയ്ക്കും. സ്റ്റേജിനങ്ങൾ മാത്രമാണ് സംസ്ഥാനതലത്തിൽ നടത്തുക. വലിയ തോതിലുള്ള ഉദ്ഘാടന- സമാപന സമ്മേളനങ്ങളും ട്രോഫിക്കുള്ള സ്വീകരണവും ഒന്നും ഇത്തവണ ഉണ്ടാകില്ല. ആലപ്പുഴയിൽ 29 വേദികളിലായി 158 മത്സര ഇനങ്ങളാണ് ഉണ്ടാവുക. ഇതിനായി 12 സബ് കമ്മിറ്റികൾ രൂപവത്കരിച്ചു.
കേരള ഗവർണർ ജസ്റ്റീസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് എന്നിവർ മുഖ്യരക്ഷാധികാരികളും എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ എ.എം. ആരിഫ്, ആർ. രാജേഷ്, തോമസ് ചാണ്ടി, യു. പ്രതിഭ, സജി ചെറിയാൻ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ എന്നിവർ രക്ഷാധികാരികളുമാണ്. സംഘാടകസമിതിയുടെ ചെയർമാൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ധനമന്ത്രി ടി.എം. തോമസ് ഐസക്, ഭക്ഷ്യമന്ത്രി പി. തിലോത്തമൻ എന്നിവർ വൈസ് ചെയർമാൻമാരുമായിരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ വർക്കിംഗ് ചെയർമാനും നഗരസഭ ചെയർമാൻ തോമസ് ജോസഫ് വൈസ് വർക്കിംഗ് ചെയർമാനുമാണ്. ജില്ലയിലെ ജനപ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ സംഘടാകസമിതിയാണ് രൂപവത്കരിച്ചിട്ടുള്ളത്.
ഇത്തവണത്തെ സംസ്ഥാന കലോത്സവത്തിന്റെ ലോഗോ മന്ത്രി സി. രവീന്ദ്രനാഥ് യോഗത്തിൽ പ്രകാശനം ചെയ്തു. കോഴിക്കോട് ഉള്ള്യേരി പലോറ എച്ച്എസ്എസിലെ ചിത്രകലാ അധ്യാപകൻ പി. സതീഷ്കുമാർ വരച്ചതാണ് ലോഗോ. എ.എം. ആരിഫ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ. രാജേഷ് എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, കളക്ടർ എസ്. സുഹാസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, മത്സ്യഫെഡ് ചെയർമാൻ ചിത്തരഞ്ജൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.ടി. മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർമാരായ ജിമ്മി കെ. ജോസ്, വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ. കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.