കോട്ടയം: വിത്ത്, വളം, കൂലി എന്നിവയിലെ ഭീമമായ ചെലവിൽ കുറവു വരാതെ ഇന്ത്യയിൽ ചെറുകിട കൃഷി ലാഭകരമാകില്ലെന്ന് ചെലവില്ലാ കൃഷിയുടെ പ്രചാരകനായ സുഭാഷ് പലേക്കർ. നാടൻ പശുക്കളുടെ ചാണകവും മൂത്രവും ഉപയോഗിച്ചു മണ്ണിനെ ജൈവസന്പുഷ്ടമാക്കുകയും നാടൻ വിത്തുകൾ ഉപയോഗിക്കുകയും ചെയ്താൽ ഉത്പാദനം വർധിക്കും. പൂർവികർ സമ്മാനിച്ച തദ്ദേശീയ വിത്തുകൾ കൈമോശം വന്നു. വിദേശ ഹൈബ്രിഡ് വിത്തുകളും രാസവളവും കാലികളും ജൈവവ്യവസ്ഥയെ നശിപ്പിക്കുക മാത്രമല്ല, പരിസ്ഥിതിയെ രോഗാതുരമാക്കുകയും ചെയ്തുവെന്നു രാജ്യം പദ്മശ്രീ നല്കി ആദരിച്ച പലേക്കർ ദീപികയോടു പറഞ്ഞു.
മണ്ണിനെയും പ്രകൃതിയെയും സനേഹിച്ചു കൃഷി ചെയ്യുകയും പരമാവധി ഭക്ഷ്യവിഭവങ്ങൾ സ്വയം ഉത്പാദിപ്പിക്കുകയും വേണം. വിത്തും വളവും കീടനാശിനിയും ആഗോള കോർപറേറ്റ് കന്പനികൾ കൊള്ളവിലയിട്ട് എത്തിക്കുന്ന കാലമാണ്. ഒരു വിത്ത് ഒരു വിതയ്ക്കു മാത്രമായി കന്പനികൾ ഇറക്കിമതി ചെയ്യുന്നു. വൻകിട കന്പനികൾ കർഷകരിൽനിന്നു കൃഷിയിടങ്ങൾ അപ്പാടെ വാങ്ങി കൃഷി ചെയ്യുകയും വിഭവങ്ങളുടെ വിപണിനിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. വിളവും വിലയും വൻകിട കന്പനികൾ നിയന്ത്രിക്കുകയും ഭക്ഷ്യോത്പന്നങ്ങൾ വൻകിട കന്പനികൾ സ്വന്തം മാളുകളിൽ അവർ നിശ്ചയിക്കുന്ന വിലയ്ക്കു വിൽക്കുന്ന സാഹചര്യവുമുണ്ടാകും. ഇതോടെ കടം വാങ്ങിയും വിലകൊടുത്തും കൃഷിയിറക്കേണ്ട ഗതികേടിലാകും ചെറുകിടകർഷകർ. സന്പന്നമായ കൃഷിയിടം രൂപപ്പെടുത്താൻ കാലിവളവും കാലിമൂത്രവും ധാരാളം മതി. 30 ശതമാനം അധികവർധന ചെലവില്ലാ കൃഷിയിൽ ലഭിക്കും.
നാടൻ പശുവിന്റെ ഒരു ഗ്രാം ചാണകത്തിൽ അഞ്ഞൂറു കോടി സൂക്ഷ്മാണുക്കൾവരെയുണ്ട്. സങ്കരയിനം പശുക്കളുടെ ഒരു ഗ്രാം ചാണകത്തിൽ എഴുപതു ലക്ഷം സൂക്ഷ്മാണുക്കൾ മാത്രമേയുള്ളു. ചെടികളെ ദോഷകരമായി ബാധിക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കുന്നതിനുള്ള കഴിവ് നാടൻ പശുക്കളുടെ മൂത്രത്തിനുണ്ട്.
വെച്ചൂർ, കാസർഗോഡ്, ചെറുവള്ളി തുടങ്ങി കേരളത്തിന്റെ തദ്ദേശിയ ഇനം പശുക്കളെ സംരക്ഷിക്കണം. ജഴ്സി, എച്ച്എഫ് ഇനം പശുക്കൾ കൂടുതൽ അളവിൽ പാൽ തരുമെങ്കിലും നാടൻ പാലിനോളം പോഷകമേൻമയില്ല. വിദേശ പശുക്കളെക്കാൾ കൂടുതൽ പാൽ തരുന്ന ബ്രഹ്മാൻ, സാഹിവാൾ, സിന്ധി, കൃഷ്ണവാലി തുടങ്ങിയ ഇനം പശുക്കൾ ഇന്ത്യയിൽ ഇന്നും സുലഭമാണ്. ശ്രദ്ധകൊടുക്കേണ്ടത് മേൽമണ്ണ് സംരക്ഷിക്കുന്നതിനാണ്. ഇതിനുള്ള പ്രധാന മാർഗമാണു പുതയിടീൽ. മണ്ണിനെ ആഴത്തിൽ ഉഴുതുമറിക്കരുത്. തെങ്ങ്, നെല്ല്, വാഴ, പച്ചക്കറി, പയർ തുടങ്ങിയയുടെ ഉത്പാദനം സീറോ ബജറ്റ് കൃഷിയിൽ ഇരട്ടിയാക്കാം. റബർ, ഏലം, പരുത്തി തുടങ്ങിയ നാണ്യ വിള കൃഷിക്കും ഈ കൃഷി രീതി അവലംബിക്കാമെന്നും പലേക്കർ പറഞ്ഞു.
പലേക്കർ പ്രകൃതികൃഷി കർഷകസമിതിയുടെ ആഭിമുഖ്യത്തിൽ മാങ്ങാനം ക്രൈസ്തവാശ്രമത്തിൽ കൃഷി പരിശീലനത്തിനെത്തിയതാണു പലേക്കർ. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ പലേക്കർ, 25 വർഷമായി ചെലവില്ലാ കൃഷിയുടെ പ്രചാരകനാണ്. 12 രാജ്യങ്ങളിലായി അഞ്ചു ലക്ഷത്തിലേറെ കർഷകർ പലേക്കറിന്റെ കൃഷിരീതി പിന്തുടരുന്നു.
റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.