കൊരട്ടി: ഏഴുവർഷങ്ങൾക്കുമുന്പ് മേലൂർ അടിച്ചിലി ജംഗ്ഷനിലെ മലഞ്ചരക്കുകട കുത്തിത്തുറന്ന് ഒന്നര ടണ് റബർ ഷീറ്റുകൾ മോഷ്ടിച്ച കേസിലെ പ്രതിയായ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് ചേലേപ്പുറത്ത് മേലേചിലന്പാട്ടിൽ മുട്ടാണി എന്നറിയപ്പെടുന്ന അബൂബക്കർ സിദ്ദിക്കിനെ (51) ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നിർദേശപ്രകാരം കൊരട്ടി എസ്ഐ ജയേഷ് ബാലനും ക്രൈം സ്ക്വാഡ് അംഗങ്ങളും പിടികൂടി.
അടിച്ചിലി ജംഗ്ഷനിലെ മലഞ്ചരക്കുകടയുടെ ഷട്ടർ തകർത്ത് അകത്തുകയറിയ സിദ്ദിക്കും സംഘവും ഒന്നര ടണ്ണോളം റബർ ഷീറ്റുകൾ ഒരു ടെന്പോ ട്രാവലറിൽ കടത്തിക്കൊണ്ടുപോയതാണ് കേസിനാസ്പദമായ സംഭവം. അതിരാവിലെ അടുത്ത ചായക്കടയിലെത്തിയവരാണ് കടയുടെ ഷട്ടർ തകർന്ന വിവരം ആദ്യമറിയുന്നത്. പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് വിരലടയാള വിദഗ്ധർ എത്തി പരിശോധിച്ചെങ്കിലും തുന്പൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് ഈ സംഘത്തിലെ ചിലരെ കല്പറ്റ പോലീസ് പിടികൂടിയതോടെയാണ് കേസിനു തുന്പുണ്ടാകുന്നത്.
കേസിൽ പ്രതി ചേർത്തെങ്കിലും സിദ്ദിക്ക് ഒളിവിലായിരുന്നു. ചാലക്കുടി ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ദിവസങ്ങളോളമുള്ള അന്വേഷണത്തിലാണ് കൊണ്ടോട്ടിക്കടുത്തുള്ള മൈലങ്ങാടിയിലുള്ള ഒളിസങ്കേതം കണ്ടെത്തിയത്. സംസ്ഥാനത്തിനകത്തും പുറത്തും സമാനമായ കേസുകളിൽ പ്രതിയാണ് താനെന്ന് ഇയാൾ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.
ജില്ലയിലെ കൊടകര, വെള്ളിക്കുളങ്ങര, വരന്തരപ്പിള്ളി, പീച്ചി, മണ്ണുത്തി, വടക്കാഞ്ചേരി, ചേലക്കര മുതലായ സ്റ്റേഷനുകളിലും എറണാകുളം, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും നിരവധി മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ട്.
2009 ൽ മോഷണമുതലുകളുമായി അതിവേഗത്തിൽ ജീപ്പിൽ പോകവെ അപകടമുണ്ടായി കാലിനു ഗുരുതര പരിക്കേറ്റെങ്കിലും മോഷണം നിർത്താൻ ഇയാൾ തയാറായില്ല. ഇപ്പോൾ വാഹനങ്ങൾ മറിച്ചുവിൽക്കുന്ന ജോലിയാണ് ചെയ്യുന്നതെന്നു പോലീസിനോടു പറഞ്ഞെങ്കിലും വിശദമായി അന്വേഷിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.
ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, എ.യു.റെജി, എം.ജെ ബിനോ, ഷിജോ തോമസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കൊരട്ടി സ്റ്റേഷനിലെത്തിച്ച സിദ്ദിഖിനെ വൈദ്യപരിശോധനയ്ക്കു ശേഷം തുടർനടപടികൾക്കായി ചാലക്കുടി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.