പയ്യന്നൂര്‍: നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിതൃത്വം കമ്യൂണിസ്റ്റ് പാര്‍ട്ടികൾക്കല്ലെന്നും നവോത്ഥാന കാലഘട്ടങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ഉണ്ടായിരുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു പുരോഗമന ആശയത്തിന്റെയും പിതൃത്വം അവകാശപ്പെടാന്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടികള്ക്കാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയിൽ 1928 മേയ് 25, 26, 27 തീയതികളിൽ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 90-ാം വാര്‍ഷികാഘോഷ സമാപനസമ്മേളനം പയ്യന്നൂർ ഗാന്ധി പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുടിയാന്മാര്ക്ക് അവകാശം സ്ഥാപിച്ചുകിട്ടുന്നതിനായി പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചപ്പോള്‍ അതിനെ എതിർക്കുകയായിരുന്നു ഇഎംഎസ് ചെയ്തതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. ക്വിറ്റിന്ത്യാ സമരത്തെ തള്ളിപ്പറയുകയും നെഹ്റുവിനെ വേട്ടയാടുകയും ചെയ്തവരാണ് കമ്യൂണിസ്റ്റുകൾ. ഇതുവരെയുള്ള എല്ലാ നേട്ടങ്ങളെയും ചവിട്ടിമെതിച്ച സര്‍ക്കാരാണ് നരേന്ദ്ര മോദിയുടേത്. തിരുവനന്തപുരം വിമാനത്താവളമുള്‍പ്പെടെയുള്ള ലാഭകരമായ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും അവര്‍ വിറ്റുതുലയ്ക്കുകയാണ്. ഏറ്റവുമൊടുവിലായി ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനെ പോലും തകർക്കാനാണ് നീക്കം.
സ്പീക്കറാണെങ്കില്‍ പ്രതിപക്ഷ അഭിപ്രായം സ്വീകരിക്കുന്നുമില്ല. ഇവരുടെ ഫാസിസത്തിന്റെ ബീഭത്സമായ മുഖം ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തവും ബാധ്യതയും കോണ്ഗ്രസുകാര്ക്കാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. എം.കെ. രാഘവൻ എംപി, ഷാനിമോൾ ഉസ്മാന്, കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി, കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, എം.പി. ഉണ്ണിക്കൃഷ്ണന്, സുമ ബാലകൃഷ്ണന്, കെ.എല്‍. പൗലോസ്, കെ. സുരേന്ദ്രന്, എ.ഡി. മുസ്തഫ, എം.പി. മുരളി, ഡി.കെ. ഗോപിനാഥ്, കെ. ജയരാജ്, എം. നാരായണന്‍കുട്ടി, എ.പി. നാരായണന് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.