കൊച്ചി: ക്രൈസ്തവ സ്ഥാപനങ്ങളുടെ നിയന്ത്രണം രാഷ്ട്രീയക്കാരിലേക്ക് എത്തിക്കാൻ ഉദ്ദേശ്യംവച്ചുള്ള ചർച്ച് ബിൽ ഇടതുപക്ഷസർക്കാരിന്റെ നിരീശ്വര പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണെന്നു കത്തോലിക്കാ കോണ്ഗ്രസ് കേന്ദ്രസമിതി. സുതാര്യമായും ശക്തമായ കെട്ടുറപ്പോടുകൂടിയും നിലനിൽക്കുന്ന ദേവാലയങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും നടത്തിപ്പിൽ നിരീശ്വരവാദികളുടെ താത്പര്യങ്ങൾ നടപ്പിലാക്കാനും അതിലൂടെ ക്രൈസ്തവ സ്ഥാപനങ്ങളെ തകർക്കാനുമാണ് ഈ ബില്ലെന്നു കത്തോലിക്കാ കോണ്ഗ്രസ് ചൂണ്ടിക്കാട്ടി.
ഇഎംഎസ് മന്ത്രിസഭയുടെ കാലത്തു മുണ്ടശേരിയും വി.എസ്. അച്യുതാനന്ദന്റെ കാലത്ത് എം.എ. ബേബിയും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതാണ്. 2009ൽ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ ഇടതുപക്ഷ സർക്കാരിന്റെ താത്പര്യപ്രകാരം കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ ട്രസ്റ്റ് ബിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ഭരണഘടനയിലെ 26ാം വകുപ്പ് പ്രകാരമുള്ള ന്യൂനപക്ഷ അവകാശങ്ങൾക്കു വിരുദ്ധമായാണ് ബിൽ എന്ന കാരണത്താൽ കോടതി റദ്ദാക്കി.
ഇപ്പോൾ മതവിശ്വാസങ്ങൾക്ക് എതിരേയുള്ള കമ്യൂണിസ്റ്റ് സർക്കാരിന്റെ രഹസ്യ അജൻഡകൾ ഒന്നൊന്നായി നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി ക്രൈസ്തവ സ്ഥാപനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ കേരള ചർച്ച് (പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ) ബിൽ 2019 ലൂടെ സർക്കാർ ശ്രമിക്കുന്നത്. ശബരിമലയിൽ സമീപകാലങ്ങളിൽ ഉണ്ടായിട്ടുള്ള സർക്കാർ സമീപനങ്ങളും ഹൈന്ദവ വിശ്വാസികളുടെ പ്രതിഷേധങ്ങളും ഇപ്പോൾ ക്രൈസ്തവ സഭകൾക്കെതിരേയുള്ള ചർച്ച് ബില്ലും മതവിശ്വാസികളിൽ കടുത്ത ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്.
ന്യൂനപക്ഷ സംരക്ഷകരെന്നു സ്വയം പ്രഖ്യാപിച്ചു ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ചു ന്യൂനപക്ഷ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ഗൂഢശ്രമങ്ങൾക്കെതിരേ ഇതര ക്രൈസ്തവ വിഭാഗങ്ങളെ സംയോജിപ്പിച്ച് ശക്തമായ ക്രൈസ്തവ മുന്നേറ്റത്തിനു സീറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്ന കത്തോലിക്കാ കോണ്ഗ്രസ് കേന്ദ്രസമിതി തീരുമാനിച്ചു.
പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ഡയറക്ടർ ഫാ. ജിയോ കടവി, നേതാക്കളായ ടോണി പുഞ്ചക്കുന്നേൽ, പി.ജെ. പാപ്പച്ചൻ, ഡോ. ജോസുകുട്ടി ഒഴുകയിൽ, ബെന്നി ആന്റണി, ആന്റണി എൽ. തൊമ്മാന, ബെന്നി മാത്യു, മോഹൻ ഐസക്, തൊമ്മി പിടിയത്ത്, കെ.സി. ഡേവിസ്, ഐപ്പച്ചൻ തടിക്കാട്ട്, ജയ്മോൻ തോട്ടുപുറം, ബേബി പൊട്ടനാനി, തോമസ് പീടികയിൽ, ജോസഫ് അക്കരക്കാരൻ, ജോണ് മുണ്ടൻകാവിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.