തൃശൂർ: ആകാശവാണി, ദൂരദർശൻ കേന്ദ്രങ്ങളുടെ മുൻഡയറക്ടറും സാഹിത്യകാരനുമായ അന്തരിച്ച സി.പി. രാജശേഖരന്(71) നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സംസ്ഥാന ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
ആദരാഞ്ജലികൾ അർപ്പിക്കാൻ നാനാതുറകളിൽപ്പെട്ട പ്രമുഖർ എത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ കേരള സാഹിത്യ അക്കാദമി ഹാളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ, കെ.പി. രാജേന്ദ്രൻ, എഐസിസി സെക്രട്ടറി ടോം വടക്കൻ, തേറമ്പിൽ രാമകൃഷ്ണൻ, കെ.കെ. വൽസരാജ്, ടി.വി. ചന്ദ്രമോഹൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. ഹൃദയസംബന്ധമായ രോഗത്തെത്തുടർന്ന് ഞായറാഴ്ച പുലർച്ചെ തൃശൂരിലെ ആശുപത്രിയിലായിരുന്നു മരണം.
വടക്കൻ പറവൂർ സ്വദേശിയായ രാജശേഖരൻ നാടകം, ബാലസാഹിത്യം, ലേഖനം, നിരൂപണം, ഇംഗ്ലീഷ് കവിത തുടങ്ങി വിവിധ വിഭാഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്, ‘മൂന്നു വയസന്മാർ’ എന്ന ആദ്യ നാടകകൃതിക്ക് 1987-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
ഈ പുരസ്കാരത്തിനു പുറമേ, ആകാശവാണിയുടെ 10 ദേശീയ അവാർഡുകൾ, ദൂരദർശൻ അവാർഡ്, കേരള സംഗീതനാടക അക്കാദമി പുരസ്കാരം, ബെസ്റ്റ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റർ അവാർഡ്, ബോംബെ ആവാസ് അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ശൈലജ നായർ. മക്കൾ: രാജ കീർത്തി, ദിവ്യ കീർത്തി. മരുമക്കൾ: അനുരാജ്, മനു നായർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.