കോട്ടയം: പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു രാഷ്ട്രീയ നേതൃത്വങ്ങളും മുന്നണികളുമിറക്കുന്ന പ്രകടന പത്രികയ്ക്കു ബദലായി ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റ് (ഇൻഫാം) കർഷക പത്രികയുമായി രംഗത്ത്.
കടക്കെണിയും വിലത്തകർച്ചയുംമൂലം മനംമടുത്തു ജീവൻ വെടിഞ്ഞ ആയിരക്കണക്കായ കർഷക സഹോദരങ്ങളുടെ ചുടുരക്തത്തിലും ശവക്കൂനയിലും ചവിട്ടിനിന്നാണ് തെരഞ്ഞെടുപ്പിനെ വരവേൽക്കുന്നതെന്നു മറക്കരുതെന്ന് കർഷക പത്രിക ആമുഖമായി സൂചിപ്പിക്കുന്നു. ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി.സെബാസ്റ്റ്യനാണ് കർഷകപത്രിക അവതരിപ്പിച്ചത്. കാർഷികോത്പന്നങ്ങൾക്കു ന്യായവില, സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ, ബാങ്കുകളുടെ നീതിനിഷേധം, പശ്ചിമഘട്ട പരിസ്ഥിതിലോല പ്രശ്നം, ഉപാധിരഹിത പട്ടയം, പ്ലാന്റേഷൻ നിയമഭേദഗതി, റബർ, നാളികേരം, നെല്ല്, പൈനാപ്പിൾ, നാണ്യവിളകൾ പ്രതിസന്ധികൾ, കർഷകവിരുദ്ധ രാജ്യാന്തര കരാറുകൾ എന്നിവയെക്കുറിച്ചുള്ള നിലപാടുകൾ തുടങ്ങിയവ പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാർബണ് ഫണ്ടും ഇറക്കുമതിച്ചുങ്കത്തിലൂടെ സർക്കാരിനു ലഭിക്കുന്ന വരുമാനവും കർഷകർക്കു നൽകണമെന്നും റവന്യൂ-വനം വകുപ്പുകളുടെ കർഷകദ്രോഹത്തിനു സംസ്ഥാന സർക്കാർ ഒത്താശചെയ്യുകയാണെന്നും കർഷകപത്രിക പറയുന്നു. ഇഎഫ്എൽ നിയമം പിൻവലിക്കുക, വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം, തീരദേശജനതയുടെ സംരക്ഷണം, കർഷകകടങ്ങൾ എഴുതിത്തള്ളൽ, ഭൂമിയിടപാടുകളിലെ സുതാര്യത, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, മിനിമം സപ്പോർട്ട് പ്രൈസ്, മിനിമം ഇംപോർട്ട് പ്രൈസ്, കർഷകപെൻഷൻ 10000 രൂപയാക്കുക, ബജറ്റുകളിലെ ചതിക്കുഴികൾ, കാർഷികബജറ്റ്, സർഫാസി നിയമം റദ്ദുചെയ്യുക, സൗജന്യ വൈദ്യുതി തുടങ്ങി വിവിധ കാർഷിക വിഷയങ്ങൾ കർഷക പത്രികയിൽ ഉയർത്തിക്കാട്ടുന്നു.
കർഷകർ ആത്മഹത്യ ചെയ്യുന്നതിൽനിന്നു പിന്മാറണമെന്നും ആത്മഹത്യ ഒന്നിനും പ്രതിവിധിയല്ലെന്നും പ്രളയ പ്രകൃതി ദുരന്തത്തിന്റെ ബാക്കിപത്രമായി കൃഷിമാത്രമല്ല, ഭൂമിപോലും ഉഴുതുമറിച്ച് എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ മോറട്ടോറിയം പോലും പരിഹാരമല്ലെന്നും കർഷകകടങ്ങൾ എഴുതിത്തള്ളണമെന്നും കർഷക പത്രിക നിർദേശിച്ചിരിക്കുന്നു.
കർഷകരെ സംരക്ഷിക്കുന്നവരെയും കർഷകർക്കായി നിലനിൽക്കുന്നവരെയും മുന്നണികൾക്കും പാർട്ടികൾക്കും അതീതമായി തെരഞ്ഞെടുപ്പിൽ സഹായിക്കുമെന്നും കർഷകപത്രികയിൽ പറയുന്നു. കർഷകപത്രികയുടെ അടിസ്ഥാനത്തിൽ വിവിധ കർഷകപ്രസ്ഥാനങ്ങളുടെ സംയുക്ത സമ്മേളനം വിളിച്ചുചേർത്തു തുടർനടപടിക്കു രൂപരേഖ തയാറാക്കുമെന്നു ഷെവലിയർ വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.