കാഞ്ഞിരപ്പള്ളി: എയ്ഡഡ് വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന ഗുരുതരപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നു കേരള സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ.
എയ്ഡഡ് സ്കൂളിലെ സംരക്ഷിത അധ്യാപകരുടെ പുനർവിന്യാസം, നിയമനാംഗീകാരം തുടങ്ങിയ കാര്യങ്ങളിൽ ഗവണ്മെന്റ് കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ കേരളത്തിലെ ബഹുഭൂരിപക്ഷം എയ്ഡഡ് സ്കൂളുകളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
2016 മുതലുള്ള അധ്യാപക- അനധ്യാപക നിയമനം അംഗീകരിക്കപ്പെടാൻ നിശ്ചിതമായ തസ്തിക ഗവണ്മെന്റിനു വിട്ടുകൊടുക്കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ്. 1979 മേയ് 22ന് മുന്പുള്ള സ്കൂളുകളിലെ 2016 ജനുവരി 29 മുതലുള്ള അധിക തസ്തികകളിലെ നിയമനങ്ങളിൽ 1:1 എന്ന അനുപാതം പാലിച്ചു സംരക്ഷിതാധ്യാപകരെ ഗവണ്മെന്റ് നൽകുന്നതു സ്വീകരിക്കണം എന്നതു നിയമനാംഗീകാരത്തിനു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
1979നുശേഷം ആരംഭിച്ചതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളിലെ സ്ഥിര തസ്തികകളിൽ ഒരെണ്ണവും അധിക തസ്തികകളിൽ 1:1 പ്രകാരവും ഗവണ്മെന്റിനു വിട്ടുകൊടുക്കണമെന്നതാണ് ഭേദഗതി. പ്രഥമാധ്യാപകനെ ക്ലാസ് ചാർജിൽനിന്നൊഴിവാക്കിയ ഹെഡ്ടീച്ചർ ഒഴിവിലും പുനർനിയമനാവകാശികൾ ഇല്ലെങ്കിൽ നിയമിക്കണം എന്നതു നിയമനാവകാശം കവരാനുള്ള നീക്കമാണ്. 2016നു ശേഷം ദീർഘകാല അവധി നിയമനം സംരക്ഷിത അധ്യാപകരെ ഉപയോഗിച്ചു മാത്രമേ നികത്താവൂ എന്നതിനാൽത്തന്നെ നിയമനാവകാശം വരുതിയിലാക്കാനുള്ള നീക്കമാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് എന്നും നിർലോഭമായ സഹകരണവും നേതൃത്വവും നൽകുന്ന മാനേജ്മെന്റുകളെ അവഗണിക്കുകയും കൂടുതൽ നിയന്ത്രണങ്ങളും തടസവാദങ്ങളും ഉപയോഗിച്ചു ഗവണ്മെന്റ് ശ്വാസം മുട്ടിക്കുകയുമാണ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നടക്കുന്ന കേസുകൾ സ്കൂൾ മാനേജേഴ്സിനെ കൂടുതൽ വിഷമകരമായ സ്ഥിതിയിലെത്തിച്ചിരിക്കുകയാണ്.
സുപ്രീം കോടതിയിൽനിന്നു സ്റ്റേ നിലവിലിരിക്കെ നിർബന്ധമായി മാനേജർമാരിൽനിന്നു സുരക്ഷിതാധ്യാപകരെ നിയമിച്ചുകൊള്ളാം എന്ന സത്യവാങ്മൂലം വിദ്യാഭ്യാസ ഓഫീസർമാർ ആവശ്യപ്പെടുന്നു. നിയമവിരുദ്ധമായ ഇത്തരം നീക്കങ്ങളിലൂടെ എയ്ഡഡ് സ്കൂളുകളുടെ പ്രവർത്തനത്തെയും അധ്യാപകരുടെ ആത്മവിശ്വാസത്തെയും തകർക്കാനുള്ള ശ്രമമാണു നടക്കുന്നത്. നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ വികാരത്തെ മാനേജ്മെന്റിനെതിരേ തിരിക്കാനുള്ള ശ്രമം കൂടിയാണിത്. ന്യൂനപക്ഷപദവിയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ അവകാശങ്ങൾ നിഷേധിച്ചു ബുദ്ധിമുട്ടിക്കുന്നു. 1979നുശേഷം ആരംഭിച്ച സ്കൂളുകളിലെ മൂന്നു തസ്തികയെങ്കിലും സംരക്ഷിതാധ്യാപകർക്കായി നീക്കിവയ്ക്കേണ്ട അവസ്ഥയിലാണ് മാനേജ്മെന്റുകൾ. വലിയ സാന്പത്തികബാധ്യത ഏറ്റെടുത്ത്, തലമുറകളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യം വച്ചു ഗവണ്മെന്റിന്റെ ഉത്തരവാദിത്വം നിർണായകരീതിയിൽ നിർവഹിക്കുന്ന എയ്ഡഡ് സ്കൂൾ മാനേജ്മെന്റിനെ ഓരോ കാലത്തും സങ്കീർണമായ പ്രതിസന്ധികൾ സൃഷ്ടിച്ചു നിയമനാവകാശം ബലമായി കവർന്നെടുക്കാനുള്ള ശ്രമമാണിതെന്നു യോഗം വിലയിരുത്തി.
ഹയർസെക്കൻഡറി മേഖലയിലെ പ്രവർത്തനങ്ങൾക്കു ക്രമീകൃതരൂപം നൽകി വളർത്തുന്നതിനിടയിൽ ഖാദർ കമ്മിറ്റിയുടെ ശിപാർശ നടപ്പിലാക്കി പൊതുവിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റിൽ ലയിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്. വേണ്ടത്ര കൂടിയാലോചനകൾ മാനേജ്മെന്റുകളുമായി നടത്താൻ ഗവണ്മെന്റ് തയാറാവണമെന്നും ലയനനീക്കം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ഹയർസെക്കൻഡറി അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും മാനേജ്മെന്റിന്റെയും കുട്ടികളുടെയും ആശങ്കകളെയും തീർപ്പുകളെയും അവഗണിച്ചുകൊണ്ട് ലയനനീക്കവുമായി സർക്കാർ മുന്നോട്ടുപോയാൽ നിയമപോരാട്ടവും സമരപരിപാടികളും ആവിഷ്കരിക്കാൻ അസോസിയേഷൻ തീരുമാനിച്ചു.
മാനേജമെന്റിന് അവകാശപ്പെട്ട മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വോട്ടായിലുള്ള പ്ലസ് ടു കുട്ടികൾക്കുള്ള പ്രവേശനം വളരെ നേരത്തെയാക്കുന്നത് അർഹതപ്പെട്ട കുട്ടികളോടുള്ള അവഗണനയും മാനേജ്മെന്റിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തെ തടസപ്പെടുത്തലുമാണ്.
ആയിരക്കണക്കിന് അധ്യാപകരുടെ ദുരിതം ഗവണ്മെന്റ് ഉൾക്കൊള്ളാൻ തയാറാകണം. നിശ്ചിത എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിൽ റിട്ടയർമെന്റ്, രാജി, മരണം, പ്രമോഷൻ, ട്രാൻസ്ഫർ തുടങ്ങിയവ മൂലം വരുന്ന ഒഴിവുകളിൽ ഒരു വർഷത്തിൽതാഴെ ദിനവേതനത്തിൽ നിയമിക്കപ്പെട്ട അധ്യാപകർക്ക് നിയമനാംഗീകാരമോ വേതനമോ നൽകപ്പെടുന്നില്ല. ഷിഫ്റ്റ് നിർത്തലാക്കിയ സ്കൂളുകളിലെ തസ്തികകളിൽ നിയമിക്കപ്പെടുന്നവർക്കും വർഷങ്ങളായി വേതനമില്ല. ഹ്രസ്വ- ദീർഘകാല ഒഴിവുകളിൽ അനധ്യാപകരെ നിയമിക്കാൻ ഗവണ്മെന്റ് അനുവദിക്കുന്നില്ല.
ഇത്തരം ഗുരുതര പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയാറാവണം. വിദ്യാഭ്യാസ സംരക്ഷയജ്ഞം പ്രഖ്യാപിക്കുകയും കൂടുതൽ കുട്ടികൾ എയ്ഡഡ് മേഖലയിലേക്കെത്തുകയും ചെയ്ത സാഹചര്യത്തിൽ നിലവാരം മെച്ചപ്പെടുത്തി, അധ്യാപകർക്കു നിയമനാംഗീകാരം നൽകി മാനേജ്മെന്റുകൾക്കു സുഗമമായി സ്കൂൾ നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം.
അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനുമുൻപ് ഗുരുതരമായ ഈ പ്രതിസന്ധി പരിഹരിക്കാൻ ഗവണ്മെന്റ് തയാറാവണമെന്നും അനുകൂലനടപടി ഉണ്ടായില്ലെങ്കിൽ അധ്യാപകരെയും പിടിഎയെയും ഉൾപ്പെടുത്തി നിയമപോരാട്ടങ്ങളും സമരപരിപാടികളും ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു. എറണാകുളം സെന്റ് ആൾബർട്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ മോണ്. വർക്കി ആറ്റുപുറത്ത്, ഫാ.ജോസ് കരുവേലിക്കൽ, ഫാ. സക്കറിയാസ് ഇല്ലിക്കമുറിയിൽ, മോണ്. തോമസ് പനയ്ക്കൽ, സിസ്റ്റർ റോസ് മാർഗരറ്റ് സിഎഎസ്ടി, സിസ്റ്റർ സുനിതാ തോമസ്, ലാലമ്മ വർഗീസ്, സിസ്റ്റർ സാലി എബ്രഹാം, ഫാ. മൈക്കിൾ ഡിക്രൂസ്, ഫാ. സ്റ്റനിസ്ലാവോസ് കുന്നേൽ, എൻ.കെ.ജോവാക്കിം, ഷെവ.പ്രസാദ് വി വർഗീസ്, പി. പി.അർജുൻ, ഫാ. ബർക്കുമാൻസ് കുന്നുംപുറം, ഫാ. ജോണ്സണ് പുറ്റാനിൽ, ഫാ.ജോസഫ് ഇടപ്പാടിയിൽ, ഫാ. ഡെയ്സണ്, റവ.ഡോ.ടി.ഐ. ജെയിംസ് ഇടക, ഫാ. ജോസഫ് അനിൽ, എം.കെ. പൗലോസ്, സിസ്റ്റർ ആനി പോൾ സിഎംസി തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.