കാസർഗോഡ്
കല്യോട്ടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെത്തുടർന്ന് ദേശീയ ശ്രദ്ധയാകർഷിച്ച കാസർഗോഡ് മണ്ഡലത്തിലെ പോരാട്ടത്തിൽ ചരിത്രം കുറിച്ച് വിജയിച്ചത് രാജ്മോഹൻ ഉണ്ണിത്താൻ. വടക്കേമലബാറിലെ സിപിഎമ്മിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാസർഗോഡ് മണ്ഡലം 30 വർഷത്തിനുശേഷമാണ് യുഡിഎഫ് തിരിച്ചുപിടിക്കുന്നത്. മഞ്ചേശ്വരം, കാസർഗോഡ്, ഉദുമ മണ്ഡലങ്ങളിലെ ഉജ്വലപ്രകടനമാണ് ഉണ്ണിത്താന് ഉജ്വല വിജയം സമ്മാനിച്ചത്. കല്യോട്ട് ഉൾപ്പെടുന്ന ഉദുമ മണ്ഡലത്തിൽ 8937 വോട്ടിന്റെ ലീഡാണ് ഉണ്ണിത്താൻ കരസ്ഥമാക്കിയത്. അതേസമയം സിപിഎമ്മിന് തങ്ങളുടെ ഉരുക്കുകോട്ടയായ കല്യാശേരിയിൽ പോലും പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായില്ല. പയ്യന്നൂർ മാത്രമാണ് സിപിഎമ്മിന് നിരാശ സമ്മാനിക്കാതിരുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമോ കോട്ടമോ ഇല്ലാത്ത തെരഞ്ഞെടുപ്പായിരുന്നു ഇത്.
ആലത്തൂർ
സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ ആലത്തൂരിൽ യുഡിഎഫിന്റെ മിന്നുന്ന വിജയത്തിനു പ്രധാന ഘടകമായതു സ്ഥാനാർഥി രമ്യ ഹരിദാസിന്റെ അപൂർവ വ്യക്തിപ്രഭാവം. കോഴിക്കോട് കുന്നമംഗലത്തുനിന്നു യുഡിഎഫ് സ്ഥാനാർഥിയായി ആലത്തൂരിലെത്തിയ രമ്യ പ്രചാരണത്തിന്റെ ആദ്യനാളുകളിൽതന്നെ പ്രവർത്തകരുടെയും വോട്ടർമാരുടെയും മനസിൽ ഇടംപിടിച്ചു. പാട്ടിലൂടെയും സംസാരത്തിലൂടെയും പ്രസംഗത്തിലൂടെയും രമ്യ വോട്ടർമാരിൽ വളർത്തിയെടുത്ത ആത്മബന്ധം ചെറുതായിരുന്നില്ല.
യുഡിഎഫ് നേതൃത്വത്തെപ്പോലും ഞെട്ടിച്ച ഭൂരിപക്ഷത്തിലാണ് കന്നിക്കാരിയായ രമ്യ ആലത്തൂരിൽനിന്നു പാർലമെന്റിലെത്തുന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ രമ്യ ജയിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനം വന്നെങ്കിലും ഇത്ര വലിയ ഭൂരിപക്ഷം ആരും പ്രതീക്ഷിച്ചിരുന്നില്ല. രമ്യയിലൂടെ ഇക്കുറി ആലത്തൂർ പിടിച്ചെടുക്കാനായില്ലെങ്കിൽ പിന്നെ ആലത്തൂർ നോക്കേണ്ട എന്ന കണക്കുകൂട്ടലുകൾ യുഡിഎഫ് നേതൃത്വത്തിനും പ്രവർത്തകർക്കുമുണ്ടായിരുന്നു. തുടക്കംമുതൽക്കുള്ള ഈ പ്രതീക്ഷ ലക്ഷ്യത്തിലെത്തുന്നതായി തെരഞ്ഞെടുപ്പു ഫലവും.
എറണാകുളം
ഇഞ്ചോടിഞ്ചു മത്സരം പ്രതീക്ഷിച്ച എറണാകുളം മണ്ഡലത്തിൽ ഏകപക്ഷീയ ജയമാണു ഹൈബി ഈഡൻ നേടിയത്. പി. രാജീവ് എൽഡിഎഫിന്റെയും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എൻഡിഎയുടെയും സ്ഥാനാർഥികളായതോടെ കടുത്ത മത്സരത്തിന്റെ പ്രതീതി ഇവിടെയുണ്ടായിരുന്നു. 1,69,153 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തോടെ അനായാസ വിജയം ഹൈബി നേടി. അഞ്ചുതവണ എറണാകുളത്തു വിജയിച്ച കെ.വി. തോമസിനെ മാറ്റി അവസാനനിമിഷമാണു ഹൈബിയെ സ്ഥാനാർഥിയാക്കിയത്. ഇതിന്റെ അനിഷ്ടം തോമസ് പരസ്യമായി പ്രകടിപ്പിച്ചെങ്കിലും പിന്നീടു ഹൈബിക്കായി രംഗത്തിറങ്ങി. എൽഡിഎഫിന്റെ കൈവശമുള്ള വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ എന്നിവയടക്കം എല്ലാനിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസിന്റെ യുവതുർക്കി വ്യക്തമായ ലീഡ് നേടി. കളമശേരിയിലും തൃക്കാക്കരയിലും നിന്നാണ് കൂടുതൽ വോട്ട് ഹൈബിക്കു കിട്ടിയത്. ആകെ 4,91,263 വോട്ട്. രാജീവ് 3,22,110 വോട്ടും അൽഫോൻസ് കണ്ണന്താനം 1,37,749 വോട്ടും നേടി. 13 സ്ഥാനാർഥികൾ മത്സരിച്ചെങ്കിലും 5378 വോട്ട് ലഭിച്ച നോട്ടയ്ക്കാണു നാലാംസ്ഥാനം. ഹൈബി ഈഡന്റെ പിതാവ് ജോർജ് ഈഡന്റെ പേരിലായിരുന്നു എറണാകുളത്തെ കൂടിയ ഭൂരിപക്ഷത്തിന്റെ ഇതുവരെയുള്ള റിക്കാർഡ്. 1999ൽ ഇടതു സ്ഥാനാർഥി മാണി തോമസിനെക്കാൾ 1,11,305 വോട്ടിന്റെ ഭൂരിപക്ഷം ജോർജ് ഈഡൻ കരസ്ഥമാക്കി. ആ റിക്കാർഡ് മകൻ തിരുത്തിയെഴുതി.
ചാലക്കുടി
എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കി യുഡിഎഫ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽപോലും ബെന്നി ബഹനാന് വെല്ലുവിളി ഉയർത്താൻ സിറ്റിംഗ് എംപിയായ ഇന്നസെന്റിനായില്ല. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഇന്നസെന്റിനെ ഇക്കുറി പാർട്ടി ചിഹ്നത്തിൽ ഇറക്കി അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതിന്റെ നടുക്കത്തിലാണ് എൽഡിഎഫ്.
ഏഴു നിയമസഭാ മണ്ഡലങ്ങളിലും ബെന്നി ബഹനാനാണ് കൂടുതൽ വോട്ട് നേടിയത്. കഴിഞ്ഞ വർഷം പിന്നിൽപ്പോയ കൊടുങ്ങല്ലൂർ, പെരുന്പാവൂർ, കുന്നത്തുനാട് നിയോജക മണ്ഡലങ്ങളിൽ ഇക്കുറി വൻനേട്ടമാണ് യുഡിഎഫ് സ്വന്തമാക്കിയത്.
യുഡിഎഫിന്റെ ഉറച്ച കോട്ടകളായ പെരുന്പാവൂർ, ആലുവ, അങ്കമാലി, കുന്നത്തുനാട് എന്നിവിടങ്ങളിൽ വൻ ഭൂരിപക്ഷമാണ് ബെന്നി നേടിയത്. കിഴക്കന്പലം പഞ്ചായത്തിലെ പ്രാദേശിക ഭരണനേതൃത്വം ട്വന്റി 20 എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും വോട്ടായി മാറിയില്ലെന്നാണ് ഫലങ്ങൾ തെളിയിക്കുന്നത്. കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ 17,331 വോട്ടിന്റെ ഭൂരിപക്ഷം ബെന്നി നേടി. ആലുവ -32103, അങ്കമാലി-27,800, പെരുന്പാവൂർ- 22,623, ചാലക്കുടി-20,709, കൊടുങ്ങല്ലൂർ-11,730 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിൽ ബെന്നിയുടെ ഭൂരിപക്ഷം. കയ്പമംഗലത്തു മാത്രമാണ് ഇന്നസെന്റിന് അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായത്. ഇവിടെ യുഡിഎഫിന് ലഭിച്ചതിനേക്കാൾ 58 വോട്ടുകളുടെ കുറവ് മാത്രമാണ് ഇന്നസെന്റിനുള്ളത്. അതിനിടെ 2014 നേക്കാൾ 61,086 വോട്ടാണ് ബിജെപി ഇക്കുറി അധികമായി നേടിയത്. കഴിഞ്ഞ തവണ കിട്ടിയത് 92,848 വോട്ടായിരുന്നു.
ഇടുക്കി
ഐക്യമാണ് ഇക്കുറി യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന് ഇടുക്കി മണ്ഡലത്തിൽ ചരിത്രവിജയം സമ്മാനിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കസ്തൂരിരംഗൻ വിഷയത്തിൽ ആടിയുലഞ്ഞ യുഡിഎഫിന് ഇക്കുറി മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണു ലഭിച്ചത്. യുഡിഎഫിൽ അടിയൊഴുക്കുകളൊന്നും ഇക്കുറി ഉണ്ടാകാതിരുന്നതും നേട്ടമായി. പി.ജെ. ജോസഫ് എംഎൽഎ മുന്നിൽനിന്നു പ്രചാരണം നയിച്ചതോടെ കേരള കോണ്ഗ്രസിലെ വോട്ടുകളിലും ചോർച്ചയുണ്ടായില്ല. തൊടുപുഴ നിയോജക മണ്ഡലത്തിലാണ് യുഡിഎഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3,088 വോട്ടുകളായിരുന്നു തൊടുപുഴയിലെ ഭൂരിപക്ഷമെങ്കിൽ ഇക്കുറിയിത് 37,023 ആയി കുതിച്ചു. എൽഡിഎഫ് ലീഡ് നേടുമെന്നു വിലയിരുത്തിയ നിയോജക മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് സന്പൂർണ ആധിപത്യം നേടി. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലാണ് ഭൂരിപക്ഷത്തിൽ രണ്ടാം സ്ഥാനം. ഇവിടെ 32,539 വോട്ടുകളുടെ ഭൂരിപക്ഷമാണു യുഡിഎഫ് നേടിയത്. മന്ത്രി എം.എം. മണിയുടെ ഉടുന്പൻചോലയിൽ എൽഡിഎഫ് ഭൂരിപക്ഷം നേടുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നതെങ്കിലും പ്രതീക്ഷകൾ തെറ്റിച്ചു യുഡിഎഫ് 12,494 വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കി. പ്രളയപുനർനിർമാണത്തിലെ പാളിച്ചകളും കർഷക ആത്മഹത്യയും എൽഡിഎഫിനു തിരിച്ചടിക്കു കാരണമായി. ശബരിമല പ്രശ്നവും രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവും ഇടുക്കിയിൽ ഡീൻ കുര്യാക്കോസിനു മിന്നും ജയം സമ്മാനിച്ചു.
കോട്ടയം
യുഡിഎഫ് കോട്ടയായ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനു തകർപ്പൻ ജയം. ഏഴു നിയോജക മണ്ഡലങ്ങളിൽ വൈക്കം ഒഴികെ എല്ലായിടത്തും വ്യക്തമായ ആധിപത്യം പുലർത്തിയാണ് തോമസ് ചാഴികാടന്റെ വിജയം. 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവനെ പരാജയപ്പെടുത്തിയത്. ഇടതു കോട്ടയായ വൈക്കം മണ്ഡലത്തിൽ 9,220 വോട്ടിനു വി.എൻ. വാസവൻ ലീഡ് ചെയ്തു. എല്ലാ മണ്ഡലങ്ങളിലും എൻഡിഎ മൂന്നാം സ്ഥാനത്താണ്. പരന്പരാഗത യുഡിഎഫ് മണ്ഡലമായ പാലായിൽ 33472, കടുത്തുരുത്തി 26707, പുതുപ്പള്ളി 24327, കോട്ടയം 13967, ഏറ്റുമാനൂർ 8445, പിറവം 9104 എന്നിങ്ങനെയാണ് മണ്ഡലങ്ങളിൽ തോമസ് ചാഴികാടനു ലഭിച്ച ലീഡ്. കോട്ടയത്തു തോമസ് ചാഴികാടന്റെ വിജയത്തിലൂടെ കോട്ടയം യുഡിഎഫ് കോട്ടയ്ക്ക് ഒരു ഇളക്കവും തട്ടിയിട്ടില്ലെന്നാണ് തോമസ് ചാഴികാടന്റെ മിന്നുന്ന ജയത്തിലൂടെ തെളിയിച്ചിരിക്കുന്നത്.
ആലപ്പുഴ
സംസ്ഥാനത്തെ ഏക ഇടത് എംപിയെ സമ്മാനിച്ച് ആലപ്പുഴ. സ്വന്തം മണ്ഡലമായ അരൂർ കൈവിട്ടപ്പോഴും ചേർത്തലയും കായംകുളവും നല്കിയ പിന്തുണയിലാണു വിജയതീരത്തേക്ക് എ.എം. ആരിഫ് തുഴഞ്ഞെത്തിയത്. ഇടതുപക്ഷത്തെ പ്രമുഖ മന്ത്രിമാരുടെ മണ്ഡലങ്ങളായ ആലപ്പുഴയും അന്പലപ്പുഴയും പോലും ആരിഫിനെ കൈവിട്ടെങ്കിലും ശേഷിച്ച മന്ത്രി പി. തിലോത്തമന്റെ മണ്ഡലം നല്കിയ ഭൂരിപക്ഷം ഇതിനെയെല്ലാം മറികടക്കാൻ സഹായിച്ചെന്നതാണ് വസ്തുത.
ശേഷിച്ച നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഷാനിമോൾ ഉസ്മാനായിരുന്നു മുൻ തൂക്കമെങ്കിലും ഈ രണ്ടിടത്തു നിന്നും ആരിഫ് നേടിയ ലീഡിനെ മറികടക്കാൻ അതു പോരായിരുന്നു. 2014ൽ ഇടതുപക്ഷത്തിനു ലഭിച്ച വോട്ടുകളോടൊപ്പംതന്നെ ഇത്തവണ ലഭിച്ചെങ്കിലും യുഡിഎഫിനു കുറവുകളുണ്ടായി. എൻഡിഎ സ്ഥാനാർഥിയാകട്ടെ രണ്ടിരട്ടിയോളം വോട്ടുകൾ അധികമായി നേടുകയുംചെയ്തു. എസ്ഡിപിഐ, പിഡിപി സ്ഥാനാർഥികളുടെ വോട്ടിലും കാര്യമായ കുറവുകളുണ്ടായെന്നതാണ് ശ്രദ്ധേയം. ഇടതു-വലതു സ്ഥാനാർഥികൾ ന്യൂനപക്ഷ മുഖങ്ങളായിരുന്നുവെന്നത് എൻഡിഎ സ്ഥാനാർഥിയുടെ വോട്ടുവർധനവിനും കാരണമായി ചൂണ്ടിക്കാണിക്കാം.
പത്തനംതിട്ട
ദേശീയ ശ്രദ്ധ ആകർഷിച്ച പത്തനംതിട്ട മണ്ഡലത്തിൽ ബിജെപിക്കു ലക്ഷ്യം കാണാനായില്ല. ശബരിമല വിഷയം ഉന്നയിച്ചു പത്തനംതിട്ടയിൽ വിജയമോ രണ്ടാം സ്ഥാനമോ ആയിരുന്നു ബിജെപിയുടെ ലക്ഷ്യം. രണ്ടും സാധ്യമായില്ലെങ്കിലും ബിജെപിക്കു കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു വോട്ടിൽ വൻ വർധനയുണ്ടാക്കി എന്നാശ്വാസിക്കാം. 2016നെ അപേക്ഷിച്ച് ഒരു ലക്ഷത്തിലധികവും 2014 ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1.5 ലക്ഷവും വോട്ടുകളുടെ വർധനയാണ് ബിജെപിക്കുള്ളത്. എന്നാൽ, പത്തനംതിട്ടയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ അടൂരിൽ മാത്രമാണ് ബിജെപിക്കു രണ്ടാം സ്ഥാനത്തെത്താനായത്. മറ്റു മണ്ഡലങ്ങളിലെല്ലാം മൂന്നാം സ്ഥാനമാണ്. ആന്റോ ആന്റണി മൂന്നാം സ്ഥാനത്തുമായി.
എൽഡിഎഫാണ് അടൂരിൽ മുന്നിലെത്തിയത്. മറ്റു മണ്ഡലങ്ങളിൽ ആന്റോ തന്നെ മുന്നിലെത്തി. ആറന്മുളയിൽ സിറ്റിംഗ് എംഎൽഎ വീണാ ജോർജ് രണ്ടാം സ്ഥാനത്തായി. ബിജെപിക്കു വോട്ട് വർധിച്ചെങ്കിലും പത്തനംതിട്ടയിൽ യുഡിഎഫിനോ എൽഡിഎഫിനോ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു വോട്ട് കുറഞ്ഞില്ലെന്നതു ശ്രദ്ധേയം. ശക്തമായ പോരാട്ടത്തിൽ കോണ്ഗ്രസിലെ ആന്റോ ആന്റണി ഹാട്രിക് വിജയത്തോടെ ലോക്സഭയിലേക്കെത്തുകയാണ്.
ആറ്റിങ്ങൽ
ഇരുപത്തിയെട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ആറ്റിങ്ങൽ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു. തുടർച്ചയായ അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പു വിജയങ്ങളുടെ അപരാജിത റിക്കാർഡുമായി എത്തിയ കോന്നി എംഎൽഎ അടൂർ പ്രകാശ് ആറ്റിങ്ങലിൽ സിപിഎമ്മിലെ എ. സന്പത്തിന്റെ ഹാട്രിക് മോഹം കൂടിയാണ് തകർത്തത്. 39171 വോട്ടിനാണ് അടൂർ പ്രകാശിന്റെ വിജയം.
1991 മുതൽ ഇടതുപക്ഷ സ്ഥാനാർഥികൾ മാത്രം വിജയിക്കുന്ന ആറ്റിങ്ങലിൽ വിജയസാധ്യത എന്ന ഒറ്റ മാനദണ്ഡത്തിലാണ് സന്പത്തിനെ മൂന്നാം അങ്കത്തിനിറക്കിയത്. എന്നാൽ, സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ സന്പത്ത് വീണു.
2014 ൽ 69,378 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിലെ ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തിയ സന്പത്ത് മണ്ഡലത്തിനു കീഴിലുള്ള ഏഴു നിയമസഭാ മണ്ഡലങ്ങളിലും അന്നു മുന്നിലെത്തിയിരുന്നു. എന്നാൽ ഇത്തവണ നെടുമങ്ങാട് ഒഴികെയുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അടൂർ പ്രകാശ് ലീഡ് ചെയ്തു. 2014 ൽ 90,528 വോട്ട് മാത്രം നേടിയ ബിജെപി ഇത്തവണ ശോഭ സുരേന്ദ്രനിലൂടെ 2.46 ലക്ഷം വോട്ടുകൾ നേടി വൻമുന്നേറ്റം നടത്തി.
തിരുവനന്തപുരം
കടുത്ത ത്രികോണ മത്സരത്തിനൊടുവിൽ യുഡിഎഫിലെ ഡോ. ശശി തരൂർ ഒരു ലക്ഷത്തിലേറെ വോട്ടിനു വിജയിച്ച് തിരുവനന്തപുരത്ത് ഹാട്രിക് തികച്ചു. എ. ചാൾസിനു ശേഷം തിരുവനന്തപുരത്ത് തുടർച്ചയായി മൂന്നു തവണ വിജയിക്കുന്ന സ്ഥാനാർഥി എന്ന ബഹുമതിക്കു തരൂർ അർഹനായി. എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട സംസ്ഥാനത്തെ ഏക മണ്ഡലമെന്ന പ്രത്യേകതയും തിരുവനന്തപുരത്തിനാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 15,470 വോട്ടിന് ബിജെപിയിലെ ഒ. രാജഗോപാലിനോട് കഷ്ടിച്ച് ജയിച്ച ശശി തരൂരിന് ഇത്തവണ പോരാട്ടം കടുക്കുമെന്നു വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ, ഫലം വന്നപ്പോൾ ബിജെപിയുടെ കുമ്മനം രാജശേഖരനെ ബഹുദൂരം പിന്നിലാക്കി തരൂർ ആധികാരിക വിജയം തന്നെയാണു കൈവരിച്ചത്. 2014 ൽ തിരുവനന്തപുരം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം എന്നീ നഗരമണ്ഡലങ്ങളിൽ ബിജെപി ഒന്നാമതെത്തിയപ്പോൾ നെയ്യാറ്റിൻകര, പാറശാല, കോവളം എന്നീ ഗ്രാമമണ്ഡലങ്ങളിലെ ഭൂരിപക്ഷത്തിലാണ് തരൂർ വിജയിച്ചത്. ഇത്തവണ നേമം ഒഴികെയുള്ള മണ്ഡലങ്ങളിൽ ലീഡ് ചെയ്ത തരൂർ നെയ്യാറ്റിൻകരയിലും കോവളത്തും പാറശാലയും കൂറ്റൻ ലീഡും നേടി. ന്യൂനപക്ഷ മേഖലകളിൽ ലഭിച്ച പിന്തുണ തരൂരിന് ഇത്തവണയും നിർണായകമായി.