കൊച്ചി: പ്രളയാനന്തര കേരളത്തിൽ സർവവും നഷ്ടപ്പെട്ട കർഷകരുടെ വായ്പകൾ തിരിച്ചുപിടിക്കാൻ മാഫിയകളെപ്പോലെ ബാങ്കുകൾ നിലപാടുകൾ സ്വീകരിക്കരുതെന്നു കത്തോലിക്ക കോണ്ഗ്രസ് കേന്ദ്രസമിതി.
ബാധ്യതകളാൽ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കർഷകരെ സംരക്ഷിക്കുന്നതിനും ഉദ്ധരിക്കുന്നതിനും സർക്കാരിനൊപ്പം അംഗീകൃത ബാങ്കുകൾക്കും ഉത്തരവാദിത്വമുണ്ട്. കർഷകർക്കായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മോറട്ടോറിയം ബാങ്കുകൾ പാലിക്കാൻ തയാറാകാതെ വന്നാൽ മനുഷ്യത്വരഹിതമായ ഇത്തരം ബാങ്കുകളെ ബഹിഷ്കരിക്കാൻ പൊതുസമൂഹം തയാറാകണം.
സർഫാസി നിയമത്തിന്റെ മറവിൽ വീടുകൾ കൈയേറുന്ന ബാങ്കുകളുടെ കിരാത നടപടിക്കെതിരേയും പൊതുസമൂഹം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജനക്ഷേമം മുൻനിർത്തി മന്ത്രിസഭയടുത്ത തീരുമാനം നടപ്പിൽ വരുത്താനും ധനകാര്യ സ്ഥാപനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനും ആവശ്യമായ ആത്മാർഥത സർക്കാർ കാണിക്കണം. ഓരോ പൗരന്റയും സംരക്ഷണത്തിനും നിലനിൽപ്പിനും സർക്കാർ മുഖ്യപ്രാധാന്യം നൽകുന്ന ഭരണനയം രൂപീകരിക്കണമെന്നും കത്തോലിക്ക കോണ്ഗ്രസ് ആവശ്യപ്പെട്ടു.
കൊച്ചിയിൽ ചേർന്ന കത്തോലിക്ക കോണ്ഗ്രസ് യോഗത്തിൽ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജിയോ കടവി, ഭാരവാഹികളായ ടോണി പുഞ്ചക്കുന്നേൽ, പി.ജെ. പാപ്പച്ചൻ, ജോയ് മുപ്രപ്പള്ളി, ജോസ് മേനാച്ചേരി, സാജു അലക്സ്, പി.ടി. ചാക്കോ, ജോസ്കുട്ടി ഒഴുകയിൽ, ബെന്നി ആന്റണി, തോമസ് പീടികയിൽ, ആന്റണി എൽ. തൊമ്മാന, രൂപത ഭാരവാഹികളായ ഫ്രാൻസീസ് മൂലൻ, ഐപ്പച്ചൻ തടിക്കാട്ട്, ജോസുകുട്ടി മാടപ്പള്ളി, റിൻസൻ മണവാളൻ, ബിജു കുണ്ടുകുളം, തോമസ് ആന്റണി, ബേബി പെരുമാലിൽ, ജോമി കൊച്ചുപറന്പിൽ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.