പുതുക്കാട്: ദേശീയപാതയിലെ പാലിയേക്കര ടോൾപ്ലാസയിൽ ടോൾപിരിവ് പത്തുവർഷത്തിലേക്കടുക്കുമ്പോൾ നിർമാണ ചെലവിന്റെ 97 ശതമാനം പിരിച്ചെടുത്തു കഴിഞ്ഞതായി വിവരാവകാശരേഖ. നിലവിലെ കരാർ വ്യവസ്ഥപ്രകാരം 2028 ജൂലൈ 21 വരെ കണ്സ്ട്രക്ഷൻ കമ്പനിക്കു ടോൾ പിരിക്കാം. നിലവിലെ കണക്കനുസരിച്ചു കാലാവധി പൂർത്തിയാകുമ്പോൾ നിർമാണ ചെലവിന്റെ പത്തു മടങ്ങ് കമ്പനി പിരിച്ചെടുത്തിരിക്കും.
പാലിയേക്കര ടോൾപ്ലാസയിലൂടെ പ്രതിദിനം 45,000 വാഹനങ്ങൾ കടന്നുപോകുന്നു എന്നാണ് ദേശീയപാത അഥോറിറ്റിയുടെ കണക്കുകൾ. ഇതനുസരിച്ച് ഒരു ദിവസം 30 ലക്ഷം രൂപയാണ് കമ്പനി പിരിച്ചെടുക്കുന്നത്. 2012 ഫെബ്രുവരി മുതൽ 698.14 കോടി രൂപ ടോൾ ഇനത്തിൽ കമ്പനി പിരിച്ചുകഴിഞ്ഞു.
ദേശീയപാത നിർമാണവും ടോൾപ്ലാസ നടത്തിപ്പും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിർമാണത്തിന് 721.17 കോടി രൂപയാണ് കമ്പനി പറയുന്ന ചെലവ്.
നിലവിലെ വരുമാനമനുസരിച്ച് 23 കോടി രൂപകൂടി പിരിച്ചാൽ നിർമാണ ചെലവ് പൂർണമായും കമ്പനിക്കു തിരിച്ചുകിട്ടും. ഇപ്പോഴത്തെ കണക്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം 20,43,72,136 രൂപയാണ് ടോൾ ഇനത്തിൽ കമ്പനിക്കു ലഭിച്ചത്. 2018-19 വർഷത്തിൽ ഇതു 11,63,79,447 രൂപയായിരുന്നു. അതായത്, രണ്ടു വർഷത്തെ ടോൾ തുക മാത്രം 32,07,51,583 രൂപയായിരുന്നുവെന്ന് ചുരുക്കം. കിട്ടാനുള്ള 23 കോടി രൂപയ്ക്കായി രണ്ടു വർഷത്തെ ടാേൾ പിരിവ് പോലും വേണ്ടിവരില്ലെന്നിരിക്കെ പിരിവ് എട്ട് വർഷത്തേക്ക് ദീർഘിപ്പിച്ചിരിക്കുന്നു എന്നതാണ് വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്.
ദേശീയപാതയിൽ ഫാസ്ടാഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നടപ്പാക്കുന്നതു കമ്പനികൾക്കു ടോൾപിരിവ് സുഗമമാക്കാനാണെന്നാണ് ഇപ്പോഴത്തെ ആരോപണം. മണ്ണുത്തി മുതൽ ഇടപ്പള്ളിവരെയുള്ള ഭാഗത്തു കിലോമീറ്ററുകളോളം ഇപ്പോഴും സർവീസ്റോഡിനു സ്ഥലമില്ലാത്ത സ്ഥിതിയുണ്ട്. നിരീക്ഷണ കാമറകൾ, അപകടവിവരങ്ങൾ അറിയിക്കുന്നതിനുള്ള ഫോണ്സൗകര്യം, ഡ്രെയ്നേജ് സംവിധാനം എന്നിവയെല്ലാം കാര്യക്ഷമമല്ല. യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രങ്ങൾ, ബസ് ബേകൾ, ശുചിമുറികൾ എന്നിവയും കരാറിൽ മാത്രമൊതുങ്ങുകയാണ്.
ടോൾപിരിവ് പത്തു വർഷമാകുമ്പോഴും ഉപയോക്താക്കൾക്ക് അവകാശപ്പെട്ട സൗകര്യങ്ങൾ ഉറപ്പു വരുത്താൻ ദേശീയപാത അഥോറിറ്റിക്കോ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കോ കഴിയുന്നില്ല. എന്നാൽ കൃത്യമായ ഇടവേളകളിൽ ടോൾനിരക്ക് ഉയർത്തുന്നതിൽ കമ്പനി മുടക്കം വരുത്താറില്ല. യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം ഫാസ്ടാഗ് സംവിധാനം നിർബന്ധമാക്കുന്നതും, പ്രാദേശിക വാഹനങ്ങൾക്കു നൽകിയിരുന്ന യാത്രാസൗജന്യം ഘട്ടംഘട്ടമായി പിൻവലിക്കുന്നതും തടയാൻ സർക്കാരിനു കഴിയുന്നില്ലെന്നതും വലിയ വിമർശനത്തിനിടയാക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.