തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര കോവിഡ് വൈറസ് മൂന്നു പേർക്കുകൂടി സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിലെ രണ്ടു യുവാക്കൾക്കും പത്തനംതിട്ടയിലെ 52 വയസുള്ള ഒരാൾക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ഒൻപതു പേരിലാണ് ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്തിയത്. യുകെയിൽനിന്നെത്തി പോസിറ്റീവായി തുടർപരിശോധനയ്ക്കായി എൻഐവി പൂനയിലേക്ക് അയച്ചിരുന്ന മൂന്നു പേരിലാണ് ജനിതക മാറ്റമുള്ള വൈറസ് സ്ഥിരീകരിച്ചത്.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ 5490 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം- 712, എറണാകുളം- 659, കോഴിക്കോട്- 582, പത്തനംതിട്ട- 579, കൊല്ലം- 463, കോട്ടയം- 459, തൃശൂർ- 446, ആലപ്പുഴ- 347, തിരുവനന്തപുരം- 295, കണ്ണൂർ- 235, വയനാട്- 229, പാലക്കാട്- 210, ഇടുക്കി- 202, കാസർഗോഡ്- 72 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗികളുടെ എണ്ണം. അടുത്തിടെ യുകെയിൽനിന്നു വന്ന 56 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാന്പിളുകൾ തുടർപരിശോധനയ്ക്കായി എൻഐവി പൂനയിലേക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,712 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.11 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങൾ കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3392 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 4911 പേർക്ക് സന്പർക്കത്തിലൂടെയാണു രോഗബാധ. 52 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 4337 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,01,293 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ആറു പുതിയ ഹോട്ട് സ്പോട്ടുകൾകൂടി നിലവിൽവന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.