ന്യൂഡൽഹി: വോട്ടിംഗ് നടപടികൾ പൂർത്തിയാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ വ്യാപക ക്രമക്കേടു നടത്തിയെന്ന ആശങ്ക പ്രചരിക്കുന്നതിനിടെ വിവിപാറ്റ് പേപ്പർ സ്ലിപ്പുകൾ ആദ്യം എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ. ഇക്കാര്യം ഇന്നു നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതായി പ്രതിപക്ഷ പാർട്ടി നേതാക്കൾ പറഞ്ഞു. ഇവിഎം സൂക്ഷിക്കുന്നതിൽ വേണ്ടത്ര ഉത്തരവാദിത്വം കാട്ടിയില്ലെന്നും ആവശ്യത്തിനു സുരക്ഷ ഒരുക്കിയിട്ടില്ലെന്നും പ്രതിപക്ഷം കമ്മീഷനു മുന്പാകെ ആരോപിച്ചു.
വോട്ടെടുപ്പിൽ ഉപയോഗിച്ചെന്നു കരുതപ്പെടുന്ന ഇലക് ട്രോണിക് വോട്ടിംഗ് മെഷീനുകൾ ലോറികളിലും മിനി ട്രക്കുകളിലുമായി കൊണ്ടുപോകുന്നതിന്റെയും സ്ട്രോംഗ് റൂമിൽ നിന്നു മാറ്റുന്നതിന്റെയും വീഡിയോ അടക്കമുള്ളവ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്.
ഇക്കാര്യത്തിൽ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ 21 പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കൾ ഡൽഹിയിലെ കോണ്സ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ യോഗം ചേർന്നതിനു ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. എന്നാൽ, പ്രതിപക്ഷം ഉയർത്തുന്ന ആശങ്കകളിൽ കഴന്പില്ലെന്ന നിലപാടാണ് കമ്മീഷൻ സ്വീകരിച്ചത്.
അതേസമയം, ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് പേപ്പർ സ്ലിപ്പുകൾ ആദ്യം എണ്ണണമെന്ന ആവശ്യം ഇന്നു രാവിലെ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യാമെന്ന് കമ്മീഷൻ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്കു ശേഷം കോണ്ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു.
ആദ്യം ഇവിഎം മെഷീനിലെ വോട്ടുകൾ എണ്ണുമെന്നും പിന്നീട് വിവിപാറ്റുകൾ എണ്ണുമെന്നുമാണ്, കമ്മീ ഷൻ പറയുന്നത്. വിവിപാറ്റ് എണ്ണൽ വോട്ടെണ്ണലിനു ശേഷമായാൽ വ്യത്യാസം പരിഹരിക്കാൻ താമസമുണ്ടാകുമെന്നും കോണ്ഗ്രസ് നേതാവ് ഗുലാംനബി ആസാദ് വിശദമാക്കി.
വിവിപാറ്റ് പേപ്പർ സ്ലിപ്പുകൾ എണ്ണാൻ കൂടുതൽ സമയമെടുക്കുമെന്നും അത് വോട്ടെണ്ണൽ നടപടികളെ ബാധിക്കുമെന്നുമാണ് കമ്മീഷൻ വാദിക്കുന്നത്. 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ഹർജിയിലും കമ്മീഷൻ ഈ നിലപാടാണ് സ്വീകരിച്ചിരുന്നത്. വോട്ടെടുപ്പിനിടയിൽ മറ്റ് പാർട്ടി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യുന്പോൾ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ലഭിച്ചതായി അനേകം പരാതികൾ പാർട്ടി നേതാക്കൾ ഉന്നയിച്ചു. ഇക്കാര്യത്തിൽ കമ്മീഷന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും കുറ്റപ്പെടുത്തി.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, ഗുലാംനബി ആസാദ്, മനു അഭിഷേക് സിംഗ്വി, ഡിഎംകെ നേതാവ് കനിമൊഴി, എൻസിപി നേതാവ് പ്രഫുൽ പട്ടേൽ, സമാജ്വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ്, ബിഎപി നേതാവ് സതീഷ് ചന്ദ്ര മിശ്ര, തൃണമൂൽ കോണ്ഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ, സിപിഐ നേതാക്കളായ സുധാകർ റെഡ്ഡി, ഡി. രാജ തുടങ്ങിയവർ പങ്കെടുത്തു.
ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.