പ തിനേഴാാം സീസണ് ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ ആരവത്തിലേക്ക് ഇനിയുള്ളത് വെറും ആറ് ദിനങ്ങളുടെ അകലം മാത്രം. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് സൂപ്പർ താരമായ വിരാട് കോഹ്ലി ആറ് റണ്‍സ് കൂടി എടുത്താൽ പുതിയൊരു റിക്കാർഡിനുടമയാകും.
അതേസമയം, ഇത്തവണ കളത്തിൽ ഉണ്ടാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. വ്യക്തിപരമായ കാരണങ്ങളാൽ വിരാട് കോഹ്ലി ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ച് മത്സര ടെസ്റ്റ് പരന്പരയിൽനിന്ന് വിട്ടുനിന്നിരുന്നു.
വരുംദിനങ്ങളിൽ കോഹ്ലി ആർസിബി ക്യാന്പിൽ ചേരുമെന്നാണ് ലഭിക്കുന്ന സൂചന. 22ന് നിലവിലെ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന് എതിരേയാണ് ഐപിഎല്ലിൽ ആർസിബിയുടെ ആദ്യമത്സരം. 2024 എഡിഷന്റെ ഉദ്ഘാടന മത്സരവുമാണിത്.
ട്വന്റി-20 ക്രിക്കറ്റിൽ 12,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റർ എന്ന റിക്കാർഡിലേക്കാണ് വിരാട് കോഹ്ലിക്ക് ആറ് റണ്‍സ് കൂടി വേണ്ടത്. നിലവിൽ 11,994 റണ്‍സ് ട്വന്റി-20 ഫോർമാറ്റിൽ കോഹ്ലിക്കുണ്ട്. 376 മത്സരങ്ങളിൽനിന്ന് എട്ട് സെഞ്ചുറിയും 91 അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്. ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റണ്‍സുള്ള ബാറ്ററും കോഹ്ലിതന്നെ. 11,156 റണ്‍സ് നേടിയ രോഹിത് ശർമയാണ് കോഹ്ലിക്കു പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കാരൻ.
ആർസിബിയുടെ മുൻ താരമായ ക്രിസ് ഗെയ്ലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ട്വന്റി-20 റണ്‍സുള്ള ബാറ്റർ, 14562. ഷൊയ്ബ് മാലിക് (13360), കിറോണ്‍ പൊള്ളാർഡ് (12900), അലക്സ് ഹെയ്ൽസ് (12225), ഡേവിഡ് വാർണർ (12065) എന്നിവരാണ് ട്വന്റി-20യിൽ 12,000 റണ്‍സ് ക്ലബ്ബിലുള്ളത്.
ആർസിബി സെഞ്ചുറി
ഐപിഎല്ലിൽ ഇതുവരെ കിരീടം നേടാൻ സാധിച്ചിട്ടില്ലെങ്കിലും ചാന്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ടീമാണ് ആർസിബി, 17 എണ്ണം. ആർസിബി നേടിയ 17 സെഞ്ചുറിയിൽ ഏഴ് എണ്ണവും കോഹ്ലിയുടെ ബാറ്റിൽനിന്നാണെന്നതും ശ്രദ്ധേയം. ക്രിസ് ഗെയ്ൽ അഞ്ചും എബി ഡിവില്യേഴ്സ് രണ്ടും സെഞ്ചുറി ആർസിബി ജഴ്സിയിൽ നേടി.
മൂന്ന് തവണ ഫൈനലിൽ പ്രവേശിച്ചതാണ് ആർസിബിയുടെ (2009, 2011, 2016) ഐപിഎല്ലിലെ ഇതുവരെയുള്ള മികച്ച പ്രകടനം. 17-ാം സീസണിൽ ഇറങ്ങുന്പോൾ കന്നിക്കിരീടമാണ് ടീം പ്രതീക്ഷിക്കുന്നത്. 2024 താരലേലത്തിൽ 17.5 കോടി രൂപ മുടക്കി ഓസീസ് ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീനിനെയും, 11.5 കോടി മുടക്കി വെസ്റ്റ് ഇൻഡീസ് പേസർ അൽസാരി ജോസഫിനെയും ആർസിബി സ്വന്തമാക്കി. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി, ഗ്ലെൻ മാക്സ്വെൽ, കോഹ്ലി എന്നിവർക്കൊപ്പം ഗ്രീനും ചേരുന്പോൾ ആർസിബി കരുത്താർജിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.