തുടർച്ചയായ ആറ് തോൽവിക്കുശേഷം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആശ്വാസം ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 35 റണ്‍സിനു തോൽപ്പിച്ചാണ് ആർസിബി സീസണിലെ രണ്ടാം ജയം നേടിയത്.
2024 ഐപിഎല്ലിൽ ഒന്‍പത് മത്സരങ്ങൾ പൂർത്തിയാക്കി നാല് പോയിന്റുമായി ടേബിളിന്റെ ഏറ്റവും അടിയിലാണ് ആർസിബി ഇപ്പോഴും. സണ്‍റൈസേഴ്സിന് എതിരായ ജയം ആർസിബിയുടെ പ്ലേ ഓഫ് സാധ്യത വർധിപ്പിച്ചോ? നോക്കാം...
പ്ലേ ഓഫ് സാധ്യത
ലീഗ് പോയിന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകളാണ് പ്ലേ ഓഫ് ടിക്കറ്റ് കരസ്ഥമാക്കുന്നത്. നിലവിലെ സ്ഥിതിയനുസരിച്ച് ആദ്യ രണ്ട് സ്ഥാനം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ലഭിക്കില്ലെന്ന് ഉറപ്പാണ്. ശേഷിക്കുന്ന രണ്ട് സ്ഥാനത്തിനായാണ് ആർസിബിയുടെ ശ്രമം.
സീസണിൽ റോയൽ ചലഞ്ചേഴ്സിനു ശേഷിക്കുന്നത് അഞ്ച് മത്സരങ്ങൾ മാത്രം. അഞ്ചിലും ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സാധ്യതാ വലയത്തിൽ ഉൾപ്പെടാൻ സാധിക്കൂ. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ ജയിച്ചാൽ മാത്രം പോരാ, നിലവിൽ പോയിന്റ് ടേബിളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള രാജസ്ഥാൻ റോയൽസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകൾ അവരുടെ ശേഷിക്കുന്ന മത്സരങ്ങളിൽ മഹാഭൂരിപക്ഷവും ജയിക്കുകയും വേണം.
ശേഷിക്കുന്ന മത്സരങ്ങളിൽ രാജസ്ഥാനും കോൽക്കത്തയും രണ്ട് വീതവും സണ്‍റൈസേഴ്സ് ഒരു തോൽവിയും വഴങ്ങിയാൽ അവർക്ക് 22, 20, 20 എന്നിങ്ങനെ പോയിന്റാകും. അതോടെ 14 പോയിന്റുമായി ആർസിബിക്ക് പ്ലേ ഓഫിൽ കടക്കാം.
എന്നാൽ, ഇതിനിടെ 10 പോയിന്റുമായി ലക്നോ സൂപ്പർ ജയന്റ്സും എട്ട് പോയിന്റ് വീതവുമായി ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപ്പിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളും ഉണ്ടെന്നതും വിസ്മരിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ഒന്നിലധികം ടീമുകൾക്ക് 14 പോയിന്റ് വരുകയും നെറ്റ്റണ്‍റേറ്റിന്റെ അടിസ്ഥാനത്തിൽ പ്ലേ ഓഫ് ടിക്കറ്റ് ആർക്കെന്ന് നിശ്ചയിക്കുന്ന സാഹചര്യവും ഉണ്ടായേക്കാം.
ശേഷം സ്ക്രീനിൽ
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ രണ്ട് എണ്ണം ഗുജറാത്ത് ടൈറ്റൻസിന് എതിരേയാണ്. ആ രണ്ട് മത്സരങ്ങളും അടുത്തടുത്താണ് നടക്കുക എന്നതും ശ്രദ്ധേയം. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ ആദ്യത്തേത് നാളെ ഗുജറാത്തിനെതിരേയാണ്. പഞ്ചാബ് കിംഗ്സ്, ഡൽഹി ക്യാപ്പിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് ടീമുകൾക്കെതിരേയാണ് ബാക്കിയുള്ള മത്സരങ്ങൾ.
ആർസിബിയുടെ ശേഷിക്കുന്ന മത്സരക്രമം:
ഏപ്രിൽ 28:
Vs ഗുജറാത്ത്, 3.30 pm
മേയ് 04:
Vs ഗുജറാത്ത്, 7.30 pm
മേയ് 09:
Vs പഞ്ചാബ്, 7.30 pm
മേയ് 12:
Vs ഡൽഹി, 7.30 pm
മേയ് 18:
Vs ചെന്നൈ, 7.30 pm
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.