മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്റെ മിന്നൽ പ്രകടനം. അഞ്ച് അർധ സെഞ്ചുറി പിറന്ന മത്സരത്തിൽ മുംബൈ ഏഴ് വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ കീഴടക്കി. മുംബൈയുടെ തുടർച്ചയായ രണ്ടാം ജയമാണ്. സ്കോർ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 196/8 (20). മുംബൈ ഇന്ത്യൻസ് 199/3 (15.3).
മുംബൈക്കുവേണ്ടി ഇഷാൻ കിഷൻ (34 പന്തിൽ 69), സൂര്യകുമാർ യാദവ് (19 പന്തിൽ 52), രോഹിത് ശർമ (24 പന്തിൽ 38), ഹാർദിക് പാണ്ഡ്യ ( ആറ് പന്തിൽ 21 നോട്ടൗട്ട് ), തിലക് വർമ (10 പന്തിൽ 16 നോട്ടൗട്ട് ) എന്നിവർ തിളങ്ങി.
റിക്കാർഡ് ബുംറ
നാല് ഓവറിൽ 21 റണ്സ് വഴങ്ങി മുംബൈ ഇന്ത്യൻസിന്റെ മിന്നും പേസർ ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ഐപിഎല്ലിൽ ബുംറയുടെ രണ്ടാമത് അഞ്ച് വിക്കറ്റ് പ്രകടനമാണ്. ഐപിഎൽ ചരിത്രത്തിൽ അഞ്ച് വിക്കറ്റ് നേട്ടം രണ്ട് തവണ സ്വന്തമാക്കുന്ന നാലാമത് ബൗളറായി ബുംറ. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ ഏറ്റവും കൂടുതൽ വിക്കറ്റുള്ള ബൗളർ (29) എന്ന നേട്ടവും ബുംറ സ്വന്തമാക്കി. വിരാട് കോഹ്ലി (3), ഫാഫ് ഡുപ്ലെസി (61), മഹിപാൽ ലോംറോർ (0), സൗരവ് ചൗഹാൻ (9), വിജയ് കുമാർ (0) എന്നിവരായിരുന്നു ബുംറയുടെ ഇരകൾ.
മൂന്ന് ഫിഫ്റ്റി
ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ ഇടയിലും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മാന്യമായ സ്കോർ പടുത്തുയർത്തി. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി (40 പന്തിൽ 61), രജത് പാട്ടിദാർ (26 പന്തിൽ 50), ദിനേശ് കാർത്തിക് (23 പന്തിൽ 53 നോട്ടൗട്ട്) എന്നിവരുടെ അർധസെഞ്ചുറികളാണ് ആർസിബിയെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 196ൽ എത്തിച്ചത്. ഐപിഎല്ലിൽ കാർത്തികിന്റെ 21-ാം അർധസെഞ്ചുറിയാണ്.
അതേസമയം, ഗ്ലെൻ മാക്സ്വെൽ പൂജ്യത്തിനു പുറത്തായി നാണംകെട്ട റിക്കാർഡ് നേടി. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഡക്ക് എന്നതിൽ ദിനേശ് കാർത്തികിനും രോഹിത് ശർമയ്ക്കും ഒപ്പം (17) മാക്സ്വെൽ എത്തി. 2024 സീസണിൽ ഓസീസ് താരത്തിന്റെ മൂന്നാം ഡക്കാണ്.
IPL പോയിന്റ്
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
രാജസ്ഥാൻ 5 4 1 8
കോൽക്കത്ത 4 3 1 6
ലക്നോ 4 3 1 6
ചെന്നൈ 5 3 2 6
ഹൈദരാബാദ് 5 3 2 6
ഗുജറാത്ത് 6 3 3 6
മുംബൈ 5 2 3 4
പഞ്ചാബ് 5 2 3 4
ബംഗളൂരു 6 1 5 2
ഡൽഹി 5 1 4 2
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.