ലാഭമെടുപ്പിൽ കാലിടറി സ്വർണം; 71,000 രൂപയ്ക്ക് മുകളിൽത്തന്നെ
Friday, May 23, 2025 10:56 AM IST
കൊച്ചി: നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ സ്വർണവില താഴേക്ക്. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 71,520 രൂപയിലും ഗ്രാമിന് 8,940 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,325 രൂപയിലെത്തി.
ഏപ്രിൽ 22ന് ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയും ഒറ്റയടിക്ക് ഉയർന്ന സ്വർണവില പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമെന്ന പുത്തൻ ഉയരത്തിലെത്തിയിരുന്നു. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ബുധനാഴ്ച പവന് 1,760 രൂപ കൂടിയ സ്വർണവില വീണ്ടും 71,000 രൂപ പിന്നിടുകയാണുണ്ടായത്. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ പവന് 2,900 രൂപയിലധികം കൂടിയശേഷമാണ് ഇന്ന് താഴേക്കുപോയത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര വില ശനിയാഴ്ച കുറിച്ച ഔൺസിന് 3,344 ഡോളർ നിലവാരത്തിൽ നിന്ന് കനത്ത ലാഭമെടുപ്പിനെ തുടർന്ന് ഇന്ന് 3,290 ഡോളർ നിലവാരത്തിലേക്ക് വീണതാണ് കേരളത്തിലും വില കുറയാൻ സഹായിച്ചത്.
അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 110 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.