ഒക്ടോബര്‍ ഏഴാം തീയതിയല്ല ചരിത്രം ആരംഭിച്ചത്: ശശി തരൂരിന്‍റെ പ്രസംഗത്തെ വിമര്‍ശിച്ച് എം.സ്വരാജ്
ഒക്ടോബര്‍ ഏഴാം തീയതിയല്ല ചരിത്രം ആരംഭിച്ചത്: ശശി തരൂരിന്‍റെ പ്രസംഗത്തെ വിമര്‍ശിച്ച് എം.സ്വരാജ്
Friday, October 27, 2023 9:45 AM IST
വെബ് ഡെസ്ക്
കൊച്ചി: ഇസ്രയേലിനെ ആക്രമിച്ചത് ഭീകരാണെന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് സിപിഎം നേതാവ് എം. സ്വരാജ്. മു​സ്ലിം​ലീ​ഗിന്‍റെ ചെലവില്‍ ഡോ. ശശി തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയിരിക്കുന്നുവെന്നും ഒക്ടോബര്‍ ഏഴാം തീയതിയല്ല ചരിത്രം ആരംഭിച്ചതെന്ന് അദ്ദേഹത്തിന് അറിയാതിരിക്കില്ലെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ എം. സ്വരാജ് കുറിച്ചു.

ഇസ്രയേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ലെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ മനുഷ്യവകാശ റാലിയില്‍ മുഖ്യാതിഥിയായി സംസാരിക്കവെയാണ് ഹമാസ് ഭീകരാണ് ഇസ്രയേലിനെ ആക്രമിച്ചതെന്ന് ഡോ. ശശി തരൂര്‍ പറഞ്ഞത്.

ഒക്‌ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലില്‍ ആക്രമണം നടത്തി 1400 പേരെ കൊന്നു. ഇരുന്നൂറോളം പേരെ ബന്ദികളാക്കി.അതിന്‍റെ മറുപടിയായിട്ടാണ് ഇസ്രയേല്‍ ഗാസയില്‍ ബോംബിംഗ് നടത്തി 6000 പേരെ കൊന്നതെന്ന് തരൂര്‍ പറഞ്ഞു. ഇസ്രേലി പ്രതികാരം അതിരുകടന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‌

എം. സ്വരാജിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്‍റെ ചെലവില്‍ ഡോ.ശശി തരൂര്‍ ഇസ്രായേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയിരിക്കുന്നു. രാജ്യത്തിന്‍റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും പലസ്തീന്‍റെ ഭാഗത്തു നിന്നുണ്ടായത് 'ഭീകരവാദികളുടെ അക്രമ'ണമാണെന്ന് ഡോ.ശശി തരൂര്‍ ഉറപ്പിക്കുന്നു.


ഒപ്പം ഇസ്രായേലിന്‍റേത് 'മറുപടി'യും ആണത്രെ ..വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം. ഒക്ടോബര്‍ ഏഴാം തിയ്യതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല.

എന്നിട്ടും ഇസ്രായേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെല്‍ അവീവില്‍ നിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയില്‍ നിന്നും ഡോ. ശശി തരൂരും പലസ്തീനെ അക്രമിക്കുമ്പോള്‍ മുസ്ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോല്‍പിച്ച ആഹ്ലാദത്തിലാണ്.

Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<