അശോക സർവകലാശാല പ്രഫസറുടെ ഇടക്കാല ജാമ്യം നീട്ടി
Thursday, May 29, 2025 7:20 AM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലൂടെ വിമർശനം നടത്തിയതിന്റെ പേരിൽ ഹരിയാന പോലീസ് അറസ്റ്റ് ചെയ്ത അശോക സർവകലാശാലയിലെ പ്രഫ. അലി ഖാൻ മഹ്മൂദാബാദിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി.
കേസുമായി ബന്ധപ്പെട്ട് ലേഖനങ്ങൾ എഴുതുകയോ സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ ഇടുകയോ പ്രസംഗിക്കുകയോ ചെയ്യരുതെന്ന വ്യവസ്ഥ നിലനിർത്തിക്കൊണ്ടാണ് ഇടക്കാല ജാമ്യം നീട്ടി നൽകിയത്.
ഓപ്പറേഷൻ സിന്ദൂറിനെതിരായ ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരേ ഫയൽ ചെയ്ത രണ്ട് എഫ്ഐആറുകളിൽ മാത്രമേ മഹ്മൂദാബാദിനെതിരേ അന്വേഷണം നടത്താൻ പാടൂള്ളൂവെന്നും അന്വേഷണം മറ്റു വിഷയങ്ങളിലേക്ക് വ്യാപിപ്പിക്കരുതെന്നും കോടതി നിർദേശം നൽകി.
വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത രീതി ചോദ്യം ചെയ്തു ദേശീയ മനുഷ്യാവകാശ കമ്മീഷൻ നൽകിയ നോട്ടീസിനു മറുപടി നൽകിയോയെന്നു വിശദീകരിക്കാൻ ഹരിയാന സർക്കാരിനോട് ജസ്റ്റീസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു.