ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്: ആദ്യ ദിനത്തിൽ ബൗളർമാരുടെ ആധിപത്യം
Wednesday, June 11, 2025 11:03 PM IST
ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ദിനത്തിൽ ബൗളർമാരുടെ ആധിപത്യം. ആദ്യ ദിനത്തിലെ മത്സരം അവസാനിപ്പിക്കുന്പോൾ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 43 റൺസെടുത്തിട്ടുണ്ട്. ഓസ്ട്രേലിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 212 റൺസ് പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 169 റൺസ് പിറകിലാണ്.
ഓസ്ട്രേലിയയുടെ സ്കോറിനെ പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 30 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. എയ്ഡൻ മാർക്രം, റയാൻ റിക്കിൾട്ടൻ, വിയാൻ മുൾഡർ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
റിക്കിൾട്ടൺ 16 റൺസും മുൾഡർ ആറ് റൺസും സ്റ്റബ്സ് രണ്ട് റൺസും എടുത്തപ്പോൽ മാർക്രത്തിന് റൺസൊനും സ്കോർ ചെയ്യാനായില്ല. നായകൻ ടെംബ ബാവുമയും ഡേവിഡ് ബെഡിംഗ്ഹാമുമാണ് ക്രീസിലുള്ളത്. ബാവുമ മൂന്ന് റൺസും ബെഡിംഗ്ഹാം എട്ട് റൺസും എടുത്തിട്ടുണ്ട്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റെടുത്തു. ജോഷ് ഹേസൽവുഡും പാറ്റ് കമ്മിൻഡസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കൻ പേസ് ആക്രമണത്തിന് മുന്നിൽ ഓസ്ട്രേലിയയ്ക്ക് പിടിച്ചുനിൽക്കാനായിരുന്നില്ല. ബ്യൂ വെബ്സ്റ്ററിനും സ്റ്റീവ് സ്മിത്തിനും മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങാനായത്. 72 റൺസെടുത്ത വെബ്സ്റ്റർ ആണ് ഓസ്ട്രേലിയയുടെ ടോപ്സ്കോറർ. സ്റ്റീവ് സ്മിത്ത് 66 റൺസാണ് എടുത്തത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗീസോ റബാഡ അഞ്ച് വിക്കറ്റെടുത്തു. മാർക്കോ യാൻസൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. കേശവ് മഹാരാജും എയ്ഡൻ മാർക്രമും ഓരോ വിക്കറ്റ് വീതമെടുത്തു.