"ഞാൻ ചെയ്യാൻ പോകുന്നതിന് എന്നോട് ക്ഷമിക്കൂ’; കൂട്ടക്കൊലയ്ക്ക് മുൻപ് മാപ്പ്
Thursday, June 12, 2025 5:50 AM IST
വിയന്ന: ഓസ്ട്രിയയിലെ സ്കൂളിൽ 10 പേരെ കൊലപ്പെടുത്തിയ 21 വയസുകാരൻ കൃത്യം നടത്തുന്നതിന് മുൻപ് മാപ്പ് ചോദിച്ചതായി റിപ്പോർട്ട്.
ആർതർ എ എന്ന മുൻ വിദ്യാർഥിയാണ് സ്കൂളിലെത്തി വിദ്യാർഥികളെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയത്. ആർതർ ഒരു പൂച്ചയെ എടുത്തു കൊണ്ട് നിൽക്കുന്ന ചിത്രം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
കൃത്യം നടന്ന ശേഷം ഇതാദ്യമായിട്ടാണ് ആർതറിന്റെ ചിത്രം പുറത്തുവരുന്നത്. ആക്രമണത്തിൽ ഗുരുതരമായ പരുക്കേറ്റ വിദ്യാർഥികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
ഷോട്ട് ഗണും പിസ്റ്റളുമാണ് പ്രതി കൃത്യം നടത്താൻ ഉപയോഗിച്ചത്. രണ്ട് ആയുധങ്ങൾക്കും ആർതറിന് ലൈസൻസിനുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൃത്യം നടത്തുന്ന നിമിഷങ്ങൾക്ക് മുൻപ് ആർതർ അമ്മയ്ക്ക് വിഡിയോ സന്ദേശം അയച്ചിരുന്നു. ‘ഞാൻ ചെയ്യാൻ പോകുന്നതിന് എന്നോട് ക്ഷമിക്കൂ’ എന്നായിരുന്നു വിഡിയോ സന്ദേശം. സന്ദേശം ലഭിച്ച് 24 മിനിറ്റിന് ശേഷമാണ് അമ്മ അത് കാണുന്നത്. ഉടൻ തന്നെ അമ്മ വിവരം പോലീസിനെ അറിയിച്ചെങ്കിലും ഇതിനകം ആർതർ ആക്രമണം നടത്തിക്കഴിഞ്ഞിരുന്നു.
സ്കൂളിൽ വച്ച് നേരിട്ട പരിഹാസങ്ങളാണ് ആർതറിനെ കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. തന്റെ പൂച്ചയെ നോക്കണമെന്നും ആർതർ എഴുതി വെച്ചിരുന്നത് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആറ് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ്. ഒരാൾ പ്രായപൂർത്തിയായ സ്ത്രീയാണെന്നാണ് സൂചന. ആർതർ ശുചിമുറിയിൽ സ്വയം വെടിവെച്ചാണ് ജീവനൊടുക്കിയത്. ഈ സ്കൂളിൽ നിന്ന് പാതിവഴിയിൽ പഠനം നിർത്തിയ പോയ വിദ്യാർഥിയായിരുന്നു ആർതർ.