എന്തിന് ജനങ്ങളുടെ പണം ചെലവഴിക്കണം? കപ്പല്‍ കമ്പനിയില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി
Thursday, June 12, 2025 12:10 PM IST
കൊച്ചി: കേരള തീരത്തുണ്ടായ രണ്ട് കപ്പല്‍ അപകടങ്ങളില്‍ പഴുതടച്ച നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നല്കി ഹൈക്കോടതി. സർക്കാരിന് കപ്പൽ കമ്പനികൾക്കെതിരേ ക്രിമിനൽ, സിവിൽ നടപടികൾ സ്വീകരിക്കാം. അതിൽ ഒരു പഴുതും ഉണ്ടാവരുതെന്നും വീഴ്ച വരുത്തിയവരുണ്ടെങ്കില്‍ ആരും രക്ഷപെടരുതെന്നും കോടതി ഉത്തരവിട്ടു.
സർക്കാർ ചെലവാകുന്ന മുഴുവൻ തുകയും കപ്പൽ കമ്പനിയിൽ നിന്ന് ഈടാക്കണമെന്നും കോടതി നിർദേശിച്ചു. കേരള തീരത്ത് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവേയാണ് ഹൈക്കോടതി നിർദേശം. പുറംകടലില്‍ കഴിഞ്ഞ ദിവസം കത്തിയ വാന്‍ഹായ് കപ്പല്‍ അപകടം കൂടി കേസിന്റെ ഭാഗമാക്കാനും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്കി.
കപ്പല്‍ അപകടങ്ങളില്‍ എന്തിനാണ് പൊതുജനങ്ങളുടെ പണം ചെലവഴിക്കുന്നതെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഇതുവരെ എത്ര തുക കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് ചെലവഴിച്ചിട്ടുണ്ട്? ഇത് ജനങ്ങളുടെ നികുതിപ്പണമാണ്. കപ്പല്‍ കമ്പനിക്ക് ഇക്കാര്യത്തില്‍ ക്ലെയിം ഉള്ളതാണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഏതൊക്കെ കാര്യത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാം എന്നത് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. നമ്മുടെ മത്സ്യമേഖലയ്ക്കും, സമ്പദ്മേഖലയ്ക്കും അടക്കം ഉണ്ടാകുന്ന നഷ്ടം കപ്പല്‍ കമ്പനിയില്‍ നിന്നും ഈടാക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
കേസെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവകാശ പ്രകാരം കൊച്ചി കപ്പല്‍ അപകടത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. കൊച്ചിയിലെ അപകടത്തിൽ എണ്ണച്ചോർച്ചയാണ് പ്രശ്നം. കണ്ണൂർ അഴീക്കൽ കപ്പൽ അപകടത്തിൽ അപകടകരമായ കെമിക്കൽ മെറ്റീയലുകളുണ്ടായിരുന്നുവെന്നും എജി അറിയിച്ചു.
കേസില്‍ സിവിലായും ക്രിമിനലായും നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ എന്താണ് തടസമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. പരാതി കിട്ടിയ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തതെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് നടപടികളില്‍ കാലതാമസം പാടില്ലെന്ന നിര്‍ദേശത്തോടെ കേസ് പരിഗണിക്കുന്നത് ഈ മാസം 19 ലേക്ക് മാറ്റി. ഇതിനു മുമ്പായി സ്വീകരിച്ച നടപടികള്‍ അടക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.