കപ്പലിലെ തീയണയ്ക്കാനുള്ള ശ്രമം ഫലം കാണുന്നു; നാവികർക്കായുള്ള തെരച്ചിൽ തുടരുന്നു
Tuesday, June 10, 2025 10:25 PM IST
കോഴിക്കോട്: അറബിക്കടലില്‍ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള ശ്രമം ഫലം കാണുന്നു. തീ പൂർണമായി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. വൈകുന്നേരം അഞ്ചിനു ശേഷമുള്ള പുതിയ ദൃശ്യങ്ങൾ കോസ്റ്റ്ഗാർഡ് പങ്കുവെച്ചു.
കാണാതായ നാല് നാവികരെയും കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. കപ്പലിന്റെ അടിത്തട്ടിലടക്കം മുങ്ങല്‍ വിദഗ്ധര്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇപ്പോഴും കപ്പലില്‍നിന്ന് വന്‍തോതില്‍ കറുത്തപുക ഉയരുകയാണ്.
അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകളിലേക്ക് തീപടരുന്നത് നിയന്ത്രണവിധേയമാക്കാന്‍ കോസ്റ്റ് ഗാര്‍ഡ് തീവ്രശ്രമത്തിലാണ്. ഏകദേശം 650 കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. കപ്പലിൽ നിന്ന് ഇതുവരെ എണ്ണ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രതിരോധ നടപടിയുടെ ഭാഗമായി രക്ഷാപ്രവർത്തനത്തിന് സ്മിറ്റ് സാൽവയ്ക്കെന്ന ഡച്ച് കമ്പനിയെ എത്തിക്കുമെന്നാണ് വിവരം. കണ്ടെയ്നറുകളിൽ ഗുരുതരസ്വഭാവമുള്ള രാസവസ്തുക്കളുണ്ടെന്ന് കപ്പൽ കമ്പനി ഔദ്യോഗികമായി അറിയിച്ചിരുന്നു.
ചരക്കുകപ്പലിലെ 140 കണ്ടെയ്നറുകളിൽ ഗുരുതര സ്വഭാവത്തിലുള്ള രാസവസ്തുക്കളാണുള്ളത്. പരിസ്ഥിതിക്ക് ഭീഷണി ഉയർത്തുന്ന കീടനാശിനികളും കണ്ടെയ്നറുകളിലുണ്ട്.