"ശമയലും കോരനും കുഞ്ഞപ്പിയും എല്ലാവരുംകൂടി വിതച്ചു വളർത്തിയ പാടങ്ങൾ, അടിക്കണയായി, കൊതുന്പായി, കായ് വഴങ്ങിത്തീർന്നു! കുട്ടനാടിന്റെ ഹരിതച്ഛവി കാഞ്ചനച്ഛവിയായി മാറി.’
"രണ്ടിടങ്ങഴി’യിൽ നെല്ല് പച്ച നിറം വിട്ട് സ്വർണ നിറമാകുന്നതിനെപ്പറ്റി ഗ്രാമീണ നാട്ടുഭാഷയിൽ ഏഴു പതിറ്റാണ്ടു മുൻപ് തകഴി ശിവശങ്കരപ്പിള്ള എഴുതി. ഇത്തരത്തിൽ കൃഷിയെയും കർഷകരെയും തൊഴിലാളികളെയുംപറ്റി കഥയെഴുതാൻ ഇന്നൊരു തകഴിയില്ല. കാലംതെറ്റി തിമർത്തുപെയ്യുന്ന ഇക്കാലത്തെ വേനൽമഴയെക്കുറിച്ചും അടിഞ്ഞുവീണ നെല്ല് കൊയ്തെടുക്കാനാകാതെ വെള്ളക്കെട്ടിൽ കിളിർത്ത് പൊന്തുന്നതിനെക്കുറിച്ചും എഴുതാനും പറയാനും ആരുമില്ല. കർഷകരുടെ കണ്ണീരും ദുരിതവും കാണാൻ അധികാരികളുമില്ല. കൈയിലുള്ളതും കടം വാങ്ങിയതും സ്വരുക്കൂട്ടി വിതച്ചു വളർത്തിയ നെല്ലാണ് കലികാലത്തെ മഴയിൽ നിലംപൊത്തി കിളിർത്തുപൊന്തുന്നത്. കർഷകരുടെ തീരാദുരിതം കഥയോ നോവലോ ആയി എഴുതാൻ ആരുമില്ലാതെ പോയതിൽ പരിഭവിക്കുന്ന കർഷകരും തൊഴിലാളികളളുമാണ് കുട്ടനാട്ടിൽ ഏറെയും.
കുട്ടനാട്ടിലെ കർഷകരുടെയും തൊഴിലാളികളുടെയും നെൽകൃഷിയോടുള്ള ആഴമേറിയ ബന്ധത്തിന്റെ കഥയാണ് "രണ്ടിടങ്ങഴി’. നെല്ല് വിളയിക്കാൻ ജീവിതം സമർപ്പിച്ചവരുടെ നേർക്കാഴ്ചകളാണ് തകഴി വരച്ചുചേർത്തത്. മണ്ണിനോടും അധ്വാനത്തോടുള്ള പ്രതിബദ്ധത തൊഴിലാളികളായ കോരനിലൂടെയും കുഞ്ഞപ്പിയിലൂടെയും മറ്റും വരച്ചുകാട്ടുന്നു.
മലവെള്ളക്കുതിപ്പിൽ മടവീഴുന്നതും പാടവും തോടും നിറയുന്നതും ഉടമയെക്കാൾ വിഷമത്തിലാക്കിയിരുന്നത് അക്കാലത്തു തൊഴിലാളികളെയായിരുന്നു.""മട വീണത് സൂക്ഷ്മതക്കുറവുകൊണ്ടല്ലേ? അത് കൃഷിയുടെ കാവൽക്കാരന് കുറച്ചിലാണ്. കൃഷി ഉടമസ്ഥന് അധികച്ചെലവും.’’ എന്ന് ചിന്തിക്കുന്ന തകഴിയുടെ കർഷകത്തൊഴിലാളിയിൽ നിന്ന് എത്രയോ അകലെയാണ് ഇക്കാലത്തെ സംഘടിത തൊഴിലാളിവർഗം.
മഴയിലും മലവെള്ളത്തിലും മടവീഴ്ചയിലും നെല്ലു നശിക്കുന്പോൾ കർഷകന് മാത്രമാണ് നഷ്ടം. കർഷകരില്ലാതായാൽ കൃഷിയും തൊഴിലുമുണ്ടാവില്ല എന്നു പറയാൻ ആരുമില്ല. എന്നാൽ തൊഴിലാളിയില്ലെങ്കിൽ കൃഷി നടത്താൻ ആരുണ്ടെന്നു ചോദിക്കാൻ പലരുണ്ട്.
തകഴിയുടെ കൃഷിക്കഥകളിൽ കർഷകനും തൊഴിലാളികളും ഒരേ വികാരത്തോടെ പാടത്ത് ആത്മാർഥമായി പണിയെടുക്കുന്നവരും കൃഷിനാശം വരരുതേയെന്ന് ആഗ്രഹിക്കുന്നവരുമാണ്. മടവീഴ്ച തടയാൻ പാതിരാവിലും ജന്മിക്കു മുൻപേ പാടത്ത് പാഞ്ഞെത്തി മുട്ടു നിർമിക്കുന്നവരാണ് തൊഴിലാളികൾ.
മനുഷ്യഗന്ധിയായ കഥകളായിരുന്നു തകഴിയുടെ കഥകളും നോവലുകളും. ആ എഴുത്തുകളെല്ലാം പ്രവാചകശബ്ദം പോലെയായിരുന്നു. പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരും പിന്നോക്കക്കാരുമൊക്കെ കഥാപാത്രങ്ങളായി. പുറക്കാട് കടപ്പുറത്തും ആലപ്പുഴ നഗരത്തിലും കുട്ടനാടൻ പാടശേഖരങ്ങളിലും ചേറിന്റെ മണമുള്ള ചിറകളിലും കണ്ടുമുട്ടിയ ജീവിതങ്ങളായിരുന്നു അനന്തമായ ആ എഴുത്തിന്റെ പൊരുൾ. കണ്ടുമുട്ടിയ മനുഷ്യരായിരുന്നു കഥാപാത്രങ്ങൾ. ആ തൂലികയിൽ മുപ്പതിലധികം നോവലുകളും അറുനൂറിലധികം കഥകളും പിറവികൊണ്ടു. എണ്പത്തിയേഴാം വയസിലും കുട്ടനാടിന്റെയും തീരദേശത്തിന്റെയും കഥയനുഭവങ്ങൾ ബാക്കിവെച്ചാണ് തകഴി വിടപറഞ്ഞത്.
കുട്ടനാടിന്റെ ഇതിഹാസകാരൻ
ജനിച്ചു ജീവിച്ച തീരനാടിന്റെ സ്പന്ദനങ്ങൾ തീക്ഷ്ണമായ അക്ഷരങ്ങളിൽ പകർത്തി മലയാളത്തിന്റെ പെരുമ ജ്ഞാനപീഠത്തോളം ഉയർത്തിയ പ്രതിഭയായിരുന്നു തകഴി. ശങ്കരമംഗലത്തെ ചാരുകസേരയിൽ നാലുംകൂട്ടി മുറുക്കി ഇരിക്കുന്പോഴും അദ്ദേഹം ചിന്തിച്ചതും പറഞ്ഞതുമൊക്കെ കുട്ടനാടിനെപ്പറ്റിയും സാധാരണക്കാരായ മനുഷ്യരെപ്പറ്റിയുമായിരുന്നു. വിശാലമായ പാടങ്ങളിലെ സമൃദ്ധിയെയും കാലാവസ്ഥയെയും ഉടമ-കുടിയാൻ ബന്ധങ്ങളെയുംപറ്റിയായിരുന്നു.
കാളപൂട്ടിയും ഞാറ് നട്ടും കൊയ്തും കറ്റ മെതിച്ചും പകലന്തിയോളം പണിയെടുത്ത് അവശരായി കൂരകളിലെത്തുന്ന തൊഴിലാളികൾ. അവർക്കും കുടുംബത്തിനും കാവലും കരുതലുമായിരുന്ന ഭൂവുടമകൾ. ഭൂമിയുടെ ഉടമകൾ എന്നതിനൊപ്പം കൃഷി അറിയുന്നവരും അധ്വാനം കൈമുതലാക്കിയവരുമായിരുന്നു അവർ.
ദരിദ്രരായ തൊഴിലാളികളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിതം വരച്ചുകാട്ടുന്നതായിരുന്നു തകഴിയുടെ ഏറെ രചനകളും. താൻ എന്താകുന്നുവോ അത് കുട്ടനാട്ടിൽനിന്ന് ആർജിച്ചതാണെന്നു പറയാൻ മടി കാട്ടാതിരുന്ന ദേശത്തിന്റെ കഥാകാരൻ. മരണംവരെ നാടിനെയും മണ്ണിനെയും സ്വന്തമായി കരുതിയയാൾ. കൊയ്ത്തും മെതിയും വേനലും വെള്ളപ്പൊക്കവുമൊക്കെ അദ്ദേഹം കണ്ടു, ആസ്വദിച്ചു, അനുഭവിച്ചു. ആ അനുഭവം അക്ഷരങ്ങളായി എഴുതിയപ്പോൾ അത് അടിച്ചമർത്തപ്പെട്ടവന് പുതിയ ദിശാബോധം നല്കി.
കർഷകൻ നഷ്ടക്കെണിയിൽ
കാലം മാറിയപ്പോൾ തൊഴിലാളികളെക്കാൾ ദൈന്യതയിലാണ് കർഷകർ. അവർ അസംഘടിതരാണ്. കൃഷിനാശമുണ്ടായാൽ ആരുടെയും സഹായവുമില്ല.
വിളവിന് വിലയില്ലാതെ വലയുന്നതിനൊപ്പമാണ് കാലം തെറ്റിയ മഴക്കെടുതിയിൽ പ്രതീക്ഷകൾ തരിപ്പണമാകുന്നത്. തകഴിയുടെ കഥാപാത്രങ്ങൾ പറയുന്നതുപോലെ "അടുത്തതിന് കൃഷി നന്നാകും’ എന്ന് കർഷകർ പ്രതീക്ഷിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇന്നും അവൻ ആ പ്രതീക്ഷയിലാണ്. അടുത്ത വിളവെടുപ്പ് നന്നാവും, കടങ്ങൾ വീടും, വീട് വയ്ക്കാം, വിവാഹം നടത്താം.... സഫലമാകാത്ത സ്വപ്നങ്ങളുമായി മുന്നോട്ടു പോകുന്പോൾ, അവന്റെ പാദത്തിനടിയിലെ മണ്ണുപോലും ഒഴുകിമാറുകയാണ്. നഷ്ടത്തിലേക്കു കൂപ്പുകുത്തിയ കർഷകരെ കരകയറ്റാൻ ആരുമില്ലതാനും. അസംഘടിത സമൂഹത്തിന്റെ പ്രതീകമായിരിക്കുന്നു കർഷകസമൂഹം. ഭൂവുടമകളെന്ന വിളിപ്പേരു ബാക്കിയും.
തകഴി ഇന്നു ജീവിച്ചിരുന്നെങ്കിൽ ഏപ്രിൽ 17ന് നൂറ്റിപ്പതിനൊന്നാം വയസിലേക്കു കടക്കുമായിരുന്നു. അന്പലപ്പുഴയ്ക്കു സമീപം തകഴിയെന്ന കൊച്ചുഗ്രാമത്തിന്റെ പേരും പെരുമയും ലോകപ്രസിദ്ധമായതിനു കാരണക്കാരൻ ശിവശങ്കരപ്പിള്ള എന്ന തകഴിയാണ്.
1912 ഏപ്രിൽ 17ന് തകഴി പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിന്റെയും പടഹാരം അരിപ്പുറത്ത് പാർവതി അമ്മയുടേയും മകനായി ജനനം. നെടുമുടി തെക്കേമുറി ചെന്പകശേരി ചിറയ്ക്കൽ വീട്ടിൽ കമലാക്ഷിയമ്മ എന്ന "കാത്ത’ ആയിരുന്നു സഹധർമ്മിണി. തിരുവനന്തപുരം ലോ കോളജിൽ നിന്ന് പ്ലീഡർഷിപ്പ് പരീക്ഷ പാസായശേഷവും എഴുത്തിനോടുള്ള ആവേശത്തിൽ അക്ഷരങ്ങളുമായി തകഴി സല്ലപിച്ചു. വെറ്റിലച്ചെല്ലം അരികിൽവച്ച് ചാരുകസേരയിൽ എഴുത്തുപലക വച്ച് റൂളിപെൻസിൽ കൊണ്ടായിരുന്നു ആ എഴുത്ത്.
തകഴിയുടെ കൃതികളിൽ പ്രാധാന്യം കഥാപാത്രങ്ങൾ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനായിരുന്നു. കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ചെമ്മീനിൽ തെളിയുന്പോൾ, രണ്ടിടങ്ങഴിയിൽ കർഷകത്തൊഴിലാളികളായ പുലയരുടേയും, പറയരുടേയും വല്ലായ്മകളേയും കഷ്ടപ്പാടുകളുടെയും അധ്വാനിച്ചാലും ബാക്കിയില്ലാതെ ചൂഷണം ചെയ്യപ്പെടുന്നവരുടെ ദൈന്യതയും പിൽകാല ഉയിർത്തെഴുന്നേല്പുമാണ് കുറിച്ചത്.
ജീവിതകാലത്തോളം വിസർജ്യം തലയിൽ ചുമക്കാൻ വിധിക്കപ്പെട്ടിരുന്ന തോട്ടിത്തൊഴിലാളികളായ മൂന്ന് തലമുറകളുടെ കഥ തോട്ടിയുടെ മകനിലൂടെ പറഞ്ഞുവച്ചു. ഇന്നും തോട്ടിയുടെ മകനിലെ ചുടലമുത്തുവിന്റെ വാക്കുകൾക്ക് പ്രസക്തി യേറുന്നു. ""തോട്ടിയില്ലായിരുന്നെങ്കിൽ, തോട്ടിയാകുവാൻ മനുഷ്യന് മനസില്ലായിരുന്നെങ്കിൽ, ഈ പട്ടണം എങ്ങനെ ഇരിക്കും? നശിക്കും.ഈ വലിയവൻമാരെല്ലാം മൂക്കും പൊത്തിക്കൊണ്ടോടും, നശിക്കും. പക്ഷേ തോട്ടിയെ സൃഷ്ടിക്കാനവർക്ക് അറിയാം .തോട്ടി ഉണ്ടാകാതിരിക്കുകയില്ല.’’ ഇന്നും പ്രസക്തമായ ചിന്തകൾ വായനക്കാരനെ അസ്വസ്ഥനാക്കാൻ തക്കവിധം തകഴി അടിസ്ഥാന വർഗത്തിന്റെ ഉയിർത്തെഴുന്നേല്പും അതിജീവനവും സ്വപ്നം കണ്ടിരുന്നു. തോട്ടിയുടെ മകനിലെ മോഹനൻ എന്ന കഥാപാത്രത്തിന്റെ കൈയിൽ ഒരു കൊടിയും കൊടുത്ത് ജാഥ നയിക്കാൻ അയയ്ക്കുന്പോൾ കഥാകാരന് വലിയ ലക്ഷ്യമുണ്ടായിരുന്നു. അവഗണിക്കപ്പെട്ടവനും പിന്നാക്കം നില്ക്കുന്നവനും ഒരുകാലത്ത് ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് എത്തണമെന്ന ലക്ഷ്യം. അവർ എല്ലാറ്റിനും നേതൃത്വം നല്കണമെന്ന ലക്ഷ്യം. ""ആ ജനസമൂഹം തോട്ടിയുടെ മകന്റെ നേതൃത്വത്തിൽ മുന്നോട്ട് നീങ്ങി. ഒരു നേതാവിന്റെ ഗാംഭീര്യവും, ദൃഢനിശ്ചയവും അവന്റെ മുഖത്ത് കളിയാടി’’. എന്നുകൂടി കഥാകാരൻ എഴുതിയത് ആ ആത്മവിശ്വാസത്തിൽ ആയിരുന്നു.
അനുഭവങ്ങളുടെ കഥാകാരൻ
നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി തന്റെ സുരക്ഷിതത്വം നഷ്ടപ്പെടുത്തുന്പോൾ ഒരു പുതിയ ഉദയവും നേതൃത്വവും വേണ്ടിവരുന്നില്ലേയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. തത്വചിന്തകനായ സോക്രട്ടീസ് "കാർഷിക പ്രശ്നങ്ങളെപറ്റി ഒന്നുംതന്നെ അറിയാത്തവൻ രാഷ്ട്രനേതാവാകരുത് ’ എന്ന് പറഞ്ഞിട്ടുണ്ട്.
ജീവിച്ചിരുന്ന കാലഘട്ടത്തിന് ആവശ്യമായിരുന്ന സാമൂഹിക പരിവർത്തനമായിരുന്നു തകഴി ലക്ഷ്യമിട്ടിരുന്നത്. പതിമൂന്നാം വയസിൽ കഥ എഴുതി തുടങ്ങിയ തകഴി 1934ൽ ആദ്യ നോവലായ ത്യാഗത്തിന്ന് പ്രതിഫലം എന്ന നോവൽ പ്രസിദ്ധപ്പെടുത്തി. ചെമ്മീൻ, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങി നിരവധി രചനകൾ അഭ്രപാളികളിൽ മലയാളിയുടെ ഹൃദയം കവർന്നു. തകഴിയുടെ മിക്ക കൃതികളും ഭാരതത്തിലെ വിവിധ ഭാഷകളിലേയ്ക്കും, വിദേശ ഭാഷകളിലേയ്ക്കും തർജമ ചെയ്തിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ എന്ന കഥ മലയാളത്തിലെ എക്കാലത്തേയും മികച്ച കഥകളിലൊന്നായി മലയാളിയുടെ ഹൃദയത്തിൽ ഇടം പിടിച്ചു. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ കാഠിന്യവും ഭീകരതയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധവും എടുത്തുകാട്ടുന്നു. മലയാളികൾ 99 ലെ വെള്ളപ്പൊക്കത്തിന്റെ തീവ്രത വായിച്ചറിഞ്ഞത് തകഴിയുടെ വാക്കുകളിലൂടെ ആയിരുന്നു. എന്നാൽ ആ വെള്ളപ്പൊക്കത്തെ വിസ്മൃതിയിലാക്കുന്ന 2018ലെ പ്രളയം കുട്ടനാടിനെ ആകെ പിടിച്ചുലച്ചിട്ടും ഇവിടുത്തെ സംസ്കാരത്തെ തന്നെ ചിന്നഭിന്നമാക്കിയിട്ടും ആരും വേണ്ടത്ര ഗൗരവം നല്കുന്നില്ല എന്നത് അവഗണനയുടെ സൂചന തന്നെ !
കുട്ടനാടിന്റെ ജീവിതദുരിതങ്ങൾ ദുരന്തങ്ങളായി മാറുന്പോൾ അവ അക്ഷരതാളുകളിലോ, ആധുനിക മാധ്യമങ്ങളിലൂടെയോ ലോകം അറിയുന്നില്ല. എന്നാൽ തന്റെ സൃഷ്ടികളിലൂടെ നാടിന്റെ അവസ്ഥയും ദുരിതങ്ങളും പുറം ലോകത്ത് എത്തിക്കാൻ തകഴിക്ക് കഴിഞ്ഞുവെന്നത് പിൽക്കാലത്ത് കുട്ടനാടിനുണ്ടായ മാറ്റങ്ങൾക്ക് ഒരു പരിധി വരെ കാരണമായിട്ടുണ്ട്.
അന്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ തകഴി റെയിൽവേ ക്രോസിന് സമീപം സംസ്ഥാന പുരാവസ്തു വകുപ്പിന്റെ തകഴി സ്മൃതി മണ്ഡപമുണ്ട്. ശങ്കരമംഗലം തറവാടിന്റെ പൂമുഖത്തെ കസേരയിൽ ഇപ്പോഴും ഒരു ഒറ്റമുണ്ടുടുത്ത് തോളത്ത് ു നേര്യതുമായി വിശ്വസാഹിത്യകാരൻ ഇരുപ്പുണ്ടോ എന്ന് ഒന്ന് എത്തി നോക്കുന്നവരാണ് കുട്ടനാട്ടുകാർ. അതാണ് കുട്ടനാടിന്റെ തകഴി. കുട്ടനാടിനെ അത്രയേറെ തകഴി സ്നേഹിച്ചിരുന്നു, അതുപോലെ തകഴിയെ കുട്ടനാടും.
ആന്റണി ആറിൽചിറ, ചന്പക്കുളം